ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കൊവിഡ് രോഗിയുടെ മരണം; ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കൊവിഡ് രോഗിയുടെ മരണത്തില്‍ വിശദീകരണവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്. ഇയാള്‍ക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഇക്കാര്യം അറിയിച്ചത്.
വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. മരിക്കുന്നതിനു മുൻപ് നകുലന്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച വീഡിയോയില്‍ തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം തെറ്റാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
രോഗിക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായും രോഗി ഉന്നയിച്ച പരാതികള്‍ ദ്രുതഗതിയില്‍ പരിഹരിച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ഐ സി യുവില്‍ ചികിത്സയില്‍ ഇരിക്കെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതാണ് മരണകാരണമെന്നും വിശദമായ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
'മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 11-05-2021 ന് മരണപ്പെട്ട നകുലനെന്ന രോഗിയുടേതായി ഒരു വീഡിയോ ക്ലിപ്പ് സാമൂഹ്യ ദൃശ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി അറിയുന്നു. ഇതിനെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ താഴെ പറയുന്ന വസ്തുതകള്‍ അറിയിക്കുന്നു.
ടി-രോഗി 12 വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് സൗകര്യം ഉപയോഗിച്ച് വരികയായിരുന്നു. മെയ് 8ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും വാര്‍ഡ് ഒൻപതിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. വാര്‍ഡില്‍ എത്തിയ സമയം തന്നെ കിടക്ക ലഭിക്കുകയും അന്നേദിവസം തന്നെ ഡയാലിസിസ് ചികിത്സ നല്‍കുകയുമുണ്ടായി.
തത്സമയം, അദ്ദേഹത്തിന് ഓക്സിജന്‍ ചികിത്സ ആവശ്യമില്ലാതിരുന്നതിനാലും ഓക്സിജന്റെ അളവ് കുറവായ മറ്റൊരു രോഗിക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിനു വേണ്ടി ഇദ്ദേഹത്തെ വാര്‍ഡ് 9ല്‍ നിന്ന് വാര്‍ഡ് 8ലേക്ക് 10-05-2021ന് രാവിലെ 8 മണിക്ക് മാറ്റുകയും ഉണ്ടായി. അവിടെ കിടക്ക ലഭിച്ചില്ലെന്ന പരാതി ടി രോഗി അറിയിക്കുകയും അധികാരികള്‍ ഇടപെട്ട് അതേ വാര്‍ഡിലുള്ള പ്രത്യേക മുറി സജ്ജീകരിച്ച് കിടക്ക ഉടന്‍ ലഭ്യമാക്കുകയും ചെയ്തു.
കൊവിഡ് രോഗികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിലാണ് ടി രോഗിക്ക് രണ്ട് ഡയാലിസുകളും നടത്തിയത്. 11.05.2021ന് രാവിലെ ഡയാലിസിസ് നടത്തുന്ന സമയത്ത് രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ലക്ഷണം കണ്ടതിനാല്‍ ഐസിയുവില്‍ തന്നെ നിരീക്ഷണത്തിലിരിക്കെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായി മരണം സംഭവിച്ചു.
രോഗി തുടക്കത്തില്‍ ഉന്നയിച്ച പരാതി ധ്രുതഗതിയില്‍ പരിഹരിച്ച ആശുപത്രി അധികൃതര്‍ക്ക് രോഗിയും ബന്ധുക്കളും നന്ദി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ രോഗിക്ക് ലഭ്യമാക്കേണ്ട ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. സമിതി ഈ വിഷയം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്' എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസിന് എത്തിയപ്പോള്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് നകുലന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ആശുപത്രിയില്‍ നേരിട്ട അവഗണനയ്ക്ക് എതിരെ നകുലന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. ഇതിനു പിന്നാലെ നകുലന്‍ മരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























