18 വയസ്സിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതൽ വാക്സിൻ; ശനിയാഴ്ച മുതൽ രജിസ്ട്രേഷൻ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മാധ്യമപ്രവർത്തകർക്കും മുൻഗണന
സംസ്ഥാനത്ത് 18 വയസ്സു മുതൽ 45 വയസു വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻഗണനാടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണമെന്നും ശനിയാഴ്ച മുതൽ വാക്സിനേഷൻ രജിസ്ട്രേഷൻ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കേരള സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ ആദ്യ ബാച്ച് കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ തുടങ്ങുന്നത്.
മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്സിനേഷന് അനുമതി നല്‍കിയിരുന്നെങ്കിലും വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ വാക്സിനേഷൻ തുടങ്ങിയിരുന്നില്ല. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ വാക്സിൻ 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്കു തന്നെ ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ്, 1.37 ലക്ഷം ഡോസ് കൊവാക്സിൻ എന്നിവയാണ് കേരളത്തിലെത്തിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് 19 സാഹചര്യത്തിൽ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ട മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കുമാണ് ആദ്യം വാക്സിൻ ലഭിക്കുക.
വാക്സിനെടുത്താലും മാസ്ക് ധരിക്കുകയും കൈകള്‍ വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ ഭൂരിപക്ഷം പേരും വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ അളവിൽ വാക്സിൻ അനുവദിക്കുന്നില്ലെന്ന് കേരള ഹൈക്കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രനയം അനുസരിച്ച് 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള വാക്സിൻ്റെ പണമാണ് കേന്ദ്രസര്‍ക്കാര്‍ മുടക്കുന്നത്. ശേഷിക്കുന്നവര്‍ക്കുള്ള വാക്സിൻ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങി വിതരണം ചെയ്യേണ്ടതുണ്ട്.
https://www.facebook.com/Malayalivartha