എറണാകുളം ജില്ലയിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ

എറണാകുളം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
നിയന്ത്രണങ്ങൾ ഇങ്ങനെ
1. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ രാവിലെ എട്ടു മണിക്കു തുറന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണം.
2. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി ദൂരയാത്ര അനുവദനീയമല്ല.
3. പാൽ, പത്ര വിതരണം, തപാൽ വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്കു രണ്ടു വരെ നടത്താം.
4. വഴിയോര കച്ചവടങ്ങൾ അനുവദനീയമല്ല.
5. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.
6. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.
7. ഇലക്ട്രിക്കൽ, പ്ലംബിങ്, ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻസിന് ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖ സഹിതം യാത്ര ചെയ്യാം. ഹോം നഴ്സുകൾ, വീട്ടുപണികൾക്കായി സഞ്ചരിക്കുന്നവർ എന്നിവർ ഓൺലൈൻ പാസ് ലഭ്യമാക്കി യാത്ര ചെയ്യണം.
8. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങളും കൂടിച്ചേരലുകളും മാറ്റിവെക്കണം. മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിന് പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. വിവാഹ, മരണാനന്തര ചടങ്ങുകൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
9. ജില്ലയിൽ ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.
10. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താം. ഇതിനായി പരമാവധി അഞ്ചുപേരെ ഉൾക്കൊള്ളിക്കാം.
11. പ്ലാന്‍റേഷൻ, നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കാൻ അന്യസംസ്ഥാനങ്ങളിൽനിന്നോ അന്യ ജില്ലകളിൽനിന്നോ തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല. നിലവിൽ ജില്ലയിലുള്ള തൊഴിലാളികൾ പുറത്തിറങ്ങാൻ പാടില്ല. തൊഴിൽ പരിസരങ്ങളിൽ തന്നെ താമസിക്കണം.
12. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.
13. ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം.
സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.
https://www.facebook.com/Malayalivartha























