വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം

ഇറാൻ വീണ്ടും പുകയുകയാണ്. വടക്കൻ കുവൈത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചൈനീസ് കമ്പനിയുടെ കെട്ടിടത്തിനു മുകളിലാണ് മിസൈൽ പതിച്ചത്. ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പ്രത്യാക്രമണം.
യുഎസിനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പു നൽകി. ഹോർമുസിൽ ഇന്നലെ 2 എണ്ണ ടാങ്കറുകൾ കൂടി ആക്രമിക്കപ്പെട്ടു. വ്യോമാക്രമണത്തെ തുടർന്നു കപ്പലുകളിൽ സ്ഫോടനമുണ്ടായി. ജോർദാനിലെ അസ്റഖ് സൈനിക താവളം ആക്രമിച്ചതായും ഇറാൻ അറിയിച്ചു.
ഈജിപ്തിലെ ദെമെയ്ത്ത തുറമുഖത്തു നങ്കൂരമിട്ടിരുന്ന യുഎസ് വാതക സംഭരണ കപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈജിപ്തിനെ ലക്ഷ്യമിടുന്നത്. 2 കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈജിപ്ത് ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സൗദിയുടെ കിഴക്കൻ മേഖലയിലെ എണ്ണപ്പാടങ്ങളിൽ ഇന്നലെയും ആക്രമണമുണ്ടായി. എന്നാൽ, ഈ ആക്രമണങ്ങൾ ഇറാഖിൽനിന്നാണെന്നതിന് തെളിവില്ലെന്ന് അവരുടെ കരസേനാ വക്താവ് പറഞ്ഞു.
ഹോർമുസിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനുമായി ചർച്ച തുടരുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ, ഖത്തർ എനർജിയുടെ 2 വാതക ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഈ മാസം 11നു ശേഷം ആദ്യമായാണ് പ്രകൃതി വാതകവുമായി ഒരു കപ്പൽ ഹോർമുസ് കടക്കുന്നത്. ഖത്തറിലെ റാസ് ലഫാൻ ടെർമിനലിൽനിന്ന് വാതകം നിറച്ച കപ്പൽ പാക്കിസ്ഥാനിലെ ഖാസിം പോർട്ട് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് റിപ്പോർട്ട്.
അതേ സമയം ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണി ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്തിലെ മെഡിറ്ററേനിയൻ തുറമുഖമായ ഡാമിയേറ്റയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് തനിക്ക് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഉടൻ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു.
‘ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്. ആക്രമണം വരുമെന്ന കാര്യം അവർക്ക് നന്നായി അറിയാം’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള കരാറുകളിൽ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നേരത്തെ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു ‘‘ഞങ്ങൾ അവരെ തവിടുപൊടിയാക്കും. വളരെ ശക്തമായി തിരിച്ചടിക്കും. അവർക്ക് നല്ലൊരു പ്രഹരം ലഭിക്കാൻ പോകുകയാണ്’’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം ഇറാഖിൽ ഇറാൻ അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി–യുഎസ് സംയുക്ത ആക്രമണം. സൗദി അറേബ്യയിലെ എണ്ണ സംസ്കരണശാലകൾക്കുനേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികളെന്നാരോപിച്ചാണ് ഇറാഖി പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിനു (പിഎംഎഫ്) നേരെ ആക്രമണം നടത്തിയത്. സൈനിക നടപടിയിൽ എട്ടുപേർ കൊല്ലപ്പെട്ടതായി പിഎംഎഫ് അറിയിച്ചു. നാലു പേർക്ക് പരുക്കേറ്റു. യുഎസ് സെൻട്രൽ കമാൻഡുമായി ചേർന്ന് ഇറാഖിൽ ആക്രമണം നടത്തിയതായി നേരത്തെ സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സൗദി മാധ്യമങ്ങൾ പുറത്തുവിട്ടു. ഇറാഖിലെ ബസ്റ മേഖലയിൽ പിഎംഎഫിനു നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് അൽ അറേബ്യ പുറത്തുവിട്ടത്.
ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഷിയകളുടെ സായുധ ഗ്രൂപ്പാണ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ് അഥവാ അൽ ഹഷദ് അൽ ഷാബി. ഇറാഖിൽനിന്ന് ഐസിസ് ഭീകരരെ തുരത്താൻ ഇറാഖ് ജനത സഹായിക്കണമെന്ന് 2014ൽ ഗ്രാൻഡ് അയത്തുല്ല അലി അൽ സിസ്താനി ഫത്‌വ ഇറക്കിയതിനു പിന്നാലെയാണ് പിഎംഎഫ് രൂപീകരിക്കപ്പെട്ടത്.
‘അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണങ്ങളുടെയും കിഴക്കൻ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും പെട്രോളിയം ശാലകളെ ലക്ഷ്യമിട്ട് നടന്ന ആക്രമണശ്രമങ്ങൾക്കും മറുപടിയായി ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കെതിരെ ഇറാഖിൽ ആക്രമണം നടത്തി. പ്രകോപനത്തിന് ഇല്ലെന്നും എന്നാൽ ഇങ്ങോട്ടുണ്ടാകുന്ന ആക്രമണങ്ങൾക്ക് കൃത്യമായി നൽകുമെന്നും ഭരണകൂടം ഉറപ്പു നൽകുന്നു.’–സൗദി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആക്രമണം ഇറാഖിന്റെ പരമാധികാരത്തിനു നേരെയുള്ള ലംഘനമാണെന്ന് പിഎംഎഫ് പ്രതികരിച്ചു.
യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാൻ നടത്താനിരുന്ന അപ്രതീക്ഷ ആക്രമണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തിയെന്ന് യുഎസ് വെളിപ്പെടുത്തിയതിന് മണിക്കൂറുകൾക്കകമാണ് സൗദിയുമായി ചേർന്ന് ഇറാഖിൽ യുഎസ് ആക്രമണം നടത്തുന്നത്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെന്ന് ഇറാനും വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഇറാനുമായുള്ള ചർച്ച തുടരുമ്പോഴും സൈനിക നടപടിക്ക് അമേരിക്ക തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകളാണ് അഭികാമ്യം. എന്നാൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിൽ ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി പുനരാരംഭിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അതേസമയം ആക്രമണങ്ങൾക്കിടയിലും തങ്ങളുടെ ആയുധ ഉൽപാദനം വർധിച്ചതായി ഇറാൻ വെളിപ്പെടുത്തി. രാജ്യത്തെ പ്രതിരോധ ഉൽപാദനം മുൻപത്തേക്കാൾ സജീവമാണെന്ന് ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന അമേരിക്കയുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഇറാൻ നിരാകരിച്ചു.
അതേസമയം ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ അനുവദിക്കില്ലെന്ന് യുഎസ്. നിലവിലെ ക്രമീകരണങ്ങളിലൂടെ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടുന്ന കപ്പലുകൾക്ക് ടോളുകളോ ഫീസോ ഉണ്ടാകില്ലെന്ന് യുഎസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























