സസ്പന്‍സ് തുടരുന്നു... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും മന്ത്രിമാര്‍ ആരൊക്കെയെന്ന അനിശ്ചിതത്വം തുടരുന്നു; ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി തീരുമാനം; രണ്ടര വര്‍ഷം കൊണ്ട് ഒന്നുമാകില്ലെന്ന് ഗണേഷിന് പരിഭവം

പണിതിട്ടും പണിതിട്ടും പണിതീരാത്ത ഒന്നായി മന്ത്രിസഭ മാറുകയാണ്. നാളത്തെ സിപിഎം പാര്‍ട്ടി യോഗത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് അറിയുന്നത്.
അതേസമയം ഇടതു മുന്നണിയില്‍ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ സി.പി.എം നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനമില്ല.
ഇന്നു രാവിലെ ചേരുന്ന ഇടതുമുന്നണി യോഗത്തോടെ മന്ത്രിസഭാ ഘടനയ്ക്ക് അന്തിമചിത്രമാകും. സി.പി.ഐ കൈയൊഴിയുന്ന ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയേക്കാം.
മന്ത്രിസ്ഥാനം ലഭിച്ച ഘടകകക്ഷികളില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍. എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ മന്ത്രിമാരാകും. കെ.ബി. ഗണേശ് കുമാര്‍ (കേരള കോണ്‍. ബി) മന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും, രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണോ എന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ട്. വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്ക് സമയം തീരുമെന്നാണ് ഗണേശിന്റെ നിലപാട്. അന്തിമനിലപാട് ഇന്നത്തെ മുന്നണി യോഗത്തില്‍ അറിയിക്കും.
രണ്ട് അംഗങ്ങളുള്ള ജനതാദള്‍ എസുമായി എല്‍.ജെ.ഡി ലയിക്കണമെന്ന നിര്‍ദ്ദേശമാണ് നേരത്തേ മുതല്‍ സി.പി.എം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമായി ഒരു വകുപ്പ് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് എല്‍.ജെ.ഡി നേതാക്കളെ സി.പി.എം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എല്‍.ജെ.ഡിയിലെ വികാരം. എന്നാല്‍ മുന്നണി വിടില്ല.
രണ്ടു കൂട്ടര്‍ക്കുമായി മൂന്ന് അംഗങ്ങളുള്ളതിനാല്‍ ഒരു മന്ത്രിസ്ഥാനമെന്നാണ് ജെ.ഡി.എസിനോടും വ്യക്തമാക്കിയത്. ലയനകാര്യം സി.പി.എം വീണ്ടും സൂചിപ്പിച്ചപ്പോള്‍, തങ്ങള്‍ മുന്‍കൈയെടുത്തിട്ടും അവരാണ് വഴങ്ങാതിരുന്നത് എന്ന് ജെ.ഡി.എസ് നേതാക്കള്‍ പ്രതികരിച്ചു. രണ്ട് അംഗങ്ങളുള്ള അവര്‍ക്ക് ഒരു മന്ത്രിയെന്നതാണ് തത്വത്തിലുള്ള ധാരണ.
നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐക്കും, 12 മന്ത്രിമാരും സ്പീക്കറും സി.പി.എമ്മിനും എന്ന ധാരണ അന്തിമമാക്കി. കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഒന്നേയുള്ളൂവെന്ന് സി.പി.എം ആവര്‍ത്തിച്ച് വ്യക്തമാക്കി. ചീഫ് വിപ്പ് പദവിയെപ്പറ്റി ഔപചാരിക ചര്‍ച്ചയുണ്ടായില്ല.
കൃഷി, പൊതുമരാമത്ത്, ഭവനനിര്‍മ്മാണം, റവന്യു വകുപ്പുകളിലൊന്ന് കേരള കോണ്‍ഗ്രസ് എം ആഗ്രഹിക്കുന്നുണ്ട്. കൃഷിയും ഭവനനിര്‍മ്മാണവും റവന്യുവും ഇപ്പോള്‍ സി.പി.ഐയുടെ കൈയിലാണ്. അവര്‍ വിട്ടുകൊടുക്കാനിടയില്ല. എന്നാല്‍, വകുപ്പുവിഭജന വിഷയം ഉഭയകക്ഷി ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടില്ല. അക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണെന്നാണ് വിശദീകരണം. നാല് ഘടകകക്ഷികള്‍ക്കിടയിലെ വീതംവയ്പില്‍ ആദ്യ ടേം ആര്‍ക്കെന്നും, ഏതൊക്കെ കക്ഷികള്‍ തമ്മിലാണ് വീതം വയ്‌ക്കേണ്ടതെന്നും ഇടതു മുന്നണിയില്‍ തീരുമാനിക്കും.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രി ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ തന്നെയെന്നുറപ്പായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്ത് ഇന്നലെ അടിയന്തരമായി വിളിച്ചുചേര്‍ത്ത പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം റോഷി അഗസ്റ്റിനെ കക്ഷിനേതാവായി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എന്‍. ജയരാജ്, ഗവ.ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാല്‍ ആ സ്ഥാനത്തേക്ക് നിയമിതനാകും.
https://www.facebook.com/Malayalivartha






















