പരിഹാരം തേടി യുഎന്‍... ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് അയവില്ല; ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ വ്യാപക നാശനഷ്ടം; മരണസംഖ്യ ഉയര്‍ന്നു; വെടിനിറുത്തണമെന്ന് ഒ.ഐ.സി; യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ഒരറ്റത്ത് ഇസ്രായേലും മററ്റത്ത് പലസ്തീനും പിന്‍മാറാതെ നിലയുറപ്പിച്ചപ്പോള്‍ സംഘര്‍ഷത്തിന് ഒട്ടും അയവില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ 46 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ മരണസംഖ്യ 188 ആയി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം തേടിയുള്ള നിര്‍ണ്ണായക യുഎന്‍ രക്ഷാസമിതി യോഗം ചേരുകയാണ്. യോഗത്തിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു.
അതേസമയം ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇസ്രായേലും പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം ഏര്‍പ്പെടുത്തി.
ഇന്നലെ ചേര്‍ന്ന 57 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വെടിനിറുത്തല്‍ ആവശ്യപ്പെട്ടു എങ്കിലും ഫലം കണ്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. ഇതോടെ, പാലസ്തീനില്‍ മരണം 188 ആയി. ഇതില്‍ 55 കുട്ടികളും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ ഇതുവരെ 2 കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചുഗാസയിലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി യെഹ്യ സിന്‍വറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വറിന്റെയും വീടുകളും ഇസ്രയേല്‍ തകര്‍ത്തു. യഹ്യയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഹമാസിന്റെ മനുഷ്യ ശേഷി വിഭാഗം മേധാവിയാണ് മുഹമ്മദ് സിന്‍വര്‍.
ഹമാസിന്റെ മുന്‍ കമാന്‍ഡറായ യെഹ്യ സിന്‍വര്‍ ഇരുപത് വര്‍ഷത്തോളം ഇസ്രയേല്‍ ജയിലില്‍ ആയിരുന്നു. 2017ല്‍ മോചിതനായതോടെയാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയായത്.
സൗദി അറേബ്യ വിളിച്ച ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനം ആയില്ലെങ്കിലും അടിയന്തരമായി വെടിനിറുത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രായേല്‍ മാത്രമാണ്. ഇസ്രയേലിന്റെ സൈനിക നടപടിയെ ശക്തമായി അപലപിക്കുന്നെന്നും പാലസ്തീന്‍ ജനതയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഒ.ഐ.സി രാജ്യങ്ങള്‍ നിലപാട് സ്വീകരിച്ചു
22 രാഷ്ട്രങ്ങളുള്ള അറബ് ലീഗും 57 അംഗ ഒ. ഐ. സിയും സ്വതന്ത്ര പാലസ്തീന്‍ വേണമെന്ന പൊതുവായ നിലപാടിലാണ്. പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച തുര്‍ക്കി, പാലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ സൈനിക പിന്‍ബലമുള്ള അന്താരാഷ്ട്ര സംവിധാനം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. താല്‍പര്യമുള്ള രാജ്യങ്ങള്‍ക്ക് സൈനികമായും സാമ്പത്തികമായും സഹായിക്കണമെന്നും ഇസ്രയേലിനെ ലോകകോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു.സൗദി അറേബ്യയും ഇസ്രയേലിനെ അപലപിച്ചു. അതേസമയം, ഇവരിലെ പല രാഷ്ട്രങ്ങളും ഇസ്രയേലിനെ അംഗീകരിക്കുന്ന കരാറില്‍ അടുത്ത കാലത്ത് ഒപ്പു വച്ചിട്ടുമുണ്ട്. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നാളെ യോഗം ചേര്‍ന്ന് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.
റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഞങ്ങള്‍ പ്രതിരോധിക്കുകയാണ് ചെയ്തത്. ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഗാസ ഓപ്പറേഷന്‍ ആവശ്യമുള്ളടുത്തോളം കാലം തുടരും, അതില്‍ മാറ്റമില്ലെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും വിമര്‍ശിച്ച് ചൈനയും രംഗത്തെത്തി.
"
https://www.facebook.com/Malayalivartha






















