കാനറാ ബാങ്ക് തട്ടിപ്പ്: പ്രതി പിടിയിൽ, അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചു, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചു, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചു

കാനറാബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയതായി കണ്ടെത്തി. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക്ഷേപിച്ച പണമാണ് തട്ടിയത്. നാഷ്ണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍ വഴിയായിരുന്നു തട്ടിപ്പ്.
തട്ടിയെടുത്ത പണം ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും ഷെയര്‍ മാര്‍ക്കറ്റിനുമാണ് ഉപയോഗിച്ചിരുന്നത്. തട്ടിപ്പ് നടന്ന കാലയളവിൽ പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ മേഘാലയ സ്വദേശിയായ മോഹിത് ദേവ് സുബേദി എന്നയാളായിരുന്നു മാനേജർ. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ മാനേജര്‍ നാട്ടിലേക്ക് പോയി. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്.
അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചതായും, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചതായും, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചതായി അന്വേഷണം സംഘം കണ്ടെത്തി.
വിജീഷ് വർഗീസിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇത് സംബന്ധിച്ച നിരവധി എസ്എംഎസ്സുകൾ ഇയാളുടെ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഏപ്രിൽ മാസം നടത്തിയ ബാങ്ക് ഓഡിറ്റിങ്ങിലാണ് ഇയാൾ നടത്തിയ എട്ടേകാൽ കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്. നിലവിൽ വിജീഷ് വർഗീസിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് അന്വേഷണം നടക്കുന്നത് എങ്കിലും ഇയാളെ സഹായിക്കാൻ പരോക്ഷമായി ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.
ഇയാളെ കാണാതാകുന്ന ദിവസം മുതൽ കഴിഞ്ഞ ആറുമാസത്തിലെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോധന നടത്തി വരികയാണ്. അതോടൊപ്പം ഇയാൾ ഇതുവരെ തട്ടിപ്പു നടത്തിയ തുകയിൽ നിന്ന് എത്രത്തോളം പിൻവലിച്ചു എന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
നിലവിൽ ഇയാളും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്ന നിലപാടിലാണ് പോലീസ്. ഇവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവർ കേരളത്തിന് പുറത്തു ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























