ബോംബിനെക്കാള്‍ ഭീകരം... കൊറോണ വൈറസ് ഉണ്ടായതോ, ചൈന ഉണ്ടാക്കിയതോ എന്ന തര്‍ക്കം തുടരുമ്പോഴും കുലുക്കമില്ലാതെ ചൈന; അമേരിക്കയുടെ ധനസഹായത്തോടെയാണ് ചൈന വൈറസിനെ ഉണ്ടാക്കിയെന്ന ആരോപണവും മുറുകുന്നു

ഒരു ബോംബ് ഇടുന്നതിനേക്കാള്‍ ലക്ഷം മടങ്ങ് നാശമാണ് കോവിഡ് കാരണം ഉണ്ടാക്കിയത്. എല്ലാ രാജ്യങ്ങളും കോവിഡിന്റെ തിക്തഫലം അനുഭവിച്ചു. ഇപ്പോഴിതാ വലിയ വിവാദമാണ് ഉയരുന്നത്.
കോവിഡിനു കാരണമായ സാര്‍സ്‌കോവി 2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും സംഘടനാംഗങ്ങളില്‍ ചിലര്‍തന്നെയും ആവശ്യപ്പെട്ടിരിക്കുന്നു. ഇക്കൊല്ലം ജനുവരിയില്‍ ചൈന സന്ദര്‍ശിച്ച ഡബ്ല്യു.എച്ച്.ഒ. സംഘം അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ് വൈറസ് മനുഷ്യനിര്‍മിതിയാണെന്ന വാദം. ഇപ്പോള്‍ അതു വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്താണ്?
മേയ് 23ന് 'വോള്‍ സ്ട്രീറ്റ് ജേണല്‍' പഴയ ഒരു യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യു.ഐ.വി.) മൂന്നു ഗവേഷര്‍ 2019 നവംബറില്‍ ന്യൂമോണിയപോലുള്ള രോഗബാധയ്ക്ക് ആശുപത്രിയില്‍ ചികിത്സതേടി എന്നതായിരുന്നു ആ റിപ്പോര്‍ട്ട്.
കോവിഡന്റെ ഉത്ഭവകേന്ദ്രമാണ് വുഹാന്‍. ഇവിടത്തെ ഹ്വാനന്‍ സമുദ്രോത്പന്നച്ചന്തയിലാണ് വൈറസ് ആദ്യം പോട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്. ഇവിടെനിന്ന് 21 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഡബ്ല്യു.ഐ.വി.യിലേക്ക്. 2019 ഡിസംബര്‍ 30നാണ് അഞ്ജാത കാരണത്താലുള്ള ന്യൂമോണിയ വുഹാനില്‍ പടരുന്നുവെന്ന വിവരം ചൈന പുറത്തുവിട്ടത്. ഈ ന്യുമോണിയയ്ക്കാണ് ലോകാരോഗ്യസംഘടന പിന്നീട് കോവിഡ്19 എന്ന് പേരിട്ടത്.
മേയ് 13ന് ഡേവിഡ് എ. റെല്‍മന്റെ നേതൃത്വത്തില്‍ 18 ശാസ്ത്രജ്ഞര്‍ (ഭൂരിപക്ഷവും അമേരിക്കക്കാര്‍) 'സയന്‍സ്' ജേണലില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചു. കോവിഡ്19 എങ്ങനെയുണ്ടായി എന്നുറപ്പിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടു വാദങ്ങളും ലാബില്‍നിന്നു ചോര്‍ന്നതാണെന്നതും പ്രകൃത്യാ ഉത്ഭവിച്ചതാണെന്നതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
'സയന്‍സി'ലെ കത്തിനും 'വോള്‍ സ്ട്രീറ്റ് ജേണലി'ല്‍വന്ന റിപ്പോര്‍ട്ടിനും പിന്നാലെ മേയ് 26ന്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു.
വൈറസ് വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ചോര്‍ന്നതാണെന്ന വാദം വിശ്വസിക്കാവുന്നതാണെന്ന് ഇപ്പോള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളും കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ.യോട് ബ്രിട്ടീഷ് വാക്‌സിന്‍സ് മന്ത്രി നദീം സഹാവിയും ആവശ്യപ്പെട്ടുകഴിഞ്ഞു. വൈറസ് മനുഷ്യനുപിന്നാലെ എന്നപോലെ വൈറസിന്റെ ഉറവിടം തേടി ലോകവും പായുകയാണ്.
പുതിയൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ ധനസഹായത്തോടെയാണ് ചൈന ഈ വൈറസിനെ ഉണ്ടാക്കിയതെന്നാണ് ഈ ആരോപണം. സാര്‍സ്‌കോവി 2 ലാബിലുണ്ടാക്കാന്‍ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയെ പരോക്ഷമായി സഹായിച്ചു എന്ന ആരോപണവുമുയര്‍ന്നു.
അതേസമയം ഒരുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ ചൈന തയ്യാറല്ല. കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമമാണിതെന്നാണ് യൂറോപ്യന്‍ യൂണിയനും ജി20 രാജ്യങ്ങളും മേയ് 21നു നടത്തിയ ആഗോള ആരോഗ്യ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്.
അന്വേഷണ ആവശ്യം അദ്ദേഹം നിരാകരിച്ചു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൈനയിലെ അന്വേഷണം പൂര്‍ത്തിയായെന്നും മറ്റു രാജ്യങ്ങളിലാണ് ഇനി അന്വേഷിക്കേണ്ടതെന്നുമാണ് ചൈന പറയുന്നത്. ചൈനയുടെ മണ്ണില്‍ ഇനിയൊരന്വേഷണത്തിന് ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കിട്ടുമുണ്ട്.
"
https://www.facebook.com/Malayalivartha


























