10 രൂപ റീചാർജിലൂടെ ലക്ഷങ്ങളുടെ കൊള്ള ; ബി.എസ്.എൻ.എല്ലിനെയും വെറുതെ വിട്ടില്ല ; അതിവിദഗ്ധമായ സൈബർ തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ !

പശ്ചിമബംഗാൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകാർ ബി.എസ്.എൻ.എല്ലിനെ ആയുധമാക്കുന്നു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരുടെ പണം പോയതായാണ് സൈബർ പോലീസിനു ലഭിക്കുന്ന വിവരം. ഇതിനെത്തുടർന്ന് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ. രംഗത്തുവന്നിട്ടുണ്ട്. ഉപഭോക്താക്കൾ ജാഗ്രതയിലാവണമെന്നാണ് പറയുന്നത്.
കെ.വൈ.സി. രേഖകൾ അഥവാ തിരിച്ചറിയൽ രേഖകളുടെ അപ് ലോഡിങ്ങാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകളിൽ ഒരു മെസേജ് വരുന്നതാണ് ഇതിന്റെ തുടക്കം . കെ.വൈ.സി. രേഖകൾ കമ്പനിയുടെ കൈവശം ഇല്ലെന്നും അത് അപ്‌ലോഡ് ചെയ്യാൻ ഒപ്പം ചേർത്ത നമ്പറിൽ വിളിക്കുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വേണമെന്നാണ് നിർദേശം.
24 മണിക്കൂറിനുള്ളിൽ സിംകാർഡ് ബ്ലോക്ക് ആവുമെന്ന മുന്നറിയിപ്പും മെസേജിലുണ്ടാവും. മെസേജിങ് സെന്ററുകളിൽനിന്ന് അയയ്ക്കുന്നു എന്ന് തോന്നിപ്പിക്കാൻ മെസേജ് വരുന്നത് ചിലപ്പോൾ നമ്പറുകളിൽനിന്നായിരിക്കില്ല. ബി.എസ്.എൻ.എൽ. എന്നതിനൊപ്പം ഏതെങ്കിലും രണ്ട് അക്ഷരങ്ങൾകൂടി ചേർത്താകും മെസ്സേജ് വരുന്നത്. അത്തരത്തിൽ മെസ്സേജുകൾ വരുമ്പോൾ ആധികാരികമാണെന്ന തോന്നൽ ഉണ്ടാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും . അത് കഴിയുമ്പോൾ സിം കാർഡ് ആക്ടിവേഷനു വേണ്ടി 10 രൂപ റീചാർജ് ചെയ്യാൻ പറയും. എ.ടി.എം. കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. തുടങ്ങിയവയിൽ ഏതെങ്കിലും മാർഗത്തിലൂടെ വേണം റീചാർജ് എന്നും അതോടൊപ്പം നിർദേശിക്കും. ഇതിലൂടെയാണ് പണം പോവുന്നതിലേക്ക് വഴി വെക്കുന്നത്.
നേരത്തേ ഡൗൺലോഡ് ചെയ്യിപ്പിച്ച മൊബൈൽ ആപ്പ് ഒരു മിററിങ് ആപ്ലിക്കേഷനാണ്. അതിലൂടെ ഉപഭോക്താവിന്റെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് കാണാൻ സാധിക്കും . റീചാർജ് ചെയ്യുമ്പോൾ കാർഡ് വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, യു.പി.ഐ. പിൻ എന്നിവയിൽ ഏതെങ്കിലും തട്ടിപ്പുകാരിലേക്ക് മൊബൈൽ മിററിങ് വഴി എത്തും.
ഉടൻതന്നെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനും സാധിക്കും . തൃശ്ശൂരിൽ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് . ആലപ്പുഴയിൽ ഒരു അഭിഭാഷകൻ മെസേജിൽ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോൾ തട്ടിപ്പുകാരൻ പറഞ്ഞത് ‘‘ ഓൾ കേരളൈറ്റ്‌സ് ആർ ഫൂൾസ്’’ എന്നായിരുന്നു.
https://www.facebook.com/Malayalivartha