കിറ്റക്സ് മുതലാളിയെ ഓടിച്ച് പിണറായി സർക്കാർ... 3,500 കോടിയുടെ നിക്ഷേപപദ്ധതി സ്വാഹ! കിറ്റക്സ് സാബുവിന് സംഭവിച്ചത്..

കഴിഞ്ഞ വർഷം അസെൻഡ് നിക്ഷേപക സംഗമത്തിൽ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിൻമാറുന്നതായി കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600 പുതുസംരംഭകര്‍ക്ക് അവസരം ഒരുങ്ങുമായിരുന്ന വ്യവസായ പാര്‍ക്കും നിര്‍മിക്കാനുള്ള ധാരണാ പത്രത്തില്‍ നിന്നാണു ഇപ്പോൾ പിന്മാറുന്നത്.
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി നടത്തുന്ന പരിശോധനകളിൽ പ്രതിഷേധിച്ചാണു ഇത്തരത്തിൽ ഒരു നടപടിയിലേക്ക് ഇപ്പോൾ സാബു ജേക്കബ് കടക്കുന്നതെന്നാണ് സൂചന.
ഇത്തരത്തിൽ നിരന്തരം നടത്തുന്ന പരിശോധനകൾക്കു പിന്നിൽ സ്ഥലം എംഎൽഎയാണെന്നു സംശയിക്കുന്നതായും സാബു ജേക്കബ് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, കിറ്റെക്സിനെതിരെ ഹൈക്കോടതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരമായിരിക്കും പരിശോധനകളെന്നു സ്ഥലം എംഎൽഎ പി.വി. ശ്രീനിജിൻ പ്രതികരിച്ചത്.
കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്. ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് ആരോപിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ കിറ്റെക്സ് യൂണിറ്റുകളിൽ പരിശോധനയ്ക്ക് എത്തിയതായി സാബു പറയുന്നു. പത്തിലേറെ വണ്ടികളിൽ വന്നിറങ്ങുന്ന 40, 50 പേരുടെ സംഘം വിവിധ ഫ്ലോറുകളിലേക്ക് ഇരച്ചു കയറുകയാണു പതിവായി ചെയ്യാറ്.
ജോലി തടസ്സപ്പെടുത്തി വനിതാ ജീവനക്കാരുടെ ഉൾപ്പെടെ ഫോൺ നമ്പരും വിലാസവും എഴുതിയെടുത്താണു ഇവർ മടങ്ങുന്നത്. മുന്നൂറിൽ അധികം ജോലിക്കാരെ ചോദ്യം ചെയ്തു പോകുന്നതല്ലാതെ എന്തിനാണു പരിശോധിച്ചതെന്നു പറയാറില്ലെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
അപ്പാരൽ പാർക്കിലും വ്യവസായ പാർക്കിലുമായി 35,000 പേർക്കു ജോലി ലഭിക്കുമായിരുന്ന പദ്ധതിയാണ് ഇപ്പോൾ കിറ്റക്സ് ഒഴിവാക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ധാരണാപത്രം അനുസരിച്ച് അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയാറായിരുന്നു.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണ്. എന്നാൽ സർക്കാരിന്റെ ക്രൂര നടപടികളിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ഇത് കയ്യൊഴിയാൻ നിർബന്ധിതനായത്.
കണക്കുകൾ പ്രകാരം 2025ൽ പദ്ധതി പൂർത്തിയാകേണ്ടതാണ്. എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍ മുടക്കാനുള്ള ധാരണാ പത്രത്തില്‍ നിന്നു പിന്നോട്ട് പോകുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പരിശോധനകളെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പ്രധാനമുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമാണ് ഈ പരിശോധനകളെന്ന് സാബു ജേക്കബ് ആരോപിച്ചു.
വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിറ്റക്സ് കമ്പനി പരിശോധനകൾക്ക് എതിരല്ല. എന്താണ് പ്രശ്നമെന്ന് അറിയിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കും.എന്നാൽ പ്രശ്നങ്ങളറിയിക്കാൻ പോലും തയ്യാറാകുന്നില്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് നടത്തുന്നുവെന്നും സാബു ആരോപിച്ചു.
https://www.facebook.com/Malayalivartha






















