ചിരിയടക്കി ജയരാജന്‍... നിയമസഭാ കൈയ്യാങ്കളി കേസ് മുറുകും തോറും വിനയാകുന്നത് മന്ത്രി വി ശിവന്‍ കുട്ടിക്ക്; മറ്റുള്ളവര്‍ അധികാരത്തിലില്ലാത്തതിനാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല; മന്ത്രിയായിരിക്കുന്ന ശിവന്‍ കുട്ടിക്ക് കോടതിയുടെ ഓരോ പരാമര്‍ശത്തിനും വലിയ വില നല്‍കേണ്ടി വരും

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭ കയ്യാങ്കളി കേസ് കറങ്ങിത്തിരിഞ്ഞ് ഇപ്പോള്‍ എത്തിയിരിക്കുകയാണ്. അതും വി ശിവന്‍ കുട്ടി മന്ത്രിയായിരിക്കുന്ന സമയത്ത്. സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ അദ്ദേഹത്തതിന്റെ മന്ത്രി സ്ഥാനത്തിന് പോലും ഭീഷണിയാണ്. അതേസമയം അധികാരത്തിലില്ലാത്തതിനാല്‍ എംവി ജയരാജനും, കെ.ടി. ജലീലിനും, പി ശ്രീരാമകൃഷ്‌നും, ഡോ തോമസ് ഐസകിനും ഒന്നും നഷ്ടപ്പെടാനില്ല.
നിയമസഭയില്‍ വി. ശിവന്‍കുട്ടി അടക്കമുള്ള സി.പി.എം എം.എല്‍.എമാര്‍ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവര്‍ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നുമാണ് സുപ്രീംകോടതി കണ്ടെത്തിയത്. അക്രമം കാണിച്ച എം.എല്‍.എമാര്‍ വിചാരണ നേരിടട്ടെ എന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി ബെഞ്ച് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് നീട്ടിവെച്ചു.
നിയമസഭയില്‍ അക്രമം നടത്തിയ എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ എന്ത് സന്ദേശമാണ് ജനത്തിന് കേരള സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിക്ക് പുറമെ പ്രതികളായ മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍, മുന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, സി.പി.എം എം.എല്‍.എമാരായിരുന്ന കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് കേസില്‍ വിചാരണ നേരിടണമെന്ന ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിക്ക് പുറമെയായിരുന്നു ഇത്. എം.എല്‍.എമാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ന്യായീകരിച്ചപ്പോള്‍ ഈ തരത്തിലല്ല പ്രതിഷേധിക്കേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്‍കി.
പൊതുസ്വത്ത് നശിപ്പിക്കുന്നത് നിരോധിച്ച നിയമപ്രകാരം അക്രമം കാണിച്ച എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ 321ാം വകുപ്പ് ഉപയോഗിച്ച് ഈ കേസ് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തിയ ശ്രമത്തില്‍ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിച്ചു. എന്ത് സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുജനത്തിന് നല്‍കുന്നതെന്നും ഇങ്ങനെയാണോ ഒരു നേതാവ് പെരുമാറേണ്ടത് എന്നും ജസ്റ്റിസ് ഷാ ചോദിച്ചു. ഈ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ഉത്തമ വിശ്വാസത്തിലുള്ളതാണെന്ന് അഭിഭാഷകന്‍ ന്യായീകരിച്ചു. ബില്‍ പാസാക്കുന്നതിനെ കായികമായി നേരിട്ട എം.എല്‍.എയെ പ്രതിരോധിക്കുന്നതിലെ പൊതുതാല്‍പര്യം എന്താണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഹരജിയില്‍ നോട്ടീസ് അയക്കുന്നില്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
അതിനിടെ നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ പരിഗണിക്കവെ കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത് വിവാദമായിരിക്കുകയാണ്. സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.
കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബഡ്ജറ്റവതരണം എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, സര്‍ക്കാരിന്റെ വാദത്തിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി. കെ.എ. മാണിയെക്കുറിച്ച് കോടതിയില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് എം പറയുന്നു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്തായാലും ഈ കേസ് കോളിളക്കം ഉണ്ടാക്കുക തന്നെ ചെയ്യും. അതില്‍ പെട്ടു പോകുന്നതോ വി ശിവന്‍ കുട്ടിയും.
https://www.facebook.com/Malayalivartha
























