സി പി എമ്മിന്റെ കൊടിയും മുദ്രാവാക്യങ്ങളും ഉപയോഗിച്ച് മലബാര്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘം സഖാക്കളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്

സി പി എമ്മിന്റെ കൊടിയും മുദ്രാവാക്യങ്ങളും ഉപയോഗിച്ച് മലബാര്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘം സഖാക്കളെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നു. ഇവരാണ് സ്വര്‍ണ്ണകടത്തിന് കുട പിടിക്കുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്. സ്വര്‍ണ്ണ കടത്ത് സംഘങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചിലപ്പോള്‍ മറ്റേതെങ്കിലും ഏജന്‍സികളും വന്നേക്കാം.
സി പി എമ്മിനെ അതീവ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നതാണ് അധികമാരും ശ്രദ്ധിക്കാതെ പോയ കസ്റ്റംസിന്റെ കസ്റ്റഡി റിപ്പോര്‍ട്ട്.
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം സി പി എമ്മുമായി യുദ്ധം പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സി പി എമ്മിന്റെ പേര് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെങ്കിലും പരാമര്‍ശങ്ങള്‍ വായിക്കുമ്പോള്‍ സി പി എം ആണെന്ന് ആര്‍ക്കും വ്യക്തമാകും.
അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പുകള്‍ കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെയും സി പി എം നേതാക്കളുടെയും ചിത്രങ്ങളുണ്ട് എന്നതാണ് രസകരം. എഫ് ബി. പോസ്റ്റുകളില്‍ നിന്ന് സി പി എമ്മുമായുള്ള ആയങ്കിയുടെ ബന്ധം വ്യക്തമാണ്.
ഒരു പാര്‍ട്ടിയുടെ പേരുപയോഗിച്ച് യുവാക്കളെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന ആരോപണം തീര്‍ച്ചയായും ലാഘവത്തോടെ കാണാന്‍ കഴിയില്ല. പ്രത്യേകിച്ച് ആ പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍. ഇത് തന്നെയാണ് നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ നടന്നതെന്ന് സി പി എം പറയുമ്പോള്‍ അതിനെയും ലാഘവത്തോടെ എടുക്കാന്‍ കഴിയില്ല. കേന്ദ്ര ഏജന്‍സികള്‍ നീതി പുലര്‍ത്തുന്നില്ലെന്ന ആരോപണം മുമ്പേ സി പി എം ഉന്നയിക്കുന്നുണ്ട്.
കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതിയ അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ജുന്‍ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.
സി പി എമ്മിനെതിരെ അര്‍ജുന്‍ ആയങ്കിയില്‍ നിന്നും തെളിവുണ്ടാക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ആയങ്കിയെയും ഭാര്യയെയും ആയങ്കിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിലൂടെ സി. പി.എം നേതാക്കളെ കുടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.
കരിപ്പുര്‍ സ്വര്‍ണക്കടത്തിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി. കേസിലെ പ്രതികള്‍ ആരാണെന്നും കൊലപാതകികള്‍ ആരാണെന്നും കേരളത്തിന് അറിയാം.
കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു. സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. സി പി എമ്മിനെ കുറിച്ചുള്ള പരാമര്‍ശം ഇതാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന് കോടതി ഉത്തരവിട്ടാല്‍ സി പി എം പ്രതിസന്ധിയിലാവും.
ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഷാഫിയേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. അര്‍ജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തിയാല്‍ എന്താകുമെന്ന് കണ്ടറിയാം.
അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അര്‍ജുന്‍ ആയങ്കി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.
അര്‍ജുന്‍ ആയങ്കി സി പി എമ്മിനെ ഉപയോഗിച്ച് പണമുണ്ടാക്കിയെന്ന ഗുരുതരമായ ആരോപണമാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. അതിന് മറുപടി പറയേണ്ടത് സി പി എം തന്നെയാണ്. എന്നാല്‍ എഫ് ബി പോസ്റ്റിന്റെ പേരില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തരുതെന്നാണ് സി പി എം നിലപാട്.
https://www.facebook.com/Malayalivartha























