അടിമുടി അഴിച്ചു പണിക്ക് ഒരുങ്ങി ബിജെപി; അച്ചടക്ക വാളെടുത്ത് കെ. സുരേന്ദ്രൻ...!! തങ്ങളുടെ പാർട്ടി കോൺഗ്രസിനെ പോലെയല്ല, അച്ചടക്കം ലംഘിക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകും

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബി ജെ പിയിലെ മുഴുവൻ ഘടകങ്ങളിലും കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അടിമുടി അഴിച്ചുപണി ഉടൻ ഉണ്ടാവും. കാസർകോട് ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ ഇന്നലെ നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അഴിച്ചു പണിക്ക് അധികാരപ്പെടുത്തി.
അച്ചടക്കത്തിന്റെ വാളെടുത്തു കൊണ്ടുള്ള സുരേന്ദ്രന്റെ പ്രസംഗം പാർട്ടിയിൽ എതിർ ശബ്ദം ഉയർത്തുന്നവർക്കുള്ള മുന്നറിയിപ്പുമായി.നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയുടെ ക്ഷീണം തീർക്കാനും കൂടുതൽ ബഹുജന പിന്തുണ ഉറപ്പുവരുത്താനും ബി ജെ പിയെ പുനഃസംഘടിപ്പിക്കാനാണ് ആലോചന.
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കും. പോഷക സംഘടനകളുടെ അഴിച്ചു പണിയും ഉണ്ടായേക്കും. പാർട്ടി അച്ചടക്കം മർമ്മപ്രധാനമാണെന്ന് കെ. സുരേന്ദ്രൻ എല്ലാവരെയും ഓർമ്മിപ്പിച്ചു.
തങ്ങളുടെ പാർട്ടി കോൺഗ്രസിനെ പോലെയല്ല, അച്ചടക്കം ലംഘിക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകും. പാർട്ടി അച്ചടക്കം പൂർണമായും പാലിച്ചാകണം പ്രവർത്തനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ഒ. രാജഗോപാലും കുമ്മനം രാജശേഖരനും പി. കെ. കൃഷ്ണദാസും ശോഭ സുരേന്ദ്രനും എ. എൻ. രാധാകൃഷ്ണനും എം. ടി. രമേശും ഉൾപ്പെടെ മുഴുവൻ സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിൽ വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായതിനെ കുറിച്ച് ചർച്ചയുണ്ടായെന്നാണ് അറിയുന്നത്. കുഴൽപ്പണ, കോഴക്കേസുകളടക്കം വിവാദങ്ങളെ ശരിയായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നു. നേരത്തേ ചേർന്ന കോർകമ്മിറ്റി യോഗത്തിൽ സി.കെ. പത്മനാഭൻ ഒഴികെയുള്ള എല്ലാ നേതാക്കളും പങ്കെടുത്തു.
https://www.facebook.com/Malayalivartha























