തലശ്ശേരി ഫസൽ വധക്കേസ് വീണ്ടും ചർച്ചയാകുന്നു... തുടരന്വേഷണത്തിന് ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്....

സിപിഎം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസ് ഇപ്പോൾ നിർണായക വഴിത്തിരിവിലെത്തി നിൽക്കുകയാണ്. കേസിൽ ഇനി വീണ്ടും തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. ഈ കേസ് ഇനി സിബിഐ പ്രത്യേക ടീം അന്വേഷിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പടെയുളളവരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇത് ശരിക്കും ആർഎസ്എസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്ന് കോടതി തന്നെയാണ് ഉത്തരവിട്ടിട്ടുള്ളത്. കൊലക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന മൊഴിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിട്ടുള്ളതും. കേസിൽ സിപിഎം നേതാക്കൾ ഇപ്പോൾ വിചാരണ നേരിടുകയാണ്.
ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പടെയുള്ള സംഘം ചേർന്ന് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്റേത് എന്ന പേരില്‍ പുറത്തുവന്ന വെളിപ്പെടുത്തൽ. സിപിഎം പ്രവർത്തകരായ പടുവിലായിയിലെ കെ മോഹനൻ,
കണ്ണവത്തെ പവിത്രൻ എന്നിവരെ വധിച്ച കേസുകളിലെ പ്രതി മാഹി ചെമ്പ്ര സ്വദേശി സുബീഷ് എന്ന കുപ്പി സുബീഷ് ഒരു ആർ എസ് എസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഫസൽ വധക്കേസ് സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടായത് എന്നാണ് പുറത്ത് വന്ന വിവരം. ഈ സംഭാഷണം തന്റേതല്ലെന്ന് പിന്നീട് സുബീഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഫസലിനെ വധിച്ചതു താനുൾപ്പടെ ആർ എസ് എസ് സംഘമാണെന്നു മോഹനൻ വധക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനിടെ സുബീഷ് വെളിപ്പെടുത്തുന്നതിന്റെ വിഡിയോയും ഫസലിന്‍റെ സഹോദരൻ അബ്ദുൽ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് സുബീഷ് പിന്നീട് മൊഴി മാറ്റിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എസ്ഡിപിഐയിൽ ചേര്‍ന്നതിലുളള വൈരാഗ്യവും എതിർപ്പും മൂലമാണ് കൊലപാതകം എന്നായിരുന്നു ഉന്നയിച്ച പ്രധാന ആരോപണം.
വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കൊലപാതക കേസായിരുന്നു ഇതെന്നിരിക്കെ ഇപ്പോൾ പുറത്ത് വന്നിട്ടുള്ള ഉത്തരവ് സിപിഎമ്മിന്റെ മുഖം രക്ഷിക്കുമോ എന്നത് കണ്ടറിയണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെയായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്.
സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്,
അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലാണ് താമസം. കോടതി വിധിയെ സിപിഎം നേതാവ് പി ജയരാജനും കാരായി രാജനും സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാൽ സിപിഎമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























