അമ്മയെ കൊന്നിട്ടും അടങ്ങാത്ത മകന്റെ കൊലവെറി! നെഞ്ചത്ത് ആഞ്ഞു ചവിട്ടി... വീട്ടിലെത്തിയവരെ ആട്ടിയോടിച്ചു...

അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികനായ മകനെ പോലീസ് അറസ്റ്റു ചെയ്തു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ വമ്പൻ വെളിപ്പെടുത്തലുകളാണ് ചുരുൾ അഴിഞ്ഞിട്ടുള്ളതും. നിലവിൽ മദ്യപാനം എതിര്‍ത്തതിന് അമ്മയെ കൊന്നതാണെന്ന് മകന്റെ മൊഴി.
പൂവാര്‍ പാമ്പുകാല ഊറ്റുകുഴി പാലയ്യന്റെ ഭാര്യയായ റിട്ട. അധ്യാപികയായ എൺപത് വയസ്സുകാരി ഓമനയെയാണ് 39 വയസ്സുകാരനായ മകന്‍ വിപിന്‍ദാസ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിന്‍ദാസ് വീട്ടില്‍ വച്ച് ഓമനയെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. നേരത്തെ സൈനികനായിരുന്ന വിപിന്‍ദാസ് വിരമിച്ച ശേഷം അമ്മയോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്.
കടുത്ത മദ്യപാനിയായ ഇയാളുടെ വിവാഹം നടക്കാത്തത് അമ്മ കാരണമാണെന്ന് കുറ്റപ്പെടുത്തി ഇയാള്‍ നിരന്തരം ഓമനയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നുണ്ട്. കഴിഞ്ഞ ഒന്നാം തീയതി അമിതമായി മദ്യപിക്കുകയും അമ്മയുമായി വഴക്കിടുകയും പ്രതി ചെയ്തിരുന്നു.
തുടര്‍ന്ന് സുഹൃത്തുക്കളേയും വീട്ടില്‍ വിളിച്ചു വരുത്തി മദ്യപാനം തുടര്‍ന്നു. ഇത് അമ്മ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിപിന്‍ദാസ് ഓമനയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെക്കുകയും അലറിക്കരഞ്ഞ ഓമനയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തി.
മരിച്ച ശേഷവും ദേഷ്യം തീരാതെ ഇയാള്‍ അമ്മയെ കിടക്കയില്‍ കിടത്തുകയും നെഞ്ചില്‍ ആഞ്ഞ് ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തതായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം എടുത്ത് പുറത്തെ പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ച് മുഖത്തെ രക്തം കഴുകിക്കളയുകയും പിന്നീട് അമ്മ മരണപ്പെട്ടു പോയതായി സുഹൃത്തുകളെ അറിയിക്കുകയും ചെയ്തു.
വീട്ടിലെത്തിയവര്‍ മൃതശരീരം കിടക്കുന്നതു കണ്ട് സംശയം തോന്നി തിരികെ പോവുകയാണ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ കാഞ്ഞിരംകുളത്ത് പോയി ശവപ്പെട്ടി വാങ്ങി വീട്ടിലെത്തിച്ചശേഷം വീടിന്റെ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മറവ് ചെയ്യുന്നതിനായി കുഴിവെട്ടുകയും ചെയ്തു. ഇതുകണ്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് സ്ഥലത്ത് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവു ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് കർശനമായി നിലപാടെടുത്തു. തുടർന്ന് മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും വിപിന്‍ദാസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പോലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ അമ്മ സ്വാഭാവികമയി മരിച്ചതാണെന്നും ബന്ധുക്കള്‍ സഹകരിക്കാത്തതിനാലാണ് മൃതശരീരം മറവു ചെയ്യാന്‍ ശ്രമിച്ചതെന്നും മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് വിപിന്‍ദാസ് അമ്മയെ കൊന്നതാണെന്ന് പോലീസിനോട് സമ്മതിച്ചത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























