വിവാദ മരം കൊള്ളയില്‍ വമ്പന്മാരെ രക്ഷിക്കുന്നു; കര്‍ഷകര്‍ക്കെതിരേ കേസെടുക്കാന്‍ ഒരുങ്ങി വനംവകുപ്പ്..!! കര്‍ഷകരെ ബലിയാടാക്കാനുള്ള നടപടിക്കെതിരേ എതിർപ്പ് പ്രകടമാക്കി മറ്റ് വകുപ്പുകൾ

അനധികൃത മരം മുറിയില്‍ കര്‍ഷകര്‍ക്കെതിരേയും കേസെടുക്കാം എന്ന ഉത്തരവിന്‍റെ പിന്നാലെ നടപടിയുമായി വനംവകുപ്പ്. ഏതൊക്കെ പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം കര്‍ഷകരെ ബലിയാടാക്കാനുള്ള നടപടിക്കെതിരേ മറ്റ് വകുപ്പുകളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നുണ്ട്.
2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്‍ക്കും എതിരേ കേസെടുക്കാനാണ് വനംവകുപ്പിന്‍റെ ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മൂന്നാര്‍ ഡിഎഫ്‌ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ മുറിച്ച് കടത്തിയതിനാല്‍ കേസെടുക്കാനാണ് നിര്‍ദ്ദേശം.
ഇതിന് പിന്നാലെയാണ് റെയ്ഞ്ചര്‍മാര്‍ വിവര ശേഖരണം തുടങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടുക്കിയില്‍ മരം മുറിച്ച പലയിടങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. ഒക്ടോബറിലെ ഉത്തരവില്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നും തടസം നില്‍ക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മരം മുറി.
ഇടുക്കിയില്‍ തടിവെട്ട് നടന്ന് മാസങ്ങളായിട്ടും മരം മുറിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് മരം കൊള്ളയ്ക്ക് പിന്നിലുള്ള വമ്പന്മാരെ രക്ഷപ്പെടുത്താനാണ് ഉത്തരവെന്നാണ് ആക്ഷേപം. വനംവകുപ്പിന്‍റെ ഉത്തരവിനെതിരേ ജില്ലാ ഭരണകൂടം എതിര്‍പ്പുയര്‍ത്തി കഴിഞ്ഞു. അതേസമയം മുട്ടില്‍ മരംമുറിയില്‍ മുഖ്യ പ്രതികളായ അഗസ്റ്റിന് സഹോദരന്‍മാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























