രണ്ടാം വിവാഹമെന്ന ഒറ്റക്കാരണത്താല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ചെയ്ത ക്രൂരതകൾ മനസ്സിലൊളിപ്പിച്ച് 31കാരി; ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതെ നിരന്തരം പണവും സ്വർണവും ആവശ്യപ്പെട്ട് ക്രൂര മർദ്ദനം:- വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തിയ യുവതിയെ മാനസാന്തരപ്പെടുത്താൻ ഭര്‍ത്താവിന്‍റെ സുഹൃത്തായ വൈദികന്റെ ഇടപെടൽ! മകളുടെ കഷ്ടപ്പാടുകള്‍ കണ്ട് നോവുന്ന മനസ്സുമായെത്തിയ പിതാവിന് നേരെ മരുമകന്‍റെയും കുടുംബത്തിന്‍റെയും ആക്രമണം- കാലൊടിഞ്ഞ്, വാരിയെല്ല് തകര്‍ന്ന് ആശുപത്രിയിൽ കഴിഞ്ഞത് ദിവസങ്ങളോളം

സ്ത്രീധനം ആവശ്യപ്പെട്ടു ഭാര്യയെ ക്രൂരമായി മർദിക്കുകയും ഭാര്യ പിതാവിന്‍റെ കാൽ ഒടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലയില്‍ കഴിയുന്ന ഭാര്യാ പിതാവിനെ യുവാവ് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. നിസാര വകുപ്പുകള്‍ ചുമത്തി മാത്രം പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് യുവതിയും കുടുംബവും പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കര്‍ശന നടപടിക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ഭര്‍ത്താവ് ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ഭർതൃവീട്ടിൽ ഒട്ടനവധി പീഡനങ്ങളാണ് സ്ത്രീധനത്തിന്റെ പേരില്‍ 31കാരിയായ യുവതിക്ക് അനുഭവിക്കേണ്ടി വന്നത്.
രണ്ടുവര്‍ഷം മുമ്പാണ് പച്ചാളം സ്വദേശി ജിപ്സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതത്തില്‍ തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. തന്‍റെ സ്വര്‍ണാഭരണങ്ങളും വീട്ടില്‍ നിന്ന് കൂടുതല്‍ പണവും ആവശ്യപ്പെട്ടുകൊണ്ട് ആദ്യം ഭര്‍ത്താവ് ആവശ്യങ്ങള്‍ തുടങ്ങി. പിന്നീട് ഇയാളുടെ മാതാപിതാക്കളും ഇതേ വഴി സ്വീകരിച്ചു. തങ്ങള്‍ക്ക് പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനു വേണ്ടി സ്ത്രീധനമായി 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പെണ്‍കുട്ടി വഴങ്ങി കൊടുത്തില്ല. തുടര്‍ന്ന് ഇയാള്‍ മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതെയായിരുന്നു മര്‍ദ്ദനം.
രണ്ടാം വിവാഹമാണെന്ന ഒറ്റക്കാരണത്താല്‍ ആണ് എല്ലാം സഹിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് ജിപ്സണും അയാളുടെ മാതാപിതാക്കള്‍ക്കും വേണ്ടത് പണം മാത്രമായിരുന്നുവെന്ന് യുവതി പറയുന്നു. മരുമകന്‍റെയും കുടുംബത്തിന്‍റെയും ആക്രമണത്തില്‍ കാലൊടിഞ്ഞ്, വാരിയെല്ല് തകര്‍ന്നു ദിവങ്ങളോളം ആശുപത്രിയിലായിരുന്നു യുവതിയുടെ വയോധികനായ പിതാവ്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു.
വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് യുവതി എത്തിയപ്പോള്‍ ഭര്‍ത്താവിന്‍റെ സുഹൃത്തായ വൈദികന്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു. മുമ്പ് പല വഴക്കുകളും ഒത്തുതീര്‍പ്പാക്കാന്‍ വരാപ്പുഴ അതിരൂപതയിലെ തേവരയിലെ പള്ളിയില്‍ സഹ വികാരിയായി പ്രവര്‍ത്തിക്കുന്ന ഈ വൈദികന്‍ എത്തിയിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ ഭര്‍ത്താവിനെയും വീട്ടുകാരെയും അന്ധമായി ന്യായീകരിക്കുന്ന രീതിയിലായിരുന്നു വൈദികന്റെ ഇടപെടല്‍ എന്ന് യുവതി പറയുന്നു. ഇതോടൊപ്പം തന്നെ ഭര്‍ത്താവിന്‍റെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനും അവര്‍ക്കു വേണ്ടി ഇടപെട്ടു .എവിടെ പരാതി കൊടുത്താലും ഇവര്‍ നോക്കിക്കൊള്ളും എന്ന് യുവതിയെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഓര്‍മ്മിപ്പിച്ചിരുന്നു. പലപ്പോഴും പരാതി പറയാതെ യുവതി മടിച്ചു നിന്നതും ഇതുകൊണ്ടായിരുന്നു.
തന്‍റെ മകളുടെ കഷ്ടപ്പാടുകള്‍ കണ്ട് നോവുന്ന മനസ്സുമായാണ് പിതാവ് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് എത്തിയത്. അതിനു മുന്‍പേ തന്നെ അമ്മയ്ക്കൊപ്പം മകള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. ബലമായി പിടിച്ചെടുക്കാന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നു. ഇതില്‍ അരിശം പൂണ്ട നിന്നിരുന്ന ജിപ്സന്റെയും അയാളുടെ കുടുംബത്തിന്‍്റെയും മുന്നിലേക്കാണ് പിതാവ് എത്തിയത്. ക്രൂരമായ മര്‍ദ്ദനം ആയിരുന്നു ഇയാളുടെ നേര്‍ക്ക് അവര്‍ അഴിച്ചുവിട്ടത്. വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ രീതിയില്‍ പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ആദ്യ പരാതി കാര്യമാക്കാതിരുന്നത് പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. അന്വേഷണം നടത്തി വകുപ്പുകള്‍ തീരുമാനിക്കാനായിരുന്നു നീക്കം. എന്നാല്‍ ആരുടെയോ സ്വാധീനത്താല്‍ വലിയ അന്വേഷണം നടത്താതെ നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്നും ആരോപണമുണ്ട്. ഒടുവില്‍ പരാതിയില്‍ കമ്മീഷണര്‍ നേരിട്ട് ഇടപെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെയും യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. വീട്ടിലെ പ്രശ്നങ്ങളില്‍ പലപ്പോഴും ഇടപെട്ടിരുന്ന വരാപ്പുഴ അതിരൂപതയിലെ വൈദികന്റേയും ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റേയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha






















