സംസ്ഥാനത്തെ തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്; തൊഴിലാളി വിരുദ്ധ നയങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതല്ലെന്ന് നേരത്തെതന്നെ എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയതാണ്;തൊഴിലാളി താല്പര്യം സംരക്ഷിക്കുന്നതിനോടോപ്പം ആരോഗ്യകരമായ തൊഴിൽ ബന്ധം നിലനിർത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിർവ്വഹണവും സംബന്ധിച്ചുള്ള ചട്ടങ്ങളിലെ 62-ാം ചട്ടം അനുസരിച്ച് ബഹു. എം.എൽ.എ. ശ്രീ.പി.നന്ദകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് ബഹു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മറുപടി നൽകി. സംസ്ഥാനത്തെ തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
തൊഴിലാളി വിരുദ്ധ നയങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതല്ലെന്ന് നേരത്തെതന്നെ എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയതാണ്.കോഡുകൾക്ക് കേന്ദ്ര റൂൾസ് ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. സംസ്ഥാന റൂൾസ് തയ്യാറാക്കാൻ സർക്കാർ നടപടികളാരംഭിച്ചിട്ടുണ്ട്.
അവസാന രൂപം നൽകുന്നതിനു മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തും. തൊഴിലാളി താല്പര്യം സംരക്ഷിക്കുന്നതിനോടോപ്പം ആരോഗ്യകരമായ തൊഴിൽ ബന്ധം നിലനിർത്തുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഡ്യൂയിംഗ് ബിസ്സിനസ്സ് ഈസി (Doing Business Easy) എന്ന കേന്ദ്രസർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് 4 നിയമങ്ങളായി ക്രോഡീകരിച്ചത്. വിവിധ കോഡുകളും അതിൽ ഉൾപ്പെടുന്ന നിലവിലെ തൊഴിൽ നിയമങ്ങളും ചുവടെ ചേർക്കുന്നു.
1. ദി കോഡ് ഓൺ വേജസ് - 2019
2. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് - 2020
3.ദി കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി -2020
4. ദി ഒക്കുപേഷണൽ സേഫ്റ്റി ഹെൽത്ത് & വർക്കിംഗ് കണ്ടീഷൻ കോഡ് - 2020
ഇതിൽ കോഡ് ഓൺ വേജസിൽ വേജുമായി ബന്ധപ്പെട്ടും ബോണസുമായി ബന്ധപ്പെട്ടുമുള്ള 4 ആക്ടുകൾ ക്രോഡീകരിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിൽ ട്രേഡ് യൂണിയൻ, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ടുകൾ ഉൾപ്പെടെ 3 ആക്ടുകളും, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റിയിൽ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട്, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് സോഷ്യൽ സെക്യൂരിറ്റി ആക്ട് ഉൾപ്പെടെ 9 ആക്ടുകളും ക്രോഡീകരിച്ചിട്ടുണ്ട്. ദി ഒക്കുപേഷണൽ സേഫ്റ്റി ഹെൽത്ത് & വർക്കിംഗ് കണ്ടിഷൻസ് കോഡിൽ ഫാക്ടറീസ് ആക്ട്, മൈൻ ആക്ട് ഉൾപ്പെടെ 13 ആക്ടുകളുമാണ് ക്രോഡീകരിച്ചിട്ടുള്ളത്.
മേൽ സൂചിപ്പിച്ച കോഡുകൾക്ക് വിവിധ ഘട്ടങ്ങളിലെ ചർച്ചകളിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ ക്ഷണിക്കുകയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യപ്പെടുകയും കേരള സർക്കാർ ടി ചർച്ചകളിൽ പങ്കെടുക്കുകയും സംസ്ഥാനത്തിലെ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 4 കോഡുകളും കേന്ദ്ര സർക്കാർ പാസാക്കിയെങ്കിലും നടപ്പിൽ വരുത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ആയതിന് ശേഷമേ കോഡുകൾ പൂർണ്ണരൂപത്തിൽ പ്രാബല്യത്തിൽ വരികയുള്ളൂ.
കേന്ദ്ര സർക്കാർ പാസാക്കിയ കോഡുകൾ പൂർണമായും പ്രാബല്യത്തിൽ വരാത്തതിനാൽ സംസ്ഥാന സർക്കാർ ഭേദഗതികൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ടി നിയമങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യഥാസമയം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിൽ, ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിൽപ്പെട്ടതാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം ഒട്ടും പരിഗണിക്കാതെ കേന്ദ്രം നിയമം ഉണ്ടാക്കിയതിൽ കേരളം ഉൾപ്പെടെയുള്ള ഏതാനും സംസ്ഥാന സർക്കാരുകൾ ഉന്നയിച്ച എതിർപ്പുകൾ പരിഗണിക്കപ്പെട്ടില്ലാ എന്നത് ഖേദഖരമാണ്.
അന്താരാഷ്ട്ര തൊഴിലാളി സംഘടന(ILO) അംഗീകരിച്ച പ്രമാണങ്ങളുടെ അന്ത:സത്തക്ക് നിരക്കാത്ത വ്യവസ്ഥകളും പുതിയ കോഡുകളിൽ ഉണ്ട്. ILO യുടെ സ്ഥാപക അംഗമാണ് ഇന്ത്യ. ഇന്ത്യാ ഗവൺമെന്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് തൊഴിലുടമകളുടെ താല്പര്യം മാത്രം മുൻനിർത്തിയാണ്.
https://www.facebook.com/Malayalivartha
























