അമ്പരന്ന് പോലീസ്... മാനസയുടെ ജീവനെടുത്തത് 3 വെടിയുണ്ടകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മൂന്നാമത് ഏറ്റത് വയറിന്; മാനസയെ ബലമായി പിടിച്ചുനിര്‍ത്തി വെടിവച്ചശേഷം താഴെ വീണപ്പോള്‍ മൂന്നാമത് ഉതിര്‍ത്ത വെടിയാണ് വയറില്‍ കൊണ്ടത് എന്ന് നിഗമനം
ഡെന്റല്‍ ഹൗസ് സര്‍ജന്‍ മാനസയ്ക്കു മൂന്നു വെടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്. മാനസയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് എല്ലാം മാറി മറിഞ്ഞത് . തലയ്ക്കും വയറിനുമായിരുന്നു വെടിയേറ്റത്. ആദ്യഘട്ട പരിശോധനയിലും ഇന്‍ക്വസ്റ്റ് അനുസരിച്ചും രണ്ടു വെടിയുണ്ടകളേറ്റുവെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു തലയില്‍ ചെവിയോടു ചേര്‍ന്നും തൊട്ടുതാഴെയുമാണ് രണ്ടു വെടികള്‍ ഏറ്റത്. മറ്റൊന്നു മാറിനു താഴെയായി വയര്‍ഭാഗത്താണ് കൊണ്ടത്. തോക്കിന്റെ ബാരല്‍ മാനസയുടെ തലയോടു ചേര്‍ത്തുവച്ചാണു പ്രതിയും മുന്‍സുഹൃത്തുമായ രഖില്‍ നിറയൊഴിച്ചത്. മാനസയെ ബലമായി പിടിച്ചുനിര്‍ത്തി വെടിവച്ചശേഷം താഴെ വീണപ്പോള്‍ മൂന്നാമത് ഉതിര്‍ത്ത വെടിയാണ് വയറില്‍ കൊണ്ടത് എന്നാണ് നിഗമനം.
മാനസയെ അക്രമിക്കാന്‍ ഉപയോഗിച്ച തോക്കില്‍നിന്ന് വെടിവയ്ക്കണമെങ്കില്‍ ട്രിഗറില്‍ സാധാരണ പിസ്റ്റളില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടതുണ്ട്. ഇക്കാര്യം രഖില്‍ പരിശീലനത്തില്‍ മനസിലാക്കിയതാകാം മാനസയെ ചേര്‍ത്തുനിര്‍ത്തി വെടിവയ്ക്കാന്‍ കാരണമെന്നാണ് പോലീസ് ആയുധവിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതിനാല്‍ മാനസ രക്ഷപ്പെടരുതെന്ന കരുതലും മൂന്ന് വെടിയുതിര്‍ക്കാന്‍ രഖിലിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രഖിലിന്റെ ശരീരത്തില്‍ ചെവിപ്പുറകിലാണ് വെടിയേറ്റിട്ടുള്ളത്. ഇതിനിടെ തോക്കിന്റെ ഉറവിടം തേടി കോതമംഗലം സ്‌റ്റേഷനിലെ എസ്. മാഹിന്‍ സലിമിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ബിഹാറിന് പുറപ്പെട്ടു. ഇവര്‍ ഇന്ന് പട്‌നയിലെത്തും.
തോക്ക് വാങ്ങാന്‍ സഹായിച്ചുവെന്ന് കരുതുന്ന അതിഥിത്തൊഴിലാളി നല്‍കിയ വിവരങ്ങളനുസരിച്ചാണ് പ്രാഥമികാന്വേഷണം.
അതേസമയം മാനസയെ വെടിവച്ചുകൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് സംഘം ബിഹാറിലേക്കു പോകും. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം അടുത്തദിവസം ബിഹാറിലേക്ക് പോകുന്നത്.
സഹായത്തിനായി സംഘം ബിഹാര്‍ പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തി. മരിച്ച രഖില്‍ ലൈസന്‍സില്ലാത്ത തോക്ക് വാങ്ങിയത് ബിഹാറില്‍നിന്നാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവിടേക്ക് പോകുന്നത്. ആദിത്യനുള്‍പ്പെടെയുള്ള ബിസിനസ് പങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. ആഴ്ചകള്‍ക്കുമുമ്പ് രഖില്‍ ബിഹാറില്‍ സുഹൃത്തിനൊപ്പം പോയിരുന്നുവെന്ന് സൈബര്‍സെല്‍ കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ 12 മുതല്‍ 20 വരെ ഇവിടെ തങ്ങിയതായാണ് വിവരം. ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രഖില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ നടത്തിയിരുന്നു.
സ്വന്തം കാര്‍ വിറ്റ പണമുപയോഗിച്ചാണ് തോക്ക് വാങ്ങിയത്. എറണാകുളത്തുനിന്ന് ട്രെയിനില്‍ ബിഹാറിലേക്ക് പോയി എന്നാണ് പൊലീസ് നിഗമനം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തും. എന്തായാലും മൂന്ന് വെടിയുണ്ടകളാണ് മരണ കാരണം എന്ന് കണ്ടെത്തിയതോടെ രഖിലിന് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
"
https://www.facebook.com/Malayalivartha