വീണ്ടും മലപ്പുറം പിടിച്ചുകുലുക്കാൻ കേന്ദ്ര സർക്കാർ.....പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മിൽ നിയമസഭയിൽ നടന്ന വാക്പോരിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കുഞ്ഞാപ്പയുടെ പിന്നാലെ
കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ജലീൽ സഭയിൽ ആരോപിച്ചത്. മലപ്പുറം സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചവരിൽ ആദ്യപേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖാണെന്നും ധനാഭ്യർഥനകളിൻമേലുള്ള ചർച്ചക്കിടെ ജലീൽ ആരോപിച്ചു.
പാലാരിവട്ടംപാലം അഴിമതിയുടെ ഓഹരിയും മലപ്പുറത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എൻഫോഴ്ൻമെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തി. ഇതിന് കാരണവും കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ചു വർഷം നിങ്ങൾ എന്റെ പിന്നിലായിരുന്നു. ഈ അഞ്ചു വർഷം ഞാൻ നിങ്ങൾക്ക് പിന്നിലുണ്ടാകുമെന്നും ജലീൽ സഭയിൽ പറഞ്ഞു.
അതേസമയം ആരോപണത്തിൽ പ്രകോപിതനായ കുഞ്ഞാലിക്കുട്ടി, വായിൽ തോന്നിയത് വിളിച്ചുപറയരുതെന്ന് ജലീലിന് മറുപടിയും നൽകി. തന്നെക്കുറിച്ച് പറഞ്ഞാൽ ശ്രദ്ധകിട്ടും എന്നതുകൊണ്ടാണ് എല്ലാ പ്രശ്നത്തിലും പുട്ടിന് തേങ്ങ എന്നതുപോലെ ജലീൽ തന്റെ പേരുപറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മകന്റേത് കള്ളപ്പണമല്ല. എൻആർഐ അക്കൗണ്ടിലുള്ള നിക്ഷേപമാണ്. ഇതിനുള്ള വക മകനുണ്ട്. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നിക്ഷേപത്തിന്റെഎല്ലാ രേഖകളും കൈവശമുണ്ട്. എന്നാൽ രേഖകളൊന്നും ജലീലിനെ ഏൽപ്പിക്കില്ല. സഭാധ്യക്ഷന് മുന്നിൽ ഇവയെല്ലാം ഹാജരാക്കാൻ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി വിവാദമായപ്പോൾ തന്നെ കുഞാലിക്കുട്ടിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതാണ്. കുഞ്ഞാലിക്കുട്ടി കേരളം വിട്ട് ഡൽഹിക്ക് കൂടുമാറിയത് തന്നെ ഡൽഹി ഓപ്പറേഷനുകൾ നടത്തുന്നതിന് വേണ്ടിയാണ്. ലോക സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി കേന്ദ്ര സർക്കാരിനെ മരുന്നിന് പോലും വിമർശിച്ചിരുന്നില്ല. മുതലാഖ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പുലർത്തിയ നിശബ്ദത ലീഗ് അണികൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. എന്നാൽ ലീഗിൻറെ ആക്ഷേപങ്ങളൊന്നും കുഞ്ഞാലിക്കുട്ടി വകവച്ചില്ല. തനിക്ക് തൻറെ തടിയാണ് പ്രശ്നമെന്ന നിലപാടാണ് കുഞ്ഞാപ്പ സ്വീകരിച്ചത്. ഇടയ്ക്ക് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം സമയം കണ്ടെത്തി. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നമ്പരുകളിലൊന്നും മോദിയോ അമിത് ഷായോ വീണില്ല.അങ്ങനെയാണ് അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തി നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ മകൻറെ നിക്ഷേപത്തിൻറെ വിശദാംശങ്ങളെല്ലാം ആദായ നികുതി വകുപ്പിൻറെ കൈയിലുണ്ട്. മലപ്പുറം സഹകരണ ബാങ്കിന് പുറമേ മറ്റെവിടെയെല്ലാം നിക്ഷേപമുണ്ടെന്ന അന്വേഷണമാണ് ഇപ്പോൾ ആദായനികുതി വകുപ്പ് നടത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മറ്റ് ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമെന്നാണ് കേൾക്കുന്നത്. ജലീൽ ആരോപണം ഉന്നയിച്ചത് നിയമസഭയിലായതിനാൽ അതിന് ആധികാരിതെ ഏറെയാണ്. ജലീലിന് അനധികൃത നിക്ഷേപത്തിൻറെ കണക്ക് നൽകിയവർ തന്നെയാണ് കേന്ദ്ര ഏജൻസികൾക്കും നൽകിയിരിക്കുന്നതെന്നാണ് വിവരം.എന്നാൽ ജലീൽ ആരോപണത്തിൽ ഉറച്ചുനിൽക്കുമെന്നു കേന്ദ്ര സർക്കാർ കരുതുന്നില്ല. കാരണം ഇടതു മുന്നണി നോട്ടമിട്ടിരിക്കുന്ന ഒരു പാർട്ടിയാണ് ലീഗ്. മാത്രവുമല്ല പിണറായിയുമായി കുഞ്ഞാലിക്കുട്ടിക്ക് ഹ്യദയ ബന്ധവുമുണ്ട്. ഈ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ജലീൽ കാലുമാറാം. മലപ്പുറം ബി ജെ പി ഉന്നമിടുന്ന ഒരു ജില്ലയാണ്. കള്ളപ്പണം വൻതോതിൽ എത്തുന്ന ഒരു ജില്ലയായാണ് മലപ്പുറത്തെ ബി ജെ പി കാണുന്നത്. അതിനാൽ മലപ്പുറത്ത് നടക്കുന്ന ഇടപാടുകളൊക്കെ കേന്ദ്ര സർക്കാരിൻറെ സ്കാനറിലൂടെയാണ് നടക്കുന്നത്. എന്നാൽ അത് പണം നിക്ഷേപിക്കുന്നവരും പിൻവലിക്കുന്നവരും അറിയുന്നില്ലെന്ന് മാത്രം. സഹകരണ വകുപ്പിൻറെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രിക്കായതിനാൽ അന്വേഷണം സത്യസന്ധമായും സുതാര്യമായും നടക്കും. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പോലും സംശയമില്ല.
https://www.facebook.com/Malayalivartha