കരിവേഷത്തെ ചിട്ടപ്പെടുത്തി ശാസ്‌ത്രീയമായ ചിട്ടവട്ടങ്ങളോടെ കളിയരങ്ങിൽ ശ്രദ്ധേയമായ ഒരു പുത്തൻ പാത സൃഷ്ട്ടിച്ചു; കത്തിവേഷത്തിലും നെല്ലിയോടിന് ഒരു പ്രത്യേക ശൈലി ഉണ്ടായിരുന്നു; അന്തരിച്ച കളിയരങ്ങിന്റെ കുലപതി നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ഓർമ്മകളിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ
അന്തരിച്ച കളിയരങ്ങിന്റെ കുലപതി നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് പ്രണാമർപ്പിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സ്മരണാഞ്ജലി നേർന്നിരിക്കുന്നത്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
കളിയരങ്ങിന്റെ കുലപതി നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു.
ഇന്ന് രാത്രി 10 മണിക്ക് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
83 ഇൽ എത്തി നിൽക്കുമ്പോഴും കഥകളിയുടെ വേഷപ്പകർച്ചയിലും അഭിനയ ചാരുതയിലും തെളിമയോടെ പ്രശോഭിച്ചു നിന്നിരുന്ന അദ്ദേഹം കഥകളി ആസ്വാദകരുടെ ആരാധനാപാത്രമായിരുന്നു .
കരിവേഷത്തെ ചിട്ടപ്പെടുത്തി ശാസ്‌ത്രീയമായ ചിട്ടവട്ടങ്ങളോടെ കളിയരങ്ങിൽ ശ്രദ്ധേയമായ ഒരു പുത്തൻ പാത സൃഷ്ട്ടിച്ചു. കത്തിവേഷത്തിലും നെല്ലിയോടിന് ഒരു പ്രത്യേക ശൈലി ഉണ്ടായിരുന്നു .പ്രസിദ്ധ കഥകളി ആചാര്യൻ വഴയങ്കട കുഞ്ചു നായരുടെ ശിഷ്യത്വത്തിൽ കലാമണ്ഡലത്തിൽ കഥകളി പഠനം പൂർത്തിയാക്കി .
ശേഷം ഇടതടവില്ലാത്ത കഠിനാദ്ധ്വാനവും പരിശീലനവും അദ്ദേഹത്തെ അതുല്യ നടനാക്കി മാറ്റി.പൂജപ്പുര സരസ്വതി മണ്ഡപം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രി സ്ഥാനം വഹിച്ചു . തന്ത്ര ശാസ്ത്രത്തിലും നാട്യ ശാസ്ത്രത്തിലും അഭിനയ കലയിലും ഉള്ള അദ്ദേഹത്തിന്റെ കഴിവിന് സാർവത്രിക അംഗീകാരം ലഭിച്ചു . രാസക്രീഡ എന്ന ആട്ടക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട് .
വേഷപ്പകർച്ചയുടെ വ്യത്യാസം അറിയണമെങ്കിൽ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ കഥകളിവേഷങ്ങൾ കാണണം. കുചേലവൃത്തത്തിൽ അണിയറയിൽനിന്ന് ഓലക്കുടയും ചൂടി സദസ്സിനിടയിലൂടെ കൂനിക്കൂടി രംഗപ്രവേശം ചെയ്യുന്ന ബ്രാഹ്മണൻ.
ദാനവാരി മുകുന്ദനെ സാനന്ദം കാണാൻ പോകുന്നയാൾ പിന്നീട് കൃഷ്ണനിൽനിന്ന് സതീർഥ്യസ്നേഹം അറിയുന്നു. അജിതഹരേ എന്ന മറുപടിയിലെത്തുമ്പോൾ നെല്ലിയോടിന്റെ കുചേലൻ ശ്രീരാഗത്തിൽ അലിയുന്നത് അനുഭവിക്കാം.
മറിച്ച് നളചരിതം രണ്ടാംദിവസത്തെ കലിയിലും ബാലിവധത്തിലെ ബാലിയിലുമെത്തുമ്പോൾ നെല്ലിയോട് സ്വതസിദ്ധമായ അലർച്ചയോടെ അരങ്ങുവാഴ്ച നടത്തും. വേഷങ്ങളുടെ ദ്വന്ദ്വഭാവം ഇവയിൽ ദർശിക്കാം. ആട്ടത്തിലെ വേഷപ്പകർച്ചയ്ക്ക് നെല്ലിയോടിനു ലഭിച്ച കേശഭാരം കിരീടമാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം.
1999-ൽ കലാമണ്ഡലം അവാർഡ്, 2000-ൽ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാർഡ്, 2001-ൽ കേന്ദ്രസംഗീതനാടക അക്കാദമിയുടെ അവാർഡ്, 2014-ൽ കേരള സർക്കാരിന്റെ കഥകളിനടനുള്ള അവാർഡ്, 2017-ൽ എൻ.സി.ഇ.ആർ.ടി.യുടെ പദ്മപ്രഭ പുരസ്‌കാരം, തുഞ്ചൻ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്‌കാരങ്ങൾ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്.
ചുവന്നതാടി, കറുത്തതാടി, വട്ടമുടി, പെൺകരി എന്നിവയിലാണ് അദ്ദേഹത്തിന്റെ വേഷത്തികവ് പ്രകടമാകുന്നത്. കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിൽ 80-ന്റെ പ്രായം ലാളിത്യം ചേർക്കുന്നു. ബകവധത്തിലെ ആശാരി, നക്രതുണ്ഡി, കാട്ടാളൻ എന്നീ വേഷങ്ങളുടെ ആഢ്യത്വം കുറയുന്നുമില്ല.
കലാമണ്ഡലം കൃഷ്ണൻനായരുടെ ബാലിക്കൊപ്പം സുഗ്രീവൻ, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനൊപ്പം കുചേലൻ, ഗുരു ചെങ്ങന്നൂരിന്റെ ഹിരണ്യകശിപുവിനൊപ്പം നരസിംഹം, ബാലിവിജയത്തിൽ രാമൻകുട്ടിനായരുടെ രാവണനൊപ്പം ബാലി തുടങ്ങി നെല്ലിയോട് അണിചേരാത്ത അരങ്ങുകൾ കുറവാണ്. ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ 35 തവണ അദ്ദേഹം കഥകളി അവതരിപ്പിക്കാൻ സഞ്ചരിച്ചിട്ടുണ്ട്.
ഡോൺ കിഹോത്തേ എന്ന ആട്ടക്കഥ ഡോ. പി.വേണുഗോപാലൻ രചിച്ചത് ആ കഥാപാത്രത്തിന് നെല്ലിയോടിന്റെ മുഖം ഇണങ്ങുമെന്ന് കണ്ടുകൊണ്ടായിരുന്നു. നേരത്തെ കലാമണ്ഡലം കേശവൻ രചിച്ച സ്‌നോ വൈറ്റ് ആൻഡ് സെവൻ ഡ്രോപ്‌സ് എന്ന ആട്ടക്കഥയിൽ ഡെവിളിന്റെ വേഷവും നെല്ലിയോട് അവതരിപ്പിച്ചു.
ചുവന്നതാടിക്ക് പുറപ്പാട് രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം രാസക്രീഡ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മുത്തച്ഛൻ ശീരവള്ളി നാരായണൻ നമ്പൂതിരി രചിച്ച ചിത്രകേതുവിജയം കഥകളി മേയിൽ അരങ്ങേറിയിരുന്നു. അതിൽ അംഗിരസ്സായി നെല്ലിയോട് അരങ്ങിലെത്തിയപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മകൾ അപർണ, മഹാവിഷ്ണുവിന്റെ വേഷമിട്ടു.
കിഴക്കേകോട്ട അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂളിൽ 1995 വരെ 20 കൊല്ലം നെല്ലിയോട് കഥകളി വേഷത്തിന്റെ അധ്യാപകനായിരുന്നു. സദനം വാസുദേവനും സദനം ശ്രീധരനും അന്ന് മേളത്തിന്റെ അധ്യാപകരായിരുന്നു. സ്‌കൂളിൽ കഥകളിപഠനം നിലച്ചു.
ക്ലാസ് മുറി തകർന്നു. കോപ്പുകൾ നശിച്ചു. അത് വീണ്ടും തുടങ്ങണമെന്നും സൗജന്യമായി പഠിപ്പിക്കാമെന്നും നെല്ലിയോട് അറിയിച്ചു. 12-ഓളം കുട്ടികൾ എത്തിയെങ്കിലും ക്ലാസ് എങ്ങുമെത്താതെ നിലച്ചതിലുള്ള വേദന അദ്ദേഹം പങ്കുെവച്ചു. വീടിനുസമീപം വാഴേങ്കട കുഞ്ചുനായർ സ്മാരക കഥകളി വിഹാർ എന്ന സ്ഥാപനം അദ്ദേഹം നടത്തുന്നുണ്ട്.
പൂജപ്പുര ചാടിയറയിൽ വാസുദേവൻനമ്പൂതിരി താമസിക്കുന്ന നെല്ലിയോട് മന കഥകളിയുടെ ഒരു കുടുംബയോഗമാണ്. മക്കളായ മായയും വിഷ്ണുവും മരുമകൾ ശ്രീദേവിയും കഥകളി അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചെറുമക്കളായ ദേവകിയും ശ്രീദേവിയും അപ്പൂപ്പന്റെ ദുശാസനനെയും കലിയെയും സ്‌ക്രീനിൽ കണ്ട് താളം പിടിക്കുന്നു. മൃതദേഹം വൈകുന്നേരം 4 മണിക്ക് വണ്ടൂർ നെല്ലിയോട് ഇല്ലത്ത് സംസ്കരിക്കും. ആ ദീപ്ത സ്മരണയ്ക്ക് മുൻപിൽ അനന്തകോടി പ്രണാമം.
https://www.facebook.com/Malayalivartha