ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി; മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകും; ആഞ്ഞടിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍
മന്ത്രി വി ശിവന്‍കുട്ടി തറ ഗുണ്ടയെന്ന ആക്ഷേപവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം ആക്ഷേപം അഴിച്ച് വിട്ടു. ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകുമെന്നുമാണ് കെ.സുധാകരന്‍ തുറന്നടിച്ചത് .
ശിവന്‍കുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഓഫീസിന് മുന്നിലാണ് ധർണ്ണ നടക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ;
'പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി ഇരിക്കുന്നതിനെ സാംസ്കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണ്. മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ല.
ക്ഷമിക്കാന്‍ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്. നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎല്‍എമാരെ ചുമക്കുന്ന പാര്‍ട്ടിയാണ് സിപിഎമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ശിവന്‍കുട്ടിയെ ഇനി നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ശിവന്‍കുട്ടി പൂജപ്പുരയിലെത്തി ചായ കുടിച്ചു മടങ്ങി. പൂജപ്പുരയിലെത്തി ചായയല്ല, ഉണ്ട തിന്നേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
നേമം മണ്ഡലത്തിന്റെ ഭാഗമാണ് പൂജപ്പുര. വിവാദം തുടങ്ങിയ വേളയിലാണ് ബിജെപി നേതാവ് വിവി രാജേഷ് നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന വെല്ലുവിളി ഉയർത്തിയത്.
https://www.facebook.com/Malayalivartha