വാട്സാപ്പില്‍ തനിക്ക് കിട്ടിയ ചിത്രത്തിലെ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സെയ്തലവി ഒരു പാവം ഇര മാത്രമാണ്....ആ പാവം മനുഷ്യനെ ട്രോളാന്‍ എന്ത് അവകാശമാണ് ഉള്ളത്? പറ്റിച്ചവർ കുടുങ്ങും... നിയമ നടപടിക്കൊരുങ്ങി പ്രവാസി
പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പറിന്റെ പേരിൽ കബളിക്കപ്പെട്ട ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി പറ്റിച്ചവർക്കെതിരെ നിയമ നടപടിക്ക്. ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്സാപ്പില്‍ തമാശയ്ക്ക് അയച്ചതാണെന്നും ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം. ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല.
അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നുമായിരുന്നു അഹമ്മദ് പ്രതികരിച്ചത്. എന്നാൽ തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നു സെയ്തലവി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ വ്യക്തമാക്കി. ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയിൽ ഉൾപ്പെടുത്തുമെന്നും ബഷീർ കെട്ടിച്ചേർത്തു.
അതേ സമയം, പ്രവാസിയുടെ ഈ ദുരനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ വിദഗ്ധമായി കബളിക്കപ്പെട്ട സെയ്തലവിയുടെ മാനസികാവസ്ഥയെക്കുറിച്ച് അഞ്ജു പാര്‍വ്വതി പ്രബീഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിക്കഴിഞ്ഞു.
വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് സമ്മാനത്തുക തട്ടുന്ന സംഘം കേരളത്തിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും സാധാരണക്കാരനായ ചില്ലറ ലോട്ടറി വില്‍പനക്കാരാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയരാകുന്നതെന്നും അഞ്ജു പറയുന്നു.
വ്യാജ ലോട്ടറി ഇത്രമേല്‍ വ്യാപകമെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടും അതിമേല്‍ നടപടി എടുക്കാത്ത കേരളാമോഡല്‍ നീതിനിര്‍വ്വഹണത്തിനു കൈയ്യടി കൊടുക്കുന്ന പ്രബുദ്ധര്‍ക്ക് സെയ്തലവി എന്ന പാവം മനുഷ്യനെ ട്രോളാന്‍ അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി.
അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഇത്തവണത്തെ കേരള സംസ്ഥാന ഓണം ബമ്പർ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വമ്പൻ ട്വിസ്റ്റ് അമ്പരപ്പിക്കുന്നതാണ്. ഒപ്പം വ്യാജ ലോട്ടറി മാഫിയയുടെ കളിപ്പീരില്‍ ഇരയായ ഒരു പാവം പ്രവാസി മനുഷ്യനെ കുറിച്ച് ഓര്‍ത്ത് വേദനയും. ട്രോളുകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും ആ സാധു മനുഷ്യനെ കളിയാക്കുന്നതിന് മുമ്പ് നമ്മള്‍ ഒരു കാര്യം ഓര്‍ക്കുക - വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു മനുഷ്യനായിരിക്കാം സെയ്തലവി എന്ന പ്രവാസി . ഈ ചതി ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണ് സുഹൃത്തുക്കളേ .
തമിഴ്നാട്ടില്‍ അച്ചടിച്ച വ്യാജലോട്ടറികള്‍ ജില്ലയില്‍ വ്യാപകമായി വില്ക്കുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത് ഈ അടുത്ത കാലത്താണ് .പ്രതിദിനം അഞ്ചു ലക്ഷം രൂപയുടെ വ്യാജ ലോട്ടറി എത്തുന്നുണ്ടെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട് . വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് സമ്മാനത്തുക തട്ടുന്ന സംഘം കേരളത്തിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി വില്‍പന നടത്തിയതിന് നിരവധി പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.
സമ്മാനാര്‍ഹമായ ടിക്കറ്റ് വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരനായ ചില്ലറ ലോട്ടറി വില്‍പനക്കാരാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയരാകുന്നത്. വഴിയരികില്‍ നിന്ന് ഇവരുടെ ലോട്ടറി ടിക്കറ്റുകള്‍ മുഴുവനായി വാങ്ങിക്കുകയും തുടര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ കളര്‍ പ്രിന്‍റുകള്‍ നല്‍കി പണം വാങ്ങി മുങ്ങുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്റ്റാളുകളില്‍ എത്തി ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്ബോഴാകും പലപ്പോഴും തട്ടിപ്പ് മനസിലാകുന്നത്. അത് തട്ടിപ്പിന്റെ ഒരു വശം.
സെയ്തലവി എന്ന പ്രവാസിയെ ഓര്‍ത്ത് എനിക്ക് സങ്കടം വരുന്നത് പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരും ശരിക്കനുഭവിച്ചിട്ടുള്ളതിനാലാണ്. ഭാഗ്യാന്വേഷണം ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. പ്രാരാബ്ദത്തിന്റെ മാറാപ്പും പേറി പ്രവാസത്തോണിയിലേറുന്ന ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് പിറന്ന മണ്ണില്‍ ജീവിക്കാന്‍ പറ്റുന്ന സമ്പാദ്യം ഉണ്ടാക്കാന്‍ എത്രയും പെട്ടെന്ന് സാധിക്കണേ എന്നു തന്നെയാവും. അത്രമേല്‍ സ്വന്തം നാടിനെയും പ്രിയപ്പെട്ടവരെയും മിസ് ചെയ്യുന്നവരാണ് ഓരോ പ്രവാസിയും.
ആ സ്വപ്നത്തിലേയ്ക്കുള്ള വിസയാണ് അവന്റെ ഓരോ ഭാഗ്യാന്വേഷണവും. അതിനാലാണ് ദുബായ് - അബുദാബി ബിഗ് ടിക്കറ്റുകള്‍ ഷെയറിട്ട് വാങ്ങുന്നതും നാട്ടിലുള്ള സുഹൃത്തുകള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ ഓണം - വിഷു -ക്രിസ്തുമസ് ബംബര്‍ ടിക്കറ്റുകള്‍ വാങ്ങി അതിന്റെ ചിത്രം വാട്സാപ്പ് വഴി സ്വന്തമാക്കുന്നതും. എത്രയോ വട്ടം ഞാനും ഭര്‍ത്താവും ചേട്ടനും സുഹൃത്തുക്കളും ഒക്കെ ഈ ഭാഗ്യാന്വേഷണത്തില്‍ പങ്കാളിയായിട്ടുണ്ട്.
വെളുപ്പിനെ കോടീശ്വരിയാകുന്ന സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് ആ സ്വപ്നം യാഥാര്‍ത്ഥ്യമാവണേയെന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നറുക്കെടുപ്പിന്റെയന്ന് ചടപടാ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരുന്നിട്ടുണ്ട്. ഫല പ്രഖ്യാപനം വരുമ്പോൾ ഇച്ഛാഭംഗത്തോടെ രാവിലെ കണ്ട സ്വപ്നം റിവൈന്‍ഡ് ചെയ്ത് ഇരുന്നിട്ടുണ്ട്. അടുത്ത വട്ടം ഞാനോ വീട്ടിലുള്ളവരോ ആകും വിജയിയെന്ന് വെറുതെ മനസ്സിനെ മോഹിപ്പിക്കാറുണ്ട്.
ഭാഗ്യാന്വേഷണത്തിലെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാത്തവര്‍ വിരളം. അപ്പോള്‍ സെയ്തലവി എന്ന പാവം മനുഷ്യന്റെ കാര്യം എന്തായിരിക്കും. ഇന്നലെ ഒരു ദിവസം മാത്രം കോടീശ്വരനായ അയാള്‍ കണ്ട സ്വപ്നങ്ങള്‍ എത്ര മാത്രമായിരിക്കും. ? ആ സ്വപ്നങ്ങള്‍ക്ക് ആയുസ്സ് വെറും ഒരു ദിവസം മാത്രമായിരുന്നെന്ന് അറിയുമ്പോഴുള്ള അവസ്ഥ എത്ര സങ്കടകരമായിരിക്കും?
ഇവിടെ ആരാണ് തെറ്റുകാരന്‍ ? സെയ്തലവി അല്ല ! വാട്സാപ്പില്‍ തനിക്ക് കിട്ടിയ ചിത്രത്തിലെ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സെയ്തലവി ഒരു പാവം ഇര മാത്രമാണ്. താന്‍ കബളിക്കപ്പെട്ടുവെന്നറിയാത്തതിനാലാവാം ആ പാവം താനാണ് സമ്മാനര്‍ഹന്‍ എന്ന അവകാശവാദം ഉന്നയിച്ചത്. ആ അവകാശവാദം അപ്പാടെ വിഴുങ്ങിയ മാധ്യമക്കാര്‍ നേരെ കോടീശ്വരന്റെ നാട്ടിലെ വീട്ടിലെത്തി ആ വീട്ടിലെ പാവം മനുഷ്യരെ മൊത്തം ക്യാമറാക്കണ്ണിലൂടെ പരസ്യപ്പെടുത്തി.
കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന അഭിനവ മാധ്യമ പ്രവര്‍ത്തനത്തിന് ക്ഷമ എന്ന വാക്ക് അന്യമാണല്ലോ. റേറ്റിംഗ് മുഖ്യ ഐറ്റമാകുമ്പോൾ എക്സ്ക്ലൂസീവ് കപ്പ് നേടുക എന്നതാണല്ലോ അജണ്ട. വ്യാജ ലോട്ടറി ഇത്രമേല്‍ വ്യാപകമെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടും അതിമേല്‍ നടപടി എടുക്കാത്ത കേരളാമോഡല്‍ നീതിനിര്‍വ്വഹണത്തിനു കൈയ്യടി കൊടുക്കുന്ന പ്രബുദ്ധര്‍ക്ക് സെയ്തലവി എന്ന പാവം മനുഷ്യനെ ട്രോളാന്‍ എന്തവകാശം? എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha