പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്
പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ചു.
ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ജീവിത അവസാനം വരെ കഠിന തടവ് ശിക്ഷ വിധിച്ചത്.
കൂടാതെ എഴുപത്തി അയ്യായിരം രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. നിഷ്ഠൂരമായ കൃത്യം ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഇരയായ പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. പെൺകുട്ടി വീട്ടിൽ ഒറ്റക്കാണ് എന്നറിഞ്ഞ പ്രതി വെള്ളം വേണം എന്ന് പറഞ്ഞ് വീട്ടിൽ പോവുകയായിരുന്നു.
പെൺകുട്ടി വാതിൽ തുറന്ന് പ്രതി നൽകിയ കുപ്പിയുമായി അകത്ത് കയറിയ സമയം പ്രതി വീട്ടിനുള്ളിൽ കയറുകയായിരുന്നു. തുടർന്ന് അകത്ത് കയറിയ പ്രതി കതക് അടച്ച് പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തു.
കുട്ടി നിലവിളിച്ചെങ്കിലും അയൽവാസികളാരും കേട്ടില്ല. പുറത്ത് അറിയിച്ചാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും പറഞ്ഞില്ല. കുട്ടിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു.
അമ്മയും ചേട്ടനും മാത്രമാണ് കുട്ടിക്ക് ആശ്രിതരായുള്ളത്. ബലാൽസംഗം നടത്തിയതിൻ്റെ മാനസികാഘാതത്തിൽ കുട്ടി പുറത്ത് പറഞ്ഞില്ല. അടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ കുട്ടി വീട്ടിലെ സ്റ്റോർ മുറിയിൽ കയറി ഒളിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞ് പ്രതി പോയോ എന്നറിയാൻ എത്തി നോക്കിയത് പ്രതി കണ്ടു.
വാതിൽ തുറന്നില്ലെങ്കിൽ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്ത് പറയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന് വാതിൽ തുറന്ന കുട്ടിയെ അന്നേ ദിവസവും ബലാൽസംഗം ചെയ്തു.
സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം കുട്ടി ഗർഭിണിയായപ്പോഴാണ് വീട്ടുകാർ അറിയുന്നത്.തുടർന്നാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ വൈദ്യ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിക്കേണ്ടി വന്നു. ഡിഎൻഎ പരിശോധനയിൽ പ്രതിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.
"
https://www.facebook.com/Malayalivartha