ഇൻസ്റ്റാഗ്രാമിലൂടെയുള്ള പരിചയം പ്രണയത്തിലേക്ക്; ആരുമില്ലാത്തപ്പോൾ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, വീടുമുഴുവൻ ചുറ്റിക്കറങ്ങി എത്തിയത് അമ്മയുടെ കിടപ്പുമുറിയിൽ, പെൺകുട്ടിയെ കാണാനെത്തിയ യുവാവ് പണികൊടുത്തത് അമ്മയ്ക്ക്....
ആരുമില്ലാത്തപ്പോൾ കാമുകിയുടെ വീട്ടിലെത്തി മോഷണം. കാമുകിയുടെ അമ്മയുടെ മുറിയിൽ നിന്നും എ ടി എം കാര്‍ഡുകളും പണവും മോഷ്ടിച്ച വിരുതനെ പൊലീസ് കയ്യോടെ പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21)നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി മോഷണകേസുകളിലെ പ്രതിയാണ് അര്‍ഫാന്‍. പലതവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
ഇന്‍സ്റ്റാഗ്രാം വഴിയാണ് അര്‍ഫാന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. ക്രമേണ ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കാമുകി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ക്ഷണം സ്വീകരിച്ചെത്തിയ അര്‍ഫാന്‍ വീടുമുഴുവന്‍ ചുറ്റിക്കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ വീടുമുഴുവൻ ചുറ്റിക്കറങ്ങി പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലും എത്തി. അവിടെയുണ്ടായിരുന്ന ബാഗില്‍ നിന്ന് എ ടി എം കാര്‍ഡുകളും പണവും കൈക്കലാക്കുകയായിരുന്നു പ്രതി. ഇക്കാര്യം പെണ്‍കുട്ടിയും അറിഞ്ഞിരുന്നില്ല. വീട്ടുകാര്‍ എത്തും മുന്നേ അയാള്‍ വീടുവിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.
കുറച്ച് കഴിഞ്ഞപ്പോൾ നഗരത്തിലെ വിവിധ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചെന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയുടെ മൊബൈലില്‍ തുരുതുരാ എത്തി. അപ്പോഴാണ് കാര്‍ഡുകള്‍ നഷ്മായ വിവരം വീട്ടമ്മ അറിയുന്നത്. അതിനുള്ളിൽ തന്നെ 5,000 അക്കൗണ്ടില്‍ നിന്ന് നഷ്ടമായിരുന്നു. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. കാര്‍ഡുകള്‍ അടങ്ങിയ ബാഗുമായി താന്‍ എവിടെയെങ്കിലും പോയിട്ടില്ലെന്ന് വീട്ടമ്മ പൊലീസിനോട് പറയുകയുണ്ടായി. ബാഗിലുണ്ടായിരുന്ന പണവും കാര്‍ഡുകളുമല്ലാതെ ഒന്നും മോഷണം പോയിട്ടില്ലെന്നും വീട്ടമ്മ അറിയിക്കുകയും ചെയ്തു.
അന്വേഷണത്തിൽ പണം പിന്‍വലിച്ച എ ടി എമ്മില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിക്കുകയുണ്ടായി. ആ യുവാവിനെ തനിക്കോ മകള്‍ക്കോ അറിയില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. ആദ്യത്തേതിൽ ചോദ്യം ചെയ്തെങ്കിലും യുവാവിനെ തനിക്കറിയില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിൽക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ യുവാവിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഫോണ്‍രേഖകള്‍ കാട്ടി ചോദ്യം ചെയ്തതോടെ അര്‍ഫാന്‍ വീട്ടിലെത്തിയ കാര്യം പെണ്‍കുട്ടി സമ്മതിക്കുകയുണ്ടായി.
അതേസമയംബിരുദ വിദ്യാര്‍ത്ഥിയാണെന്നും രക്ഷിതാക്കള്‍ വിദേശത്താണെന്നും പറഞ്ഞാണ് താനുമായി അര്‍ഫാന്‍ അടുത്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൂട്ടുകാരുമൊത്തുള്ള ഫോട്ടോയും മറ്റും സമുഹമാദ്ധ്യമങ്ങളില്‍ ഇയാള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ വീട്ടില്‍ മോഷണം നടത്തിയ കാര്യം അര്‍ഫാന്‍ സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha