വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങളും ഭയാനകമായ അനുഭവങ്ങളും ഉണ്ടാകാൻ കാരണം? ഭൂമിക്കടിയിലെ മർദ വ്യത്യാസത്തിലെ വ്യതിയാനമാണെന്ന പ്രാഥമിക നിഗമനത്തിൽവിദഗ്ധ സംഘം; പരിശോധന ഇന്ന് വൈകിട്ടോടെ പൂർത്തിയാകും
കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബത്തിന്റെയും വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങളും അത്തരത്തിൽ ഭയാനകമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതിന്റെ കാരണം കണ്ടെത്തി വിദഗ്ധ സംഘം. ഇവരുടെ പ്രാഥമിക നിഗമനം അജ്ഞാത ശബ്ദത്തിന്റെ കാരണം ഭൂമിക്കടിയിലെ മർദ വ്യത്യാസത്തിലെ വ്യതിയാനമാണെന്നാണ് . ശബ്ദം ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താനായി വിദഗ്ധ സംഘം വീട്ടിലും പരിസരത്തും പരിശോധന തുടങ്ങി.
കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽനിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ജി.ശങ്കറിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 9.30 മുതൽ പരിശോധന തുടങ്ങിയത്. സമീപത്തെ വീട്ടിലെ കിണറുകൾ, ചുമരിലെ വിള്ളലുകൾ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു.
സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷൻസ് സെന്ററിലെ ഹസാര്‍ഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്.പ്രദീപ്, ജിയോളജിസ്റ്റ് എസ്.ആർ.അജിന്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സംഘം വിലയിരുത്തി മന്ത്രി കെ.രാജന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പരിശോധന ഇന്ന് വൈകിട്ടോടെ പൂർത്തിയാകും. മൂന്നാഴ്ച മുൻപാണ് വീട്ടിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയത്തും ശബ്ദം കേൾക്കുന്നുണ്ട്. ഇന്നു രാവിലെയും മൂന്നു തവണ ശബ്ദമുണ്ടായിട്ടുണ്ടത്രെ .
കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കുമിടയിൽ ഭയന്ന് വിറച്ച് ജീവിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് ഏറെ ആശിച്ച് നിര്‍മ്മിച്ച വീട്ടില്‍ ആറ് മാസം മുമ്പ് രണ്ടാം നില ഉയർന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അയൽ വീടുകളിൽ കേൾക്കാത്ത ശബ്ദങ്ങൾ ഈ വീട്ടിൽ കേൾക്കാൻ തുടങ്ങിയതോടെ വീട്ടുകാർ പരിഭ്രാന്തരായി.
താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്. ഡൈനിങ് ഹാളിൽ പാത്രത്തിൽ നിറച്ചു വച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു. ആദ്യമൊക്കെ രാത്രി മാത്രമാണ് ശബ്ദം കേൾക്കുന്നതെങ്കിൽ പിന്നീട് അത് പകലും കേൾക്കാൻ തുടങ്ങി.
ഇതോടെ പ്രദേശത്ത് ഭീതി പരന്നു. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും പരിശോധിച്ചെങ്കിലും ശബ്ദം കേട്ടതല്ലാതെ പ്രശ്നം എന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ പലതവണയായി ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ രാത്രി ഏഴരയോടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ശബ്ദം കേട്ടിരുന്നു. തുടർന്ന് വിദഗ്ധ പരിശോധന ആവശ്യമാണെന്നു കലക്ടർക്കു റിപ്പോർട്ട് നൽകി.
ഇത് പ്രകാരം ജില്ലാ ജിയോളജിസ്റ്റ് എം.രാഘവൻ, ജില്ലാ മണ്ണു സംരക്ഷണ ഓഫിസർ ടി.പി.ആയിഷ, അസി. ജിയോളജിസ്റ്റ് കെ.കെ.വിജയ, അഗ്നിരക്ഷാസേന വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജ് എന്നിവർ പരിശോധന നടത്തിയിരുന്നു. രാത്രി ഏഴരയോടെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ശബ്ദം കേട്ടിരുന്നു.
ഒരു വീട്ടില്‍ മാത്രമായി അനുഭവപ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യതകള്‍ വിദഗ്ധര്‍ തള്ളിക്കളയുകയാണ്. മണ്ണോ പാറയോ നീക്കം ചെയ്ത ശേഷം പിന്നീട് മണ്ണ് നിറച്ച പ്രദേശത്താണെങ്കില്‍ ചെളിയില്‍ നിന്ന് വായുവിനെ പുറം തള്ളുമ്പോള്‍ ഇത്തരം ശബ്ദം കേള്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജിയോളജി വിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലാറ്ററേറ്റ് മണ്ണ് ഉള്ള പ്രദേശത്ത് മണ്ണ് നീക്കിയ ശേഷം വീണ്ടും മണ്ണ് നിറച്ച് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഭാരം ഭൂമിയിലേക്ക് വരുന്നു. ഈ ഭാരത്തെ ക്രമീകരിക്കാനായി ചെളി ചില സ്വയം ക്രമീകരണങ്ങള്‍ നടത്താറുണ്ട്.
നിലവില്‍ അജ്ഞാത ശബ്ദം കേട്ട വീടിന് സമീപത്ത് നിന്ന് അടുത്തിടെ മണ്ണ് നീക്കം ചെയ്ത സാഹചര്യവുമുണ്ട്. അതിനാല്‍ പോലൂരിലും സംഭവിക്കുന്നത് സമാനമായ എന്തെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് ജിയോളജി വിദഗ്ധര്‍ പറയുന്നത്.
നാട്ടുകാരിലും ആശങ്ക പരത്തിയതോടെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഈ വീട് സന്ദര്‍ശിച്ചു. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റവന്യൂ, ദുരന്ത നിവാരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശത്തെ കുറിച്ചു വിശദമായ പഠനം നടത്തുന്നതിനായി ഉന്നത സംഘത്തെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു.
റെസിസ്റ്റിവിറ്റി പഠനം പോലുള്ളവ ആവശ്യമുണ്ടോയെന്നും ഉന്നത സംഘം വിലയിരുത്തുമെന്ന് മന്ത്രി വിശദമാക്കി. അഞ്ജാത പ്രതിഭാസം തുടരുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി അയല്‍വീട്ടിലാണ് വീട്ടുകാര്‍ ഉറങ്ങുന്നത്. വീട് പൂർണമായി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോൾ ഈ കുടുംബത്തിന്. താല്‍ക്കാലികമായി വീട്ടില്‍ നിന്ന് മാറി താമസിക്കാനാണ് കുടുംബത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha