കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ 'ജനം നിധി' ഉടമ അറസ്റ്റില്‍; ഏജന്‍റുമാരാക്കിയത് വീട്ടമ്മമാരെയും യുവാക്കളെയും, പരാതിയുടെ അടിസ്ഥാനത്തിൽ കീഴടങ്ങുകയായിരുന്നു
കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പില്‍ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
നാലു വര്‍ഷം മുന്നെ പട്ടാമ്പിയില്‍ ആരംഭിച്ച സ്ഥാപനം ബിസിനസ് - വ്യക്തിഗത വായ്പകള്‍, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് നല്‍കി വന്നിരിക്കുന്നത്.
വീട്ടമ്മമാരെയും യുവാക്കളെയും കലക്ഷന്‍ ഏജന്‍റുമാരാക്കി ശേഖരിച്ച കോടികളുടെ നിക്ഷേപവുമായി ഉടമ മുങ്ങിയതായി കഴിഞ്ഞ മാസം 23നാണ് നിക്ഷേപകരും പരാതിയുമായി രംഗത്ത് എത്തിയത്.
പട്ടാമ്പിയില്‍ 100ല്‍ അധികം ആളുകളില്‍ നിന്നായി രണ്ടര കോടിയോളം രൂപയാണ് കൈക്കലാക്കിയിരിക്കുന്നത്. ജനം നിധി ലിമിറ്റഡിന്‍റെ പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍ ശാഖകളിലും സമാന തട്ടിപ്പ് നടന്നതായി പറയപ്പെടുന്നു. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു.
നിക്ഷേപകര്‍ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha