പോറ്റമ്മയോട് സംസാരിച്ച് കൊണ്ടിരിക്കവേ പെറ്റമ്മയുടെ വിളി; വിങ്ങലോടെ ആ ഒരൊറ്റ ചോദ്യം; അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തവരുടെ അടുത്ത് എത്തിയ മാധ്യമപ്രവർത്തകൻ സാക്ഷിയായത് വൈകാരികമായ നിമിഷങ്ങൾക്ക്

എനിക്ക് എന്റെ മകളെ തിരിച്ചു കിട്ടണം എന്ന അപേക്ഷയുമായി അനുപമ എന്ന അമ്മ സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. എന്നാൽ ആ കുട്ടിയെ ദത്തെടുത്തവരെ കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസ് സംഘം കണ്ടെത്തിയിരുന്നു. മനുഷ്യന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് അവിടെനിന്നും വരുന്നത്.
ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ അനൂപ് നേരിട്ടത് വൈകാരികമായ നിമിഷങ്ങളായിരുന്നു.പോറ്റമ്മയുടെ വേദനകൾ മനസ്സിലാക്കി നിൽക്കുമ്പോൾ പെറ്റമ്മ വിളിക്കുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത, ചാനലിൽവന്ന് അധികം കഴിഞ്ഞില്ല, ഫോണിലേക്ക് തിരുവനന്തപുരത്തുനിന്ന് ഒരു വിളിവന്നു. , അനുപമയാണ് വിളിച്ചത്.
''കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ?'' ''കുഞ്ഞ് നന്നായിട്ടിരിക്കുന്നു'' എന്ന് മറുപടി നൽകി. അവർ കുറച്ചുകൂടി നേരം സംസാരിച്ചു, ആ അദ്ധ്യാപക ദമ്പതിമാരെക്കുറിച്ചും സ്നേഹത്തോടെത്തന്നെ ചോദിച്ചുവെന്നാണ് അനൂപ് ദാസ് വിശദീകരിക്കുന്നത്.അമരാവതിക്കടുത്ത ഒരു ജില്ലയിലെ ഗ്രാമപ്രദേശത്തുള്ള ഒരു വീട്ടിലാണ് കുട്ടിയുള്ളത്.
കേരളത്തിൽനിന്നുള്ള ഒരു മാധ്യമപ്രവർത്തകനെ ദമ്പതിമാർ എങ്ങനെ സ്വീകരിക്കുമെന്ന ഭയമുണ്ടായിരുന്നു. അതിനാൽ ഒരു പ്രാദേശിക പത്രപ്രവർത്തകന്റെയും പൊതുപ്രവർത്തകന്റെയും സഹായത്തോടെയാണ് അവരുടെ വീട്ടിലേക്ക് ചെന്നത്. അവർ ദമ്പതിമാരെ വിളിച്ച് സംസാരിച്ചു, ആദ്യം വേണ്ടാ എന്നുപറഞ്ഞെങ്കിലും ഇത്രയധികം ദൂരം സഞ്ചരിച്ച് വന്നതല്ലേ കണ്ട് സംസാരിക്കാമെന്ന് ദമ്പതിമാരിലെ അദ്ധ്യാപകൻ അനുവാദം കൊടുത്തു .
പക്ഷേ, വീട്ടിലേക്കു വരേണ്ട, വീടിനു മുന്നിലെ പാതയിൽ കാണാമെന്നു പറഞ്ഞു. സ്ഥലത്തെത്തി കാത്തുനിൽക്കുമ്പോൾ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ എനിക്കാ വീട് ചൂണ്ടിക്കാണിച്ച് തന്നു. ഗേറ്റ് തുറന്ന് ഒരാൾ വന്നു, അദ്ദേഹം തൊഴുകൈയോടെ സ്വീകരിച്ചു. ''ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്'' എന്ന് അദ്ദേഹം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ''അയ്യോ, നിങ്ങളുടെ സാഹചര്യം നന്നായി മനസ്സിലാക്കുന്നു. കുഞ്ഞെവിടെയുണ്ട്, സന്തോഷമായിരിക്കുന്നോ എന്ന് അറിയാൻവേണ്ടി മാത്രം വന്നതാണ്.
നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാക്കില്ല' എന്ന ഉറപ്പും നൽകി. നിയമത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ചതിനാൽ കുഞ്ഞിനെ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ആ അദ്ധ്യാപക ദമ്പതികൾക്കുണ്ട്. അതേ സമയം അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം നിയമപരമായ സാധ്യത എന്തെന്നതിന്റെ ആദ്യസൂചന ഇന്ന് അറിയാം.
കേസിൽ സർക്കാർ നൽകിയ ഹർജി കുടുംബ കോടതി പരിഗണിക്കുന്നതോടെയാണിത്. ആന്ധ്രാപ്രദേശ് സ്വദേശികൾക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നൽകുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
മാതാപിതാക്കളായ അനുപമയും അജിത്തും നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹർജിയിൽ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികൾക്കുതന്നെ ആയിരിക്കും.
https://www.facebook.com/Malayalivartha

























