കനത്ത മഴഭീഷണിയും ഉരുള്‍പൊട്ടലും തുടരുമ്പോഴും മുല്ലപ്പെരിയാറ്റില്‍ വീണ്ടും തമിഴ്നാടിന്റെ ജലപരീക്ഷവും ബലപരീക്ഷണവും....

കനത്ത മഴഭീഷണിയും ഉരുള്‍പൊട്ടലും തുടരുമ്പോഴും മുല്ലപ്പെരിയാറ്റില്‍ വീണ്ടും തമിഴ്നാടിന്റെ ജലപരീക്ഷവും ബലപരീക്ഷണവും. ഇടുക്കി അണക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് 138 അടിയില്‍ പരിമിപ്പെടുത്തണമെന്ന കേരളത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് മുല്ലപ്പെരിയാറ്റിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ അടച്ചിരിക്കുന്നത്.
അവശേഷിക്കുന്ന മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ 50 സെന്റിമീറ്ററായി തമിഴ്നാട് കുറയ്ക്കുകയും ചെയ്തു. മുല്ലപ്പെരിയാറ്റിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് തമിഴ് നാടിന്റെ ഈ കടുത്ത നിലപാടുകള്‍ തുടരുന്നത്. മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട് നിര്‍മിച്ച് കേരളം നേരിടുന്ന ഭീഷണിക്കു പരിഹാരം കാണണമെന്ന കേരളത്തിന്റെ ന്യായമായ ആവശ്യം തെല്ലും പരിഗണിക്കാതെയാണ് തമിഴ് നാട് തീക്കൊള്ളികൊണ്ട് തലചൊറിയുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറക്കേണ്ടി വന്നേക്കുമെന്നിരിക്കെയാണ് തമിഴ് നാട് മുല്ലപ്പെരിയാറ്റില്‍ പരീക്ഷണത്തിനു മുതിരുന്നത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ മുല്ലപ്പെരിയാറ്റിലെ വെള്ളംകൂടി സംഭരിക്കാനുള്ള ശേഷി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിനില്ലെന്നതാണ് ഗൗരവകരമായ പരിമിതി.
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കാനിരിക്കെയാണ് സ്പില്‍വെ അടച്ചുള്ള നടപടിയുണ്ടായിരിക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് ഉസമിതിയുടെ സന്ദര്‍ശനം.
കേന്ദ്ര ജലക്കമ്മീഷന്‍ എക്സികൂട്ടീവ് എഞ്ചിനീയര്‍ ശരവണകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍ എസ് പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്നാട് പ്രതിനിധികളുമാണ്.
138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പെങ്കിലും കേരളത്തില്‍ ഇന്നും നാളെയും തീവ്ര മഴമുന്നറിയിപ്പാണുള്ളത്. ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന വൃഷ്ടിപ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നിരിക്കെയാണ് കേരളത്തിന് കനത്ത ഭീതി ഉണര്‍ത്തംവിധം തമിഴ് നാടിന്റെ നിലപാടുകള്‍.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നതെന്നിരിക്കെ അടുത്ത ഒരാഴ്ച മഴ തുടരുമെന്ന് വ്യക്തമാണ്. ഇത് നാളെയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചാല്‍ കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142ലേക്ക് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയ ശേഷം മൂന്നു തവണ ജലനിരപ്പ് 142 അടിയിലെത്തിയിരുന്നു. 2014ല്‍ നവംബര്‍ 21നും, 2015ല്‍ ഡിസംബര്‍ ആറിനുമാണ് ജലനിരപ്പ് 142 അടിയിലെത്തിയതെങ്കില്‍ 2018ല്‍ ഓഗസ്റ്റ് 15നാണ് 142 പിന്നിട്ടത്. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവര്‍ഷക്കാലത്താണെന്നു വ്യക്തം. ഈ നിലയില്‍ വരുംദിവസങ്ങളിലും മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നുവരാണ് സാഹചര്യമുള്ളത്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ എന്നതാണ് കേരളത്തിന് ആശങ്കയുണ്ടാക്കുന്നത്. മാത്രവുമല്ലമുല്ലപ്പെരിയാര്‍ ഒരു ഗ്രാവിറ്റി ഡാമാണ്. 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ അണക്കെട്ടാണ് എന്നതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരമായി നടപടിയുണ്ടാകേണ്ടത് വളരെയധികം ആവശ്യമാണുതാനും.
ഓരോ തവണ അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുമ്പോഴും അണപൊട്ടുന്നത് കേരളത്തിന്റെ ആശങ്കയാണ്. മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന തേക്കടി പ്രദേശം ഭൂകമ്പത്തിനിടയാക്കുന്ന ഭൂവിള്ളലുകള്‍ കടന്നുപോകുന്ന സ്ഥലമാണെന്ന് തിരുവനന്തപുരം ഭൗമപഠന കേന്ദ്രം നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























