നോ ഹലാല്‍ ബോര്‍ഡ് വിവാദം; ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍; ഹോട്ടല്‍ ഉടമയും കൂട്ടാളികളും അറസ്റ്റിലായത് കോട്ടയത്ത് ഒളിവിൽ കഴിയവെ

കാക്കനാട്ടെ നോ ഹലാല്‍ ബോര്‍ഡ് വിവാദത്തില്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍ . ഇവരുടെ കൂട്ടാളികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് സംഘംഒളിച്ചു താമസിക്കവേ യാണ് പോലീസ് പിടികൂടിയത് . നോ ഹലാല്‍ എന്ന് ബോര്‍ഡ് വെച്ചതിനെ തുടര്‍ന്ന് തന്നെ ഒരു സംഘം പേര്‍ ആക്രമിച്ചു എന്നു കാണിച്ചായിരുന്നു ആദ്യ ഘട്ടം ഇവര്‍ പരാതിയുമായി രംഗത്ത് വന്നത്.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇത് കെട്ടുകഥയാണെന്ന് തെളിഞ്ഞതോടെ ആണ് വാദികള്‍ പ്രതികളായത്. ഇതോടെ തുഷാരയും ഭര്‍ത്താവും അടങ്ങുന്ന സംഘം കൊച്ചിയില്‍ നിന്ന് മുങ്ങി . തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ഇവരെ പിടികൂടിയത്.
നോ ഹലാല്‍ വിവാദ സംഭവത്തിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി പോലീസിന്റെ വാര്‍ത്താ കുറിപ്പ് പുറത്ത് ഇറക്കിയിരുന്നു . കേസിന്റെ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ എന്ന യുവാവിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും ഭര്‍ത്താവ് അജിത്തും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി കേസ് നല്‍കി.
ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം വിദ്വേഷ പ്രസ്താവനകളുമായി തുഷാര നന്ദുവിന്‍റെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
തുഷാര അജിത് എന്ന സ്ത്രീയെ നോ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പോര്‍ക്ക് വിളമ്ബിയതിനും മര്‍ദ്ദിച്ചു എന്ന തരത്തിലുള്ള അവരുടെ ഫേസ്‌ബുക്ക് ലൈവ് പോസ്റ്റിന് സോഷ്യല്‍ മീഡിയ വളരെ പിന്തുണ നല്‍കിയിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും വക്താവ് സന്ദീപ് വാചസ്പതിയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവത്തെ അപലപിച്ചിരുന്നു.
https://www.facebook.com/Malayalivartha























