ആദ്യം അമ്മയെത്തി... ജയിലില്‍ നിന്നിറങ്ങുന്ന സ്വപ്നയെ റാഞ്ചാന്‍ ചാനലുകളുടെ പ്ലാന്‍ ബി; സ്വപ്ന എല്ലാം പറയുമെന്ന് സൂചന നല്‍കി സ്വപ്നയുടെ അമ്മ; വളരെ നാളുകള്‍ക്ക് ശേഷം ചാനലുകളുടെ റേറ്റിംഗ് കൂട്ടാനാകുമെന്നുറച്ച് ചാനല്‍ മേധാവികള്‍

സ്വപ്ന സുരേഷ് എന്നു വേണമോ ജയിലില്‍ നിന്നിറങ്ങാം. സ്വപ്ന സുരേഷ് ജയിലില്‍ നിന്നും ഇറങ്ങുന്നതനുസരിച്ചുള്ള പ്ലാനുകള്‍ ആവിഷ്‌ക്കരിച്ച് ചാനലുകള്‍. ആദ്യം സ്വപ്നയുടെ എസ്‌ക്ലൂസീവ് ഇന്റര്‍വ്യൂയും പിന്നെ ചാനല്‍ ചര്‍ച്ചകളും. വളരെ നാളുകള്‍ക്ക് ശേഷം റേറ്റിംഗ് കൂട്ടാന്‍ കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കാനുള്ള പദ്ധതികളാണ് ചാനലുകള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിനു വി ജോണും ഷാനി പ്രഭാകരനുമെല്ലാം റെഡിയാണ്. വേണുവിന് ആ ഭാഗ്യം കിട്ടാതെ പോയി. ചാനല്‍ പുറത്താക്കിക്കളഞ്ഞില്ലേ. ഇല്ലെങ്കില്‍ കോട്ടുമിട്ട് പറപറാ ചോദ്യശരമെറിഞ്ഞേനെ.
15 മാസങ്ങള്‍ക്ക് ശേഷമാണ് സ്വപ്ന പുറത്തേക്ക് വരുന്നത്. കസ്റ്റംസ്, ഇ.ഡി, എന്‍.ഐ.എ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലുമാണ് സ്വപ്നയ്‌ക്കെതിരെ നിലവിലുണ്ടായിരുന്നത്. കസ്റ്റംസ്, ഇ.ഡി കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ കരുതല്‍ തടങ്കല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈക്കോടതി റദ്ദാക്കി. എന്‍.ഐ.എ കേസിലും ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയും. 2020 ജൂലായ് 11നാണ് ബംഗളൂരുവില്‍ നിന്ന് സ്വപ്നയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍, വ്യാജരേഖ ചമയ്ക്കല്‍ കേസുകള്‍ സ്വപ്നയ്‌ക്കെതിരെ നിലവിലുണ്ട്. ഇവയിലും വിചാരണ നേരിടണം.
വിചാരണക്കോടതി സ്വപ്നയടക്കമുള്ള മുഖ്യപ്രതികള്‍ക്ക് നേരത്തേ ജാമ്യം നിഷേധിച്ചത് അവര്‍ സ്വര്‍ണക്കടത്തിനു മുന്‍നിരയിലുണ്ടായിരുന്നതായി വിലയിരുത്തിയാണ്. അതേസമയം സ്വര്‍ണക്കടത്തിനു പണം മുടക്കിയ കുറേ പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുള്‍പ്പെടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തന നിരോധന നിയമത്തിലെ സെക്ഷന്‍ 15 പ്രകാരമുള്ള കുറ്റമാണ് പ്രധാനമായും ചുമത്തിയത്. രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത നിലവാരമുള്ള കള്ളനോട്ടുകളും കള്ളനാണയങ്ങളും ഇതുമായി ബന്ധപ്പെട്ട വസ്തുക്കളും കള്ളക്കടത്തു നടത്തുന്നതും ഭീകരപ്രവര്‍ത്തനമാണെന്ന് സെക്ഷന്‍ 15 (1)(എ) യില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഇതു ബാധകമാണെന്നായിരുന്നു എന്‍.ഐ.എ വാദം.
വ്യാജ കറന്‍സിയുമായി ബന്ധപ്പെട്ട മറ്റു സാധനങ്ങളാണിതെന്നും സ്വര്‍ണം ഇതില്‍ ഉള്‍പ്പെടില്ലെന്നുമുള്ള പ്രതികളുടെ വാദം ഹൈക്കോടതി ശരിവച്ചു. സാക്ഷി മൊഴികളുടെ സംഗ്രഹമുള്‍പ്പെടെ നോക്കിയെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നതിന് തെളിവാകുന്നില്ല. യു.എ.പി.എയിലെ സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികസുരക്ഷ തകര്‍ക്കുന്ന തരത്തില്‍ വ്യാജകറന്‍സിയോ നാണയങ്ങളോ കടത്തിയെന്നും പറയാനാവില്ല. മറ്റേതെങ്കിലും തരത്തില്‍ ഭീകരരുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിലോ മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലോയില്ല. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച തുക ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചതായി രേഖകളിലോ ആരോപണങ്ങളിലോ കാണുന്നില്ല.
നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താല്‍ പ്രതികള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പറയാനാവില്ല. ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും യു.എ.പി.എ കേസ് നിലനില്‍ക്കുമോയെന്നു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഉത്തരവില്‍ പറയുന്നു.
25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും, പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കണം, എന്‍.ഐ.എ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.
"
https://www.facebook.com/Malayalivartha
























