സ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നതിന് പിന്നാലെ അവരെ കേരള സര്‍ക്കാരില്‍ വന്‍ ശമ്പളത്തിന് നിയോഗിച്ച പ്രൈസ് വാട്ടര്‍ കൂപ്പര്‍മാര്‍ വീണ്ടും രംഗത്ത്... ഇ-മൊബിലിറ്റി പദ്ധതിയില്‍ സ്വിസ് കമ്പനി ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കൂപ്പര്‍മാരുടെ വരവ്

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന ഏജന്‍സിയെ ആരുമറന്നാലും കേരളം മറക്കില്ല. കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ വെള്ളത്തിലാക്കിയതും ശിവശങ്കറിനെ വീട്ടിലിരുത്തിയതും ഇതേ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സാണ്.
സ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നതിന് പിന്നാലെ അവരെ കേരള സര്‍ക്കാരില്‍ വന്‍ ശമ്പളത്തിന് നിയോഗിച്ച പ്രൈസ് വാട്ടര്‍ കൂപ്പര്‍മാര്‍ വീണ്ടും രംഗത്തിറങ്ങി.
ഇ-മൊബിലിറ്റി പദ്ധതിയില്‍ സ്വിസ് കമ്പനി ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കൂപ്പര്‍മാരുടെ വരവ്.
6000 കോടി ചിലവില്‍ 4000 ഇ-ബസുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. കണ്‍സള്‍ട്ടന്റായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന യോഗത്തില്‍ കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ തീരുമാനിച്ചതായാണ് വിവരം.. കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്ന ഒരു കമ്പനിയാണ് രൂപവത്കരിക്കുന്നത്.
കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിനായിരിക്കും. സര്‍ക്കാരും സ്വിസ് കമ്പനിയായ ഹെസും ചേര്‍ന്ന് സംയുക്ത സംരംഭത്തിലൂടെ 4000 ഇ-ബസുകള്‍ പുറത്തിറക്കുന്ന പദ്ധതിയാണ് ഇ-മൊബിലിറ്റി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആക്ഷേപം ഉന്നയിച്ചതിനെത്തുടര്‍ന്ന് വിവാദമായ പദ്ധതിയാണിത്.
ഇതിനെത്തുടര്‍ന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം പദ്ധതിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
സ്വപ്നാ സുരേഷിന് ഐ.ടി.വകുപ്പിനുകീഴില്‍ ജോലി നല്‍കിയത് പി.ഡബ്ല്യു.സി. എന്ന കണ്‍സള്‍ട്ടന്‍സി കമ്പനി വഴിയാണ്. വഴിവിട്ട ഇടപാടിന് വഴിയൊരുക്കുന്ന ഏജന്‍സി എന്ന നിലയില്‍ പി.ഡബ്ല്യു.സി. പ്രവര്‍ത്തിച്ചുവെന്ന സംശയം ബലപ്പെടുത്തിയ ആദ്യനടപടിയായിരുന്നു ഇത്. എന്നാല്‍, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ശിവശങ്കറിന്റെ അടുപ്പവും കമ്മിഷന്‍ ഇടപാടുമാണ് മറ്റ് പദ്ധതികളെക്കൂടി സംശയത്തിലാക്കിയത്. ഇതിലെല്ലാം പി.ഡബ്ല്യു.സി.യുടെ സാന്നിധ്യവുമുണ്ട്.
ഗതാഗതവകുപ്പിന് കീഴില്‍ നടപ്പാക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ ഫയല്‍ തുറക്കുന്നത് ഐ.ടി.വകുപ്പില്‍നിന്ന് ശിവശങ്കറാണ്. ഇത് നിയപരമായി തെറ്റാണ്. വകുപ്പുമന്ത്രി ശശീന്ദ്രന്‍ ഇക്കാര്യം അറിഞ്ഞില്ലെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ശശീന്ദ്രന് ശിവശങ്കരനെ തിരുത്താനായില്ല.
വൈദ്യുത ബസ് നിര്‍മാണത്തിന് സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണയുണ്ടാക്കുന്നത് ഒരു ടെന്‍ഡര്‍നടപടി പോലും ഉണ്ടായില്ല. ഹെസ്സിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരുപഠനം നടത്തിയിട്ടുണ്ടോയെന്നും ധനവകുപ്പ് അന്വേഷിച്ചിരുന്നു. എന്നാല്‍ തോമസ് ഐസക്കിന്റെ എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് സാധ്യതാപഠനത്തിന് പി.ഡബ്ല്യു.സി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുന്നത്. ഇതിലും ടെന്‍ഡറില്ല. മാത്രവുമല്ല, പി.ഡബ്ല്യു.സി.യോട് കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയുമാണ് ചെയ്തത്.
ഇ-മൊബിലിറ്റിക്കൊപ്പം മറ്റ് മൂന്ന് പദ്ധതികളിലെ ഇടപാടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിലെല്ലാം വിദേശ കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെയും പങ്കാളിത്തമുണ്ട്. ഇവയെല്ലാം ഐ.ടി.വകുപ്പിന്റെ നേതൃത്വത്തിലും ശിവശങ്കറിന്റെ കാര്‍മികത്വത്തിലും നടന്നതാണ്. പി.ഡബ്ല്യു.സി.വഴി സ്വപ്നയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ വന്‍കിട സാധ്യതകള്‍ തുറന്നു കൊടുത്തത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. അതിനാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ നിയന്ത്രണങ്ങള്‍ക്കുപുറത്ത് കമ്മിഷന്‍ ഇടപാടിന്റെ സാധ്യത തുറന്നിടാനുള്ള പ്രവര്‍ത്തനം ഈ പദ്ധതികളില്‍ ശിവശങ്കര്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇ-മൊബിലിറ്റി പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. വിദേശ കമ്പനിയുമായി ധാരണയുണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതി വീണ്ടും ലൈവാ കുമ്പോള്‍ സ്വപന പുറത്താണെന്നത് കേവലം യാദൃച്ഛികമല്ല. എത്ര കിട്ടിയാലും ഇടതു സര്‍ക്കാര്‍ പഠിക്കില്ല എന്നതാണ് അത്ഭുതം.
ഇനി ശിവശങ്കറിന്റെ കാര്യത്തില്‍ കൂടി മാത്രമാണ് തീരുമാനമെടുക്കാനുള്ളത്. സ്വപ്ന ജയില്‍ മോചിതയായ സ്ഥിതിക്ക് ശിവശങ്കറിനെ കൂടി സര്‍വീസില്‍ തിരിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മിക ബാധ്യതയാണ്.
https://www.facebook.com/Malayalivartha
























