ആക്രിപെറുക്കി സമാഹരിച്ച 11 കോടിയിൽപ്പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഈ പ്രസ്ഥാനം പിറന്ന മണ്ണിനോടുള്ള പ്രതിബദ്ധത തെളിയിച്ചു;ആർ.എസ്.എസിനെയും എസ്.ഡി.പി.ഐ യെയും പോലുലുള്ള വർഗ്ഗീയ ശക്തികളുടെ ഭീഷണികൾക്കുമുന്നിൽ ലവലേശം ഭയമില്ലാതെ നെഞ്ചുറപ്പോടെ നിവർന്ന് നിന്ന് പോരാടുന്ന ഈ പ്രസ്ഥാനം നാടിന്റെ ഇന്നത്തെ രീതിയിലുള്ള ശാന്തമായ നിലനിൽപ്പിന് നൽകുന്ന സംഭാവന വളരെ വലുതാണ്; ഡി.വൈ.എഫ്.ഐ സ്ഥാപകദിനമായ ഇന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ഡി.വൈ.എഫ്.ഐ സ്ഥാപകദിനമായ ഇന്ന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് ഡി.വൈ.എഫ്.ഐ സ്ഥാപകദിനം .....നേരിന്റെയും ആർജവത്തിന്റെയും പക്ഷത്ത് ഒരു നാടിന്റെ യുവതയെ ചേർത്തു നിർത്തിയ ഡി.വൈ.എഫ്.ഐ രൂപീകരിച്ചിട്ട് ഇന്ന് 41 വർഷം പൂർത്തിയാകുന്നു.
വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്തിനു ശേഷം കുറച്ചുനാൾ ഈ പ്രസ്ഥാനത്തോടൊപ്പം ചേർന്നു നിൽക്കുവാൻ കഴിഞ്ഞുവെന്നത് ജീവിതത്തിൽ ലഭിച്ച വലിയ അനുഭവങ്ങളിലൊന്നായിരുന്നു. ജാതിയുടെയും മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മറ്റ് പ്രാദേശിക വാദങ്ങളുടെയും ഇടുങ്ങിയ കൂടാരങ്ങളിൽ ഒതുങ്ങിക്കൂടാമായിരുന്ന ചെറുപ്പത്തിന്റെ ചേതനയെ മാനവികതയുടെ വലിയ ആകാശങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി നാടിന്റെ നൻമക്കായി ആ വിഭവശേഷി പ്രയോജനപ്പെടുത്തുന്നുവെന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ കാലിക പ്രസക്തി.
ഈ യുവജനപ്രസ്ഥാനം നൽകിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ യൗവ്വനതീഷ്ണതയിൽ വിടർന്ന എണ്ണിയാലൊടുങ്ങാത്ത പോരാട്ടങ്ങളാണ് നാടിനെ നൻമയുടെ പക്ഷത്ത് ചേർത്തു നിർത്തിയത്. നമ്മുടെ സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ കടന്നുപോയ പ്രളയത്തിന്റെയും കോവിഡിന്റെയും ദുരന്ത സമാനസാഹചര്യങ്ങളിൽ നാടിനെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയത് ചുവപ്പണിഞ്ഞ ഈ ചെറുപ്പത്തിന്റെ കൂട്ടായ്മയാണ്.
ആക്രിപെറുക്കി സമാഹരിച്ച 11 കോടിയിൽപ്പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഈ പ്രസ്ഥാനം പിറന്ന മണ്ണിനോടുള്ള പ്രതിബദ്ധത തെളിയിച്ചു. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐ യെയും പോലുലുള്ള വർഗ്ഗീയ ശക്തികളുടെ ഭീഷണികൾക്കുമുന്നിൽ ലവലേശം ഭയമില്ലാതെ നെഞ്ചുറപ്പോടെ നിവർന്ന് നിന്ന് പോരാടുന്ന ഈ പ്രസ്ഥാനം നാടിന്റെ ഇന്നത്തെ രീതിയിലുള്ള ശാന്തമായ നിലനിൽപ്പിന് നൽകുന്ന സംഭാവന വളരെ വലുതാണ്.
ത്യാഗത്തിന്റെയും സമഭാവനയുടെയും സർഗ്ഗാത്മതയുടെയും മൂല്യബോധങ്ങളുടെയും ഉന്നത തലങ്ങളിലേക്ക് ഇനിയുമനേകായിരം യുവരക്തങ്ങളെ ചേർത്തു നിർത്തുവാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുമെന്നതിൽ സംശയമൊട്ടുമില്ല. ചുവപ്പാർന്ന രക്തത്തെ വിപ്ലവബോധത്തിന്റെ കനൽ വഴികളിലൂടെ ആനയിച്ച് കൂടുതൽ ചുവപ്പിച്ച ഈ യുവചേതനക്ക് ഇടനെഞ്ചിൽ നിന്നൊരു
ലാൽ സലാം..... ഐ.ബി സതീഷ്
https://www.facebook.com/Malayalivartha
























