പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു ;വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്;ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്

പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു. എഫ്എഒ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ ദശാബ്ദകാലത്തെ സേവനം കഴിഞ്ഞാണ് വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത് . ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രൊഫസർ എ. വൈദ്യനാഥന് കരയാമ്പുവിന്റെ മണമായിരുന്നു. എഫ്എഒ, വേൾഡ് ബാങ്ക് എന്നിവിടങ്ങളിലെ ദശാബ്ദകാലത്തെ സേവനം കഴിഞ്ഞാണ് വൈദി - ഞങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത് - സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറായി ചേർന്നത്.
പുകവലി ആരോഗ്യത്തിനു ഹാനീകരം എന്ന തിരിച്ചറിവിൽ പുകവലിശീലം ഉപേക്ഷിച്ചു. അതിനുപകരം കരയാമ്പു ചവയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് വൈദിക്ക് കരയാമ്പുവിന്റെ മണം വീണത്. 1960-കളിൽ ഒരു ദശാബ്ദക്കാലം പ്ലാനിംഗ് കമ്മീഷനിൽ പെഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്. അതുകഴിഞ്ഞ് കോർണൽ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി.
ഇന്ത്യൻ സമ്പദ്ഘടനയുടെ ഡാറ്റാ ബെയ്സിനെക്കുറിച്ച് അപാരമായ പാണ്ഡിത്യം. കൃഷി, ജലസേചനം, ദാരിദ്ര്യം എന്നിവയെക്കുറിച്ചുള്ള പ്രാമാണിക പ്രബന്ധങ്ങൾ. നാഷണൽ സാമ്പിൾ സർവ്വേ ഡിസൈൻ ചെയ്യുന്നതിൽ അദ്ദേഹം വലിയ സംഭാവന ചെയ്തു. ഇവയെല്ലാം പ്രൊഫസർ വൈദ്യനാഥനെ ഡോ. കെ.എൻ. രാജ്, ടി.എൻ. ശ്രീനിവാസൻ, ബി.എസ്. മിൻഹാസ്, ഹനുമന്ദറാവു, വി.എം. ദണ്ഡേക്കർ, അമർത്യാസെൻ, സി. രംഗരാജൻ, അശോക് മിത്ര തുടങ്ങിയ ആദ്യതലമുറ നക്ഷത്രനിരയിൽ സ്ഥാനം നൽകി.
സിഡിഎസിലെ എല്ലാവരെയുംപോലെ അധികാരവികേന്ദ്രീകരണത്തിൽ സ്ഥായിയായ ഒരു താൽപ്പര്യം പ്രൊഫസർ വൈദ്യനാഥന് ഉണ്ടായിരുന്നു. ജനകീയാസൂത്രണം ആയപ്പോഴേയ്ക്കും അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലേയ്ക്ക് മാറിയിരുന്നു. എങ്കിലും സിഡിഎസിൽ വരുമ്പോഴെല്ലാം ജനകീയാസൂത്രണത്തെക്കുറിച്ചായിരിക്കും എന്നെ കാണുമ്പോൾ ആദ്യം ചോദിക്കുക.
2000-ത്തിലെ അന്തർദേശീയ പഠന കോൺഗ്രസിലേയ്ക്കുള്ള ക്ഷണം വലിയ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റിനോടൊപ്പമുള്ളത്. അധികാരവികേന്ദ്രീകരണത്തിലെ ഈ താൽപ്പര്യത്തിനു പിന്നിൽ വലിയൊരു ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു പഠനമേഖല ജലത്തിന്റെ വിനിയോഗവും നിയന്ത്രണവുമാണ്.
എംഐഡിഎസിൽ അദ്ദേഹം മുഖ്യമായും ഈ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ജലവിനിയോഗത്തിന്റെ കാര്യത്തിൽ പ്രാദേശികാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൂർണ്ണബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുപോലെതന്നെ കാർഷിക ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും പ്രാദേശിക ഇടപെടൽ സുപ്രധാനമായി അദ്ദേഹം കരുതി.
ചെന്നൈയിൽ ചെന്ന് 2018ലും 2019-ലും ശയ്യാവലംബനായ വൈദ്യനാഥനെ ഞാനും ഡോ. എ.വി. ജോസും കണ്ടപ്പോൾ സംസാരിച്ചൊരു കാര്യം ഇതുസംബന്ധിച്ചായിരുന്നു. ദൗർഭാഗ്യവശാൽ കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തിന് നീർത്തടാധിഷ്ഠിത വികസനത്തിന്റെ സാധ്യകളെ ഇനിയും ഉപയോഗപ്പെടുത്താനായിട്ടില്ല.
https://www.facebook.com/Malayalivartha
























