ഇന്ധനവില വർദ്ധനയെതുടർന്ന് യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകൾ; നവംബർ ഒൻപതു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും!

ഇന്ധനവില വർദ്ധനയെതുടർന്നാണ് യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകൾ സമരത്തിലേക്ക്.നവംബർ ഒൻപതു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും.
ഇക്കാര്യം അറിയിച്ചുകൊണ്ട് ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്രാനിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
കൊവിഡ് കാലം കഴിയുന്നവരെ വാഹന നികുതി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.കൊവിഡ് പശ്ചാത്തലത്തിൽ ചാർജ് വർദ്ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് അറിയില്ലെന്നും ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ഗതാഗതമന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു. എന്നാൽ 2018 ൽ ഡീസലിന് 62 രൂപയായിരുന്നപ്പോഴുള്ള നിരക്കാണ് ഇപ്പോഴും തുടരുന്നതെന്ന് ബസുടമകൾ പറയുന്നു.
https://www.facebook.com/Malayalivartha
























