നാടിനെ ഞെട്ടിച്ച കടമ്പഴിപ്പുറം ഇരട്ട കൊലപാതകം!! കേസിലെ പ്രതി രാജേന്ദ്രനുമായി തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്; തെളിവെടുപ്പ് സമയത്ത് തടിച്ചു കൂടിയത് നൂറ്കണക്കിന് ആളുകൾ, പ്രതിയെ പിടികൂടിയതില്‍ ആശ്വാസം; അന്വേഷണത്തിന്റെ പേരിൽ പോലിസ് പീഡിപ്പിച്ചതായി നാട്ടുകാര്‍

കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വർഷം ആയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14 ലാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശി ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും കൊല്ലപ്പെടുന്നത്.
സംഭവത്തില്‍ അഞ്ചാമത്തെ വര്‍ഷമാണ് പ്രതി പരിസരവാസിയായ രാജേന്ദ്രനെ പിടികൂടുന്നത്. പ്രതി രാജേന്ദ്രനുമായി ഇന്നായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയതെങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ആയുധങ്ങള്‍ കണ്ടെടുത്ത കിണറും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. അയല്‍വാസി ആയ ഇയാള്‍ മോഷണത്തിനായാണ് ക്രൂരമായ കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലാണ് രാജേന്ദ്രനെ കണ്ണുക്കുറിശ്ശിയില്‍ തെളിവെടുപ്പിനെത്തിച്ചത്.കൊലപാതകത്തിന് രാജേന്ദ്രന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. പ്രതി ജോലി ചെയ്തിരുന്ന ചെന്നൈയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ശ്രീകൃഷ്ണപുരം പൊലീസിനെതിരെ വലിയ പരാതികളാണ് ഉയർന്നിരിക്കുന്നത്. അന്വേഷണത്തിന്റെ പേരില്‍ വലിയ രീതിയിലെ പീഡകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.
രണ്ടു പേര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യാ ശ്രമം നടത്തിയതായി നാട്ടുകാർ വെളിപ്പെടുത്തുകയും ചെയ്തു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഇതിന് കുറവ് വന്നതെന്നും ഇവര്‍പറഞ്ഞു.
ഇരട്ട കൊലപാതക കേസിൽ നൂറ് കണക്കിനാളുകളെ ശ്രീകൃഷ്ണപുരം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം ഏറ്റവും കൂടുതല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത് പ്രദേശവാസിയായ ഗോപാലകൃഷ്ണനായിരുന്നു . കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊല നടന്ന വീട്ടിലെ കിണറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശവാസിയായ ഗോപാലകൃഷ്ണനായിരുന്നു ഇതൊക്ക്കെയും എടുത്തുകൊടുത്തത്.
എന്നാല്‍ അതിന് ശേഷം ഗോപാലകൃഷ്ണനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജോലി പോയാല്‍ അവിടെയും പൊലീസെത്തും. ഇതോടെ ഗോപാലകൃഷ്ണനെ കണ്ടാല്‍ ആളുകള്‍ മിണ്ടാതായി. ചെന്നൈയിലേക്ക് ജോലിയ്ക്ക് പോയപ്പോഴും പൊലീസ് നിരന്തരം വിളിച്ചു. കൊലപാതകത്തിന്റെ അന്ന് രാത്രി താന്‍ മദ്യപിച്ച് കിടന്നിരുന്നു. ഈ കാരണം കൊണ്ടാണ് തന്നെ പൊലീസ് സംശയിച്ച് വിളിച്ചുകൊണ്ടിരുന്നത്.
ഒടുവില്‍ വല്ലാതെ ഒറ്റപ്പെട്ടതോടെ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ പ്രതിയെ പിടിച്ചതില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. തനിക്ക് നേരിട്ട മാനസിക പീഡനങ്ങളില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ക്രൂരമായി കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ വീടിനടുത്ത് താമസിച്ചിരുന്ന വ്യക്തിയാണ് മോഹൻദാസ്. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ തൊഴിലാളിയുമായ മോഹന്‍ദാസിനെ രണ്ടു ദിവസമാണ് ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നത്.
കസ്റ്റഡിയില്‍ വെച്ച് ലോക്കല്‍ പൊലീസ് മര്‍ദ്ദിച്ചതായും മോഹന്‍ദാസ് പറയുന്നു. ഇതിന്റെ പേരില്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.
കേസില്‍ പ്രതി രാജേന്ദ്രനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. അതുകൊണ്ടു തന്നെ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
https://www.facebook.com/Malayalivartha

























