വിശപ്പിന്റെ സൈറണ്‍ നീ കേട്ടോ... പെട്രോളിന് വാലില്‍ തീപിടിച്ചതു പോലെ കുതിക്കുമ്പോള്‍ ബീഹാറില്‍ നിന്നും അപൂര്‍വ വാര്‍ത്ത; ഫീസായി പശുക്കളെയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത എന്‍ജിനിയറിങ് കോളേജ് പൂട്ടി; മൂന്നൂറോളം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തില്‍

രാജ്യം പെട്രോളിന് പുറകിലാണ്. ദിവസം തോറും വായൂ ഗുളിക വാങ്ങാന്‍ പോകുന്നത് പോലെയാണ് പെട്രോളിന്റേയും ഡീസലിന്റേയും വില പോകുന്നത്. അതിനിടയ്ക്ക് ബിന്ദു കൃഷ്ണയുടെ ഭാഷയില്‍ പറഞ്ഞാല്‍ കൊച്ചിയിലെ ജനങ്ങളുടെ വഴി കോണ്‍ഗ്രസുകാര്‍ തടഞ്ഞതിന് കണ്ണ് നിറഞ്ഞ കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചു.
പെട്രോള്‍ വിലയുടെ വാര്‍ത്തയ്ക്കിടയില്‍ ആരും ശ്രദ്ധിക്കാത്ത വാര്‍ത്തയുണ്ട്. ഫീസ് ആയി പശുക്കളെ നല്‍കാം എന്ന വ്യവസ്ഥയുടെ പേരില്‍ പ്രശസ്തിയാര്‍ജിച്ച ബിഹാറിലെ വി.ഐ.ടി.എം കോളേജ് അടച്ചുപൂട്ടി. നാല് വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സിന്റെ ഫീസായി അഞ്ച് പശുക്കളെ നല്‍കിയാല്‍ മതിയെന്നായിരുന്നു കോളേജിന്റെ വാഗ്ദാനം. കോളേജ് അടച്ചുപൂട്ടിയ നടപടി മൂന്നൂറോളം വിദ്യാര്‍ഥികളുടെ ഭാവിയും അവതാളത്തിലാക്കി.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് നടപടി സ്വീകരിച്ചതോടെയാണിത്. 5.9 കോടി രൂപ തിരിച്ചടയ്ക്കുന്നതിലാണ് വീഴ്ച വന്നത്.
2010ലാണ് കോളേജിന് 4.65 കോടിയുടെ ലോണ്‍ ലഭിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ലോണ്‍ എടുത്തത്. പിന്നീട് 2011ല്‍ 10 കോടി രൂപ വീണ്ടും ലോണ്‍ ആയി അനുവദിക്കപ്പെട്ടെങ്കിലും ആ തുക കോളേജിന് ലഭിച്ചില്ല. ആദ്യ ലോണ്‍ 2013 വരെ അടച്ചിരുന്നു.
അതേസമയം ബാങ്ക് മാനേജര്‍ ഇക്കാര്യം നിഷേധിച്ചു. അധിക വായ്പ വിതരണം ചെയ്തിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബക്‌സര്‍ ബ്രാഞ്ചിന്റെ മാനേജരായി അടുത്തിടെ വിരമിച്ച രവീന്ദ്ര പ്രസാദ് പറഞ്ഞത്. ലോണ്‍ റിക്കവറിയുടെ ഭാഗമായാണ് കോളേജ് സീല്‍ ചെയ്തതെന്ന് നിലവിലെ ബാങ്ക് സോണല്‍ മാനേജര്‍ രാജേന്ദ്ര സിങ് വ്യക്തമാക്കി.
പട്‌നയിലെ ആര്യഭട്ട ജ്ഞാന്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജാണ് വി.ഐ.ടി.എം എഞ്ചിനീയറിങ് കോളേജ്. 72,000 രൂപ വാര്‍ഷിക ഫീസ് നല്‍കാന്‍ കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷം രണ്ട് പശുക്കളെയും തുടര്‍ന്നുള്ള മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ ഒന്ന് വീതവും നല്‍കി പ്രവേശനം നേടാമെന്നായിരുന്നു പ്രഖ്യാപനം. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ പ്രഖ്യാപനം ഗുണം ചെയ്തിട്ടുമുണ്ട്.
എന്നാല്‍ കോളേജ് പൂട്ടിയതോടെ പലരും ഫീസ് തിരികെ ചോദിച്ചു തുടങ്ങി. പശുക്കളെ നല്‍കിയ വിദ്യാര്‍ത്ഥികളും കലിപ്പിലാണ്. തിരികെ പശുവിനെ അവരും ചോദിച്ചു തുടങ്ങി. എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്നിട്ട് തിരികെ പശുവിനേയും കൊണ്ട് പോകേണ്ട അവസ്ഥയാണ്.
പശുവിന്റെ മഹത്വം ഇന്ത്യയില്‍ മാത്രമെന്ന് കരുതിയെങ്കില്‍ തെറ്റി. പശുക്കളെ മൂത്രപ്പുര ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ജര്‍മനിയിലെ ഗവേഷകര്‍. ഇത് ഹരിതഗൃഹ വാതകങ്ങളുണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം.
പശുവിന്റെ മൂത്രത്തിലുള്ള അമോണിയ മണ്ണില്‍ കലരുമ്പോള്‍ ഹരിതഗൃഹവാതകമായ നൈട്രസ് ഓക്‌സൈഡ് ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഈ പരീക്ഷണത്തിന് 'മൂലൂ' എന്നാണ് ഗവേഷകര്‍ പേരിട്ടത്. 16 പശുക്കളെയാണ് ഇതുപ്രകാരം പരിശീലിപ്പിച്ചത്.
ആദ്യമായി പ്രത്യേകം സജ്ജീകരിച്ച മൂത്രപ്പുരയില്‍ മൂത്രമൊഴിച്ച പശുക്കള്‍ക്ക് പ്രതിഫലമായി ഭക്ഷണം നല്‍കി. തൊഴുത്തിനുപുറത്ത് മൂത്രമൊഴിച്ച പശുക്കളുടെമേല്‍ ശിക്ഷയായി മൂന്നുസെക്കന്റോളം വെള്ളം പമ്പുചെയ്തു. പിന്നീട് പശുക്കളും ടോയ്‌ലറ്റും തമ്മിലുള്ള ദൂരം വര്‍ധിപ്പിച്ചു. ടോയ്‌ലറ്റില്‍നിന്നുള്ള ദൂരം കൂടുന്തോറും പ്രതിഫലവും ശിക്ഷയും തുടര്‍ന്നു. 10 പരിശീലനഘട്ടങ്ങള്‍ക്കുശേഷം 11 പശുക്കളും ടോയ്‌ലറ്റ് ഉപയോഗം വിജയകരമായി പരിശീലിച്ചു. ഇതേ മാതൃകയില്‍ കന്നുകാലികളുടെ മൂത്രം മണ്ണുമായി കലരുന്നത് തടയാനായാല്‍ അമോണിയ പുറന്തള്ളുന്നത് 56 ശതമാനം കുറയാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ലോകത്ത് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടുണ്ടാകുന്ന ഹരിതഗൃഹവാതക പുറന്തള്ളലിന്റെ പത്തുശതമാനവും കന്നുകാലി വളര്‍ത്തലില്‍നിന്നാണെന്നത് പരീക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha
























