മതപരമായ കാരണങ്ങളാല്‍ കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി; മന്ത്രിയുടെ പ്രസ്താവന വിവാദത്തിലേക്ക്; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നിരിക്കുകയാണ്. കോവിഡിന്റെ അടിസ്ഥാനത്തിൽ ചില മാനദണ്ഡങ്ങൾ വച്ച് മാത്രമേ സ്കൂളുകളിലേക്ക് കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രവേശനം ഉള്ളൂ.ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ ഒരു പ്രസ്താവന വിവാദങ്ങളിലേക്ക് പോകുകയാണ്. മതപരമായ കാരണങ്ങളാല്‍ കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
ഇതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത് വന്നു . മതപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്തവരെ അംഗീകരിക്കാനാകില്ലെന്ന് സംഘടനകള്‍ തുറന്നടിച്ചു. രോഗങ്ങളുള്ളവരും മതപരമായ കാരണങ്ങളാലും വാക്‌സിനെടുക്കാത്ത 2282 അധ്യാപകരുണ്ടെന്നാണ് വിദ്യാഭ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത് . അത്തരക്കാര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ്സെടുക്കട്ടെയെന്നും മന്ത്രി പറഞ്ഞു .
ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് . മതവിശ്വാസം പറഞ്ഞ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വീട്ടിലിരിക്കാനുള്ള ആനുകൂല്യം നല്കുന്നത് അവരെ പ്രീണിപ്പിക്കാനാണെന്നും വിമർശനമുയരുകയാണ് . വാക്‌സിന്‍ എടുക്കുന്നത് സ്വന്തം ഇഷ്ടമാണ്. എന്നാല്‍ വാക്‌സിനെടുക്കാതിരുന്നാല്‍ മരണകാരണമാകുന്ന രോഗം ഇവരിലൂടെ പടരാനുള്ള സാധ്യത വര്‍ധിക്കും. അത് മറ്റുള്ളവരുടെ ജീവന് അപകടമാകും.
അതിനാല്‍ തൊഴിലിടങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് അധ്യാപക സംഘടനകള്‍ തുറന്നടിച്ചു . നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ ആരോഗ്യകാരണങ്ങളല്ലാതെ വാക്‌സിനെടുക്കാത്തവരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ആ മാതൃകയില്‍ സംസ്ഥാനത്തും വാക്‌സിനേഷന്‍ നടപ്പിലാക്കണമെന്നും അദ്ധ്യാപക സംഘടനകൾ പറഞ്ഞു . കുട്ടികളുമായി അടുത്ത് ഇടപഴകുന്ന അധ്യാപകര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷനെന്നത് നിയമത്തിലൂടെ കൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണിവർ .
പ്രവേശനോത്സവത്തോടെ നവംബർ ഒന്നിന് സ്കൂൾ തുറന്നു . ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത് . 24300 തെര്‍മല്‍ സ്‌കാനര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തു.
1,75,000 അധ്യാപകരാണു ആകെയുള്ളത്. ഇതില്‍ 2282 അധ്യാപകര്‍ ആരോഗ്യ, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1552 സ്‌കൂളുകളാണ് ആകെയുള്ളത്. ഇതില്‍ 104 സ്‌കൂളില്‍ അണുനശീകരണവും പരിസരശുചീകരണവും നടത്തിയിട്ടില്ല.1474 സ്‌കൂളുകളില്‍ സ്‌കൂള്‍ ബസ് നന്നാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം രക്ഷിതാക്കള്‍ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടെന്ന് നിര്‍ദേശമില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകർ സ്‌കൂളിൽ എത്തേണ്ടതില്ലെന്നും പറഞ്ഞു .
ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എന്നാല്‍ കാലാകാലത്തേക്കും ഇവര്‍ക്ക് സമയം നീട്ടി നല്‍കാനാവില്ലെന്നും ഉടന്‍ ഇവരെ വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനും അധ്യാപകനുമായ എ.കെ അബ്ദുള്‍ ഹക്കിം നേരത്തെ തുറന്നടിച്ചിരുന്നു . 'വാക്‌സിനോട് വിമുഖത കാണിക്കുന്നവരെ വാക്‌സിനേറ്റ് ചെയ്യിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളില്‍ വരുന്നു എന്നുള്ളത് നീതീകരിക്കാനാകില്ല. അങ്ങനെയുള്ളവർക്ക് രണ്ടാഴ്ച്ചത്തേക്ക് സമയം കൊടുക്കുക കൂടെ ചെയ്തിരിക്കുകയാണ് . ആ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി വരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും പൂര്‍ത്തിയാക്കത്തവര്‍ക്ക് ഇനിയും സമയം നീട്ടിനല്‍കരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .
ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതിയെന്ന തരത്തിലുള്ള ഉദാരമായ സമീപനം സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും . അധ്യാപകരുടെ പക്ഷത്ത് നിന്ന് ഒരു സാമൂഹ്യ ആവശ്യമായി കണ്ട് അവരെ വാക്‌സിനേറ്റ് ചെയ്യിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അങ്ങനെ ഒരു നടപടിയുണ്ടായിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് അവരെ നിര്‍ബന്ധപൂര്‍വ്വം വാക്‌സിനേറ്റ് ചെയ്യിക്കുകയോ അല്ലെങ്കില്‍ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു .
ലോകം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടുന്ന ഒരു സാഹചര്യത്തിലും കേരളത്തില്‍ പഠനം മുടങ്ങാതെ നോക്കുകയും എല്ലാ കുട്ടികള്‍ക്കും പഠനം ഉറപ്പാക്കിമുന്നേറുകയും ചെയ്ത ഒരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സ്‌കൂള്‍ തുറക്കുന്നത് പോലും സമൂഹത്തിന്റെ വലിയ പിന്തുണയോടെയാണ് നടത്തിയെടുത്തത്. ഈ അധ്യാപകര്‍ മനസിലാക്കേണ്ട ഒരു കാര്യം നാളെ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട എന്നുപറഞ്ഞാല്‍ ഇവര്‍ക്ക് സ്‌കൂളിന്റെ പരിസരത്തേക്ക് വരാന്‍ സാധിക്കില്ലെന്നും അബ്ദുള്‍ ഹക്കിം തുറന്നടിച്ചു .
https://www.facebook.com/Malayalivartha

























