കഷ്ടകാലം അവസാനിക്കാതെ കോൺഗ്രസ്സ്; ചമ്മിണിയും,സജീന്ദ്രനും ഒളിവിലെന്ന് പോലീസ്; കാറ് തല്ലിത്തകർത്തവർ കൂട്ടത്തോടെ മുങ്ങി.

നടുറോഡിലെ സമരാഭ്യാസവും എതിർക്കുന്നവനെതിരെ ഇല്ലാത്തത് പറഞ്ഞുണ്ടാക്കാനും വലിയ മിടുക്കാ. പക്ഷെ ചുമ്മാ കിടന്ന കാർ തല്ലി പൊളിച്ചപ്പോ നേതാക്കൾ ഓർത്തില്ല എട്ടിന്റെ പണി പിന്നാലെ വരുമെന്ന്. ഇപ്പൊ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന് പറഞ്ഞ അവസ്ഥയായി. വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്.
മുന്‍ മേയര്‍ ടോണി ചമ്മണി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവാരണ് ഒളിവിൽ പോയത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി.ജി. ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു. കാര്‍ തകര്‍ത്ത കേസില്‍ ടോണി ചമ്മണിയും സജീന്ദ്രനുമുള്‍പ്പെടെ എട്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മരട് പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതികളെ തിരയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമവും ഫലം കണ്ടില്ല.
അതിനിടെ ദേശീയപാത ഉപരോധത്തിന് പിന്നാലെ പണി കിട്ടിയ കോൺഗ്രസ് നിയമോപദേശവും തേടിയിരുന്നു. ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ലുകൾ തകർത്ത കേസിൽ മുൻകൂർ ജാമ്യസാധ്യത കാണാത്ത സഹചര്യത്തിൽ പ്രതിപ്പട്ടികയിലുള്ളവർ പോലീസിൽ ഹാജരാവണമോ എന്നതിലാണ് നേതൃത്വം നിയമവൃത്തങ്ങളുമായി ചർച്ച നടത്തിയത്. നേതാക്കളും പ്രവർത്തകരും ജാമ്യംകിട്ടാതെ ജയിലിലാവുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം.
ഒരാവേശത്തിന് ചെയ്ത് പോയതാണെങ്കിലും വാഹനം തകർത്ത കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ആകെ കുഴഞ്ഞിരിക്കുകയാണ് കോൺഗ്രസ്. കൊച്ചി മുൻമേയർ ടോണി ചമ്മിണി അടക്കമുള്ളവർക്ക് അധികദിവസം അറസ്റ്റിൽനിന്ന് മാറിനിൽക്കാൻ സാധിച്ചേക്കില്ല എന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ കോണ്‍ഗ്രസ് നേതാക്കളെന്നാണ് വിവരം.
കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുന്നതില്‍ ടോണി ചമ്മണിയുടെയും സജീന്ദ്രന്റെയും പങ്ക് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തത്. കേസില്‍ ടോണി ചമ്മണിയാണ് ഒന്നാംപ്രതി.
അറസ്റ്റിലായ ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമ്മിഷണര്‍ പറഞ്ഞു. ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതു കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റു. രക്തം വാഹനത്തില്‍ വീണു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വഴിതടഞ്ഞതിന് 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ട്. എന്നാൽ കോൺഗ്രസിലെ മഹിളകളെ അണിനിരത്തി ജോജുവിന് തിരിച്ച് പണി കൊടുക്കാം എന്ന കണക്കു കൂട്ടലും അപ്പാടെ തെറ്റിയ അവസ്ഥയാണ്.
മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജോജു ജോർജിനെതിരേ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന് തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസ് എടുക്കാതിരിക്കുന്നത്. ജോജു അപമര്യാദയായി പെരുമാറുന്നതിന്റെ തെളിവുകൾ ശേഖരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം പരിശോധനകളുടെ അടിസ്ഥാനത്തിൽ പോലീസ് തള്ളിയതും കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























