നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ്, മുഖ്യപ്രതിക്ക് ഉപാധിയോടെ ജാമ്യം

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി ജി ജോസഫിന് ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. 37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആൾ ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
ഇതോടെ കേസിലെ എട്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു.കേസിൽ ജോജുവിന്റെ കാർ തകർത്തത് ജോസഫ് ആണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസിലെ മുഖ്യപ്രതി കൂടിയാണ് ജോസഫ്. കോൺഗ്രസ് പ്രവർത്തകരായ പി. വൈ ഷാജഹാൻ, അരുൺ വർഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ. ജോജുവിന്റെ കാർ കല്ലുപയോഗിച്ച് ഇടിച്ചു തകർത്തത് ജോസഫാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ നടന്‍ ജോജു ജോര്‍ജിനെതിനെ അടുത്ത അരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കൊച്ചിയിൽ അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തിരുന്നോയെന്ന് അന്വേഷിക്കണമെന്നാണ് പുതിയ അവശ്യം.
വിഷയത്തില്‍ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.ഉപരോധ സമരത്തില്‍ വന്നുകയറിയത് യാദൃശ്ചികമായല്ല, അന്ന് വെളുപ്പിനുണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിന് വേണ്ടിയാണ് ജോജു ഉപരോധ സമരത്തില്‍ വന്നു കയറി പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മുന്‍ മിസ് കേരള പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ ആരൊക്കായാണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച് പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാന്‍ പോലീസിന് വലിയ സമ്മര്‍ദ്ദമുണ്ട്.
കോണ്‍ഗ്രസ് പരിപാടി അലങ്കോലപ്പെടുത്താന്‍ വന്ന ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യന്‍ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു. റോഡ് തടയുമ്പോള്‍ ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. പക്ഷെ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെ പോലെയാണ് പെരുമാറിയതെന്നും ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























