വക്കീല്‍പ്പട കണ്ണടച്ചു... മോഡലുകളുടെ മരണത്തില്‍ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ട് അറസ്റ്റില്‍; റോയിയോടൊപ്പം 5 ഹോട്ടല്‍ ജീവനക്കാര്‍ കൂടി അറസ്റ്റില്‍; അന്നത്തെ രാത്രിയില്‍ അഡ്രസില്ലാത്ത പലരും ഹോട്ടലില്‍ താമസിച്ചിരുന്നതായി കണ്ടെത്തല്‍

മുന്‍ മിസ് കേരള ആന്‍സി കബീര്‍ ഉള്‍പ്പെടെ 3 പേര്‍ മരണമടഞ്ഞ സംഭവത്തില്‍ കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സംഭവത്തില്‍ ഫോട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ട് അറസ്റ്റില്‍. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) നശിപ്പിച്ചതിനാണ് അറസ്റ്റ്. ഇദ്ദേഹത്തിനൊപ്പം മെല്‍വിന്‍, വിഷ്ണു, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നീ അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം റോയിയെ ഇറക്കാനുള്ള വക്കീലന്‍മാരുടെ ശ്രമം ഫലം കണ്ടില്ല.
പാലാരിവട്ടത്ത് നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍ എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ആഷിഖ് 7നു രാത്രി മരിച്ചു. മരണത്തില്‍ ഹോട്ടലുടമയുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്‍സി കബീറിന്റെ ബന്ധുക്കള്‍ പാലാരിവട്ടം പൊലീസിനു പരാതി നല്‍കിയിരുന്നു. റോയിയെ ഇന്നലെ ഹോട്ടലിലെത്തിച്ചു തെളിവെടുത്തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണു നല്‍കിയത്.
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. രണ്ട് ജീവനക്കാരെ ഡിവിആര്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ച് തെളിവെടുത്തു.
റോയി പൊലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് റോയിയെ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.
കേസിന്റെ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഹോട്ടല്‍ ജീവനക്കാരായ 5 പേരെക്കൂടി റോയിക്കൊപ്പം അറസ്റ്റ് ചെയ്തു. ബോധപൂര്‍വമല്ലാത്ത നരഹത്യക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംഭവദിവസത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കാന്‍ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം അന്വേഷണ സംഘം തിരച്ചില്‍ നടത്തി. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചില്‍. ഈ പാലത്തിന്റെ പടിഞ്ഞാറു വശത്താണു റോയിയുടെ വീട്. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായി അര മണിക്കൂറിനകം പൊലീസ് റോയിയുമായി ഹോട്ടലിലേക്കു പുറപ്പെട്ടു.
ഒളിപ്പിച്ച ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചത്. 2 ദിവസങ്ങളിലായി റോയിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും അന്നു രാത്രി ഹോട്ടലിനുള്ളില്‍ മോഡലുകളുടെ സാന്നിധ്യത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താനോ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ കൈമാറാനോ ഇദ്ദേഹം തയാറായില്ല. നിശാ പാര്‍ട്ടി നടക്കുമ്പോള്‍ റോയിയുടെ സാന്നിധ്യം ഹോട്ടലിലുണ്ടായിരുന്നതാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കുന്നത്.
അതേസമയം സംഭവദിവസം ഹോട്ടലില്‍ തങ്ങിയിരുന്ന 'വിഐപി'യെക്കുറിച്ച് അവ്യക്തമായ സൂചനകളാണു പൊലീസിനു ലഭിക്കുന്നത്. നിശാപാര്‍ട്ടി അവസാനിക്കും മുന്‍പു ഹോട്ടലില്‍നിന്നു പുറത്തുകടന്നു കാറില്‍ അമിതവേഗത്തില്‍ പാഞ്ഞുപോകാന്‍ മോഡലുകളെ പ്രേരിപ്പിച്ച സാഹചര്യം വ്യക്തമാകാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇന്‍സ്‌പെക്ടര്‍ എ.അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.
അതേസമയം മിസ് കേരള ജേതാക്കളായ മോഡലുകള്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികളില്‍ തങ്ങിയിരുന്നവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. ഹോട്ടലിലെ റജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്താതെ റോയിയുടെ സമ്മതത്തോടെ ചിലര്‍ ഈ മുറികളില്‍ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം റോയിക്ക് കുരുക്കായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























