കൊച്ചി പാലാരിവട്ടം ബൈപാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമോ?

കൊച്ചി പാലാരിവട്ടം ബൈപാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമോ. പ്രമുഖ നടന്‍ ഉള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെട്ടവര്‍ ദാരുണമായ കാറപടത്തിനു പിന്നിലുള്ളതായാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ എന്നിവരുടെ മരണത്തിലെ ദുരൂഹത പുറത്തുവന്നാല്‍ ഉന്നതര്‍ പിടിയിലാകുമെന്ന് തീര്‍ച്ചയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇതേ സംഭവത്തില്‍ കൂടുതല്‍ പ്രമുഖരുടെ അറസ്റ്റുണ്ടാകും.
നിശാപാര്‍ട്ടി നടന്ന രാത്രി കൊച്ചിയിലെ ഹോട്ടലില്‍ അന്നു രാത്രി എത്തിയ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ ബന്ധമുള്ള പ്രമുഖനും കാറപകടത്തില്‍ പങ്കുണ്ടെന്നും സംഭവദിവസം രാത്രിയിലെ മത്സര ഓട്ടം കൊലപാതകത്തിന്റെ ഭാഗമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.
15 വര്‍ഷം മുന്‍പ് ഹിമാലയ, എവറസ്റ്റ് ചിട്ടി കമ്പനികള്‍ തമ്മിലുള്ള കുടിപ്പക ചേര്‍ത്തലയി മുന്‍പ് ആസൂത്രിക വാഹനാപകടത്തിലേക്ക് നയിച്ചതിനു സമാനമാണ് കൊച്ചിയിലെ കാറപടകം. മദ്യവും മയക്കുമരുന്നും നൃത്തവും മാത്രമല്ല മണിക്കൂറിന് ലക്ഷങ്ങള്‍ മറിഞ്ഞ പെണ്‍വാണിഭവവും നിശാപാര്‍ട്ടിക്കുപിന്നിലുണ്ടായെന്നും ഇതുണ്ടാക്കിയ കുടിപ്പകയാണ് അതിദാരുണമായ അപകടത്തിന് വഴിവെച്ചതെന്നുമുള്ള സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയിലെ വിവാദ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ കായലില്‍ എറിഞ്ഞ് നശിപ്പിച്ചെന്ന് ഡി.ജെ.പാര്‍ട്ടി നടന്ന ഹോട്ടലിലെ ജീവനക്കാര്‍ മൊഴി നല്‍കിയെങ്കിലും ഇത് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. കൊച്ചി കായലില്‍ മുങ്ങി പരിശോധന നടത്തുകയോ തെളിവു കണ്ടെടുക്കുകയോ ചെയ്യുക പ്രായോഗികമല്ല.
വ്യക്തമായ സൂചനകളുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഹോട്ടലുടമയെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തത്.ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍,ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയും പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. അപകടത്തിനു തൊട്ടുമുമ്പ് ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍. നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വഴിയോര കാമറകള്‍ പരിശോധിച്ചതില്‍ അന്ന് ഇതേ ഹോട്ടലിലെത്തിയ വാഹനളുടെ നമ്പറുകള്‍ ശേഖരിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണത്തിന് ഇളവുവന്നകാലം മുതല്‍ ഈ ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും പെണ്‍വാണിഭവും നടന്നിരുന്നതായി പോലീസ് സംശയിക്കുന്നു. . മുന്‍പ് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പല നിശാപാര്‍ട്ടികളിലും എത്തിയിരുന്ന പ്രമുഖരുടെ വാഹനങ്ങളാണ് ഒളികാമറകളില്‍ തെഴിഞ്ഞിരിക്കുന്നത്.
സിനിമാ താാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയിട്ടുമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ മോഡലുകളുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാര്‍ പിന്തുടര്‍ന്നതെന്നാണ് സംശയം.
ഹോട്ടലില്‍ അന്നു രാത്രിയുണ്ടായ സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങള്‍ ചില ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പോലീസ് അറിഞ്ഞതോടെയാണ് കേസിന് ഗൗരവം വര്‍ധിക്കുന്നത്. അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ റോയിയുടെ നിര്‍ദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഇതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ മൂന്നുതവണ ഇത് അവഗണിച്ചിരുന്നു. റോയി മാസങ്ങളോളം നടത്തിയ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനകള്‍ പല പ്രമുഖര്‍ക്കും നേരേ വിരല്‍ ചൂണ്ടുകയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഡി.വി.ആറുമായി റോയി പോലീസിനു മുന്നില്‍ ഹാജരായി. എന്നാല്‍, ഹോട്ടലില്‍നിന്ന് മാറ്റിയ ഒരു ഡി.വി.ആര്‍. മാത്രമായിരുന്നു എത്തിച്ചത്. ഇതേ തുടര്‍ന്ന് ഡി.ജെ. പാര്‍ട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കി പോലീസ് വിട്ടയച്ചു. എന്നാല്‍, ബുധനാഴ്ച രണ്ടാമത്തെ ഡി.വി.ആറില്ലാതെയാണ് റോയി എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി. ഇതേ തുടര്‍ന്ന് നമ്പര്‍ 18 ഹോട്ടലില്‍ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
വീണ്ടും റോയിയെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇതിനിടെ ഡി.വി.ആര്‍. ഉപേക്ഷിക്കാനുള്ള സാധ്യത പരിഗണിച്ച് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്തു. കായലില്‍ ഉപേക്ഷിച്ചെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. ഇവരില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.
ഹോട്ടല്‍ ഉടമയും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കേസിലെ നിര്‍ണായക തെളിവുകളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത് എന്തിനെന്ന ചോദ്യമാണ് പുറത്തുവരാനുള്ളത്. ഹോട്ടലില്‍ അന്നുണ്ടായിരുന്ന പ്രമുഖരുടെ നിര്‍ബന്ധത്തിലാണ് തെളിവു നശിപ്പിച്ചതെന്നിരിക്കെ ചോ്ദ്യം ചെയ്യലില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം പുറത്തുവരികയാണ്. ചോദ്യം ചെയ്യലിന്റെ തുടക്കം മുതല്‍ ഹോട്ടല്‍ ഉടമയും ജീവനക്കാരും പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിവരുന്നത്.
നശിപ്പിച്ചുവെന്ന് അറിയിച്ച ഡിവിആറുകളില്‍ ഒരെണ്ണം റോയി പോലീസിന് കൈമാറിയെങ്കിലും ഇതില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആര്‍ക്കുവേണ്ടിയാണ് തെളിവ് നശിപ്പിച്ചതെന്നും ഇത്തരത്തിലൊരു ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് ആര്‍ക്കുവേണ്ടിയെന്നും കേരള സുന്ദരികള്‍ അവിടെ മുന്‍പും വന്നിരുന്നോ എന്നതുമൊക്കെ പുറത്തുവരണം.
മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് അന്‍സിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. നിശാപാര്‍ട്ടിക്കിടെയുണ്ടായ വാക്കേറ്റത്തിനു പിന്നാലെയാണ് രണ്ടു
യുവതികളും ഹോട്ടല്‍ വിട്ടുപോയ സാഹചര്യത്തില്‍ ഇവരുടെ കാറിനു പിന്നാലെ മറ്റൊരു വാഹനം എന്തിന് പാഞ്ഞു എന്നതിലും ദുരൂഹതയുണ്ട്. നിശാപ്പാര്‍ട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആറാണ് കണ്ടെടുക്കാനുള്ളത്.
അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായും കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ മൊഴി. പോലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ല.
"
https://www.facebook.com/Malayalivartha


























