എല്ലാം കലങ്ങിമറിയുന്നു... ആ രാത്രിയില്‍ സിനിമാ മേഖലയിലെ ചില പ്രമുഖര്‍ നമ്പര്‍ 18 ഹോട്ടലില്‍ തങ്ങിയതായി സൂചന; ഒരു പ്രമുഖ സംവിധായകന്‍ ഹോട്ടലിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്; ഇദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചയും നടന്നുവത്രെ

ഒക്‌ടോബര്‍ 31ന് രാത്രി നടന്ന ഓരോ സംഭവവും അണുകിട പരിശോധിക്കുകയാണ് പോലീസ്. അന്നേ ദിവസം സിനിമാ മേഖലയിലെ ചില പ്രമുഖര്‍ നമ്പര്‍ 18 ഹോട്ടലില്‍ തങ്ങിയതായി വിവരങ്ങളുണ്ട്. ഒരു പ്രമുഖ സംവിധായകനും അന്ന് അവിടെയുണ്ടായിരുന്നു എന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹത്തിന് മോഡലുകളോടൊപ്പം ഉണ്ടായിരുന്ന ഒരാളുമായി അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചയും ഡി.ജെ. പാര്‍ട്ടി നടന്ന ദിവസം ഈ ഹോട്ടലില്‍ നടന്നിട്ടുണ്ട്. സുഹൃത്ത് വഴി സംവിധായകനെ പരിചയപ്പെടാനാകാം യുവതികള്‍ ഹോട്ടലിലെത്തിയത്. പാര്‍ട്ടിക്കിടെ സിനിമാ പ്രവര്‍ത്തവര്‍ മുന്‍ മിസ് കേരള വിജയികളോടു തര്‍ക്കത്തിലേര്‍പ്പെട്ടതായാണു കരുതുന്നത്. തുടര്‍ന്ന് അന്‍സി കബീറും അഞ്ജന ഷാജനും അടക്കമുള്ള സംഘം ഹോട്ടലില്‍നിന്നു മടങ്ങുകയായിരുന്നു.
ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണു ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാറില്‍ പിന്തുടര്‍ന്നതെന്നാണു സംശയം. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ വിശദമായി ചോദ്യംചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണു പോലീസ് കരുതുന്നത്.
രാത്രിതന്നെ വീട്ടിലേക്കു മടങ്ങണമെന്നു പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചതോടെയാണു സംഘം അര്‍ദ്ധരാത്രി തന്നെ തൃശൂരിലേക്കു മടങ്ങിയതെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വാഹനാപകടത്തില്‍ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മോഡലുകള്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു. ഹോട്ടല്‍ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാര്‍ മൊഴി നല്‍കി.
നേരത്തേ സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനേയും അഞ്ചു ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തരുന്നു. ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക്ക് നശിപ്പിച്ച കേസിലാണ് നടപടി. മെല്‍വിന്‍, വിഷ്ണു, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നിവരാണു ജീവനക്കാര്‍. തെളിവു നശിപ്പിച്ച വകുപ്പു ചുമത്തിയാണു കേസ്.
രണ്ടു ജീവനക്കാരെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചെന്നു സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തില്‍ എത്തിച്ചു തെളിവെടുത്തു. ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ഹോട്ടല്‍ ഉടമയ്‌ക്കെതിരേ അന്വേഷണം വേണമെന്നും മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു പരാതി നല്‍കിയതിനു പിന്നാലെയാണു അറസ്റ്റ് നടന്നത്.
നവംബര്‍ ഒന്നിനാണ് പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാര്‍ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും 2019ലെ മിസ് കേരളയുമായ അന്‍സി കബീര്‍ (25), 2019ലെ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ മരണമടഞ്ഞത്. തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ്, വാഹനം ഓടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്കു ഗുരുതര പരുക്ക് പറ്റിയിരുന്നു.
നവംബര്‍ 7ല്‍ മുഹമ്മദ് ആഷിഖ് മരിച്ചു. സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കാറപകടത്തില്‍ ദുരൂഹതയേറിയതോടെ കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറോടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് എല്ലാം മാറി മറിഞ്ഞത്. അപകടത്തിനു തൊട്ടുപിന്നാലെ എത്തിയ കാറില്‍നിന്ന് ഒരാള്‍ ഇറങ്ങി നോക്കുന്നതും ഉടന്‍ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. കുണ്ടന്നൂര്‍ മുതല്‍ ഈ കാറുകള്‍ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് കേസ് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha


























