ഇടുക്കി ഡാമില്‍ വന്‍ അപകടം ഒഴിവായി, ഒഴുകി എത്തിയത് പടുകൂറ്റൻമരം, കെഎസ്ഇബി ഇടപെട്ട് ഷട്ടർ അടപ്പിച്ചു

ഇടുക്കി അണക്കെട്ടിൽ കെഎസ്ഇബിയുടെ ഇടപെടലിനെ തുടർന്ന് വന്‍ അപകടം ഒഴിവായത്. ചെറുതോണി ഷട്ടറിന് സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് പടുകൂറ്റൻമരമാണ്. അതിവേഗത്തിൽ കെഎസ്ഇബി ഇടപെട്ട് ഷട്ടർ അടച്ചതിനാൽ കെഎസ്ഇബിക്ക് ഉണ്ടാകേണ്ടിയിരുന്ന നഷ്ടവും ഇത് വഴി ഒഴിവാക്കാനായി.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. അണക്കെട്ടിൻറെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടു. ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്.
കൂടുതൽ പരിശോധിച്ചപ്പോൾ വലിയ മരമാണെന്ന് മനസ്സിലായി. ഉടൻ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റൻറ് എൻജിനീയർ എം പി സാജുവിനെ അറിയിച്ചു. ഷട്ടര്‍ തുറന്നിരിക്കുന്നതിനാൽ ഇതിനിടയിൽ മരം കുടങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.അതിനാൽ ഇദ്ദേഹം വേഗം ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിച്ചു.
ഉടൻ ഷട്ടറടയ്ക്കാൻ ചീഫ് എൻജിനീയർ നിര്‍ദേശം നല്‍കിയെങ്കിലും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല. തുടർന്ന് ചെയർമാൻ ഉൾപ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളിൽ ഷട്ടറടച്ചു.
ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ച് കരക്കടുപ്പിച്ചു. മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയുണ്ട്. ഈ മരം കുടുങ്ങിയിരുന്നെങ്കിൽ ഷട്ടർ പിന്നീട് 4 മീറ്ററോളം ഉയര്‍ത്തേണ്ടി വന്നേനെ.
മരം ഷട്ടറിൽ ഉടക്കിയാൽ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാലേ പുറത്തെടുക്കാൻ കഴിയൂ. ഇത് വൻ നഷ്ടത്തിനും പ്രളയത്തിനും കാരണമായേനെ. ഇതാണ് കെഎസ്ഇബിയുടെ സമയോജിത ഇടപെടലിനെ തുടർന്ന് ഒഴിവായത്.
https://www.facebook.com/Malayalivartha



























