മുന്‍ എസ്.എഫ്.ഐ.നേതാവും പാര്‍ട്ടി കുടുംബാംഗവുമായ അനുപമക്ക് പ്രസവിച്ച കുഞ്ഞിനെ തിരികെ കിട്ടി... എന്നാല്‍ ചെന്നൈയില്‍ ഒരമ്മ ദത്ത് നല്‍കിയ കുട്ടിയെ തിരികെ ചോദിച്ചപ്പോള്‍ ആവശ്യം നിരസിച്ച് ഹൈക്കോടതി

കേരളത്തിലാകുമ്പോള്‍ എന്തും നടക്കും.എന്നാല്‍ ചെന്നൈയില്‍ അങ്ങനെയല്ല. മുന്‍ എസ്.എഫ്.ഐ.നേതാവും പാര്‍ട്ടി കുടുംബാംഗവുമായ അനുപമക്ക് പ്രസവിച്ച കുഞ്ഞിനെ തിരികെ കിട്ടി. എന്നാല്‍ ചെന്നൈയില്‍ ഒരമ്മ ദത്ത് നല്‍കിയ കുട്ടിയെ തിരികെ ചോദിച്ചപ്പോള്‍ ഹൈക്കോടതി ആവശ്യം നിരസിച്ചു.
അനുപമയും തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയതാണ്. അത് അനുപമയുടെ ആഗ്രഹപ്രകാരമാണോ എന്ന കാര്യം നിയമത്തിന് മുന്നില്‍ പ്രസക്തമല്ല. കാരണം കുഞ്ഞിനെ ദത്ത് നല്‍കണമെന്ന കടലാസില്‍ അനുപമ ഒപ്പ് വച്ചിട്ടുണ്ട്.ഒരാള്‍ സമ്മതപത്രം നല്‍കിക്കഴിഞ്ഞാല്‍ അതിനര്‍ത്ഥം സമ്മതം നല്‍കി കഴിഞ്ഞു എന്നാണ്.ചെന്നൈയില്‍ നടന്നതും സമാന സംഭവമാണ്.
ഒമ്പത് വര്‍ഷം മുമ്പാണ് ചെന്നൈയിലെ അമ്മ കുഞ്ഞിനെ ദത്ത് നല്‍കിയത്. ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി അമ്മ മദ്രാസ് ഹൈക്കോടതിയിലെത്തി.. അത് അനുവദിക്കാന്‍ കഴിയില്ലെന്ന്‌കോടതി ഉത്തരവിട്ടു. എന്നാല്‍, ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ അമ്മയ്ക്ക് അനുമതി നല്‍കി.
സേലം സ്വദേശി ശരണ്യയാണ് ഭര്‍ത്താവിന്റെ സഹോദരിയ്ക്ക് ദത്തുനല്‍കിയ പെണ്‍കുട്ടിയെ തിരികെ വേണമെന്നാവശ്യപ്പെട്ടത്. വളര്‍ത്തമ്മയും പെറ്റമ്മയും വേണമെന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വളര്‍ത്തമ്മയ്‌ക്കൊപ്പം കുട്ടിയെ വിടാന്‍ ജസ്റ്റിസ് പി.എന്‍. പ്രകാശ്, ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള എന്നിവരിടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ കുട്ടിയെ കാണാന്‍ പെറ്റമ്മയെ അനുവദിക്കണമെന്നും വ്യക്തമാക്കി.
സേലം അമ്മപേട്ടയിലെ ശിവകുമാര്‍ ഭാര്യ ശരണ്യയുടെ സമ്മതത്തോടെ 2012-ലാണ് മൂന്നര മാസം പ്രായമുള്ള കുട്ടിയെ സഹോദരി സത്യയ്ക്ക് ദത്തുനല്‍കിയത്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും സത്യയ്ക്ക് കുട്ടികളില്ലാത്തതിനെ തുടര്‍ന്നാണ് മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കാന്‍ ശിവകുമാറും ശരണ്യയും തയ്യാറായത്. 2019-ല്‍ സത്യയുടെ ഭര്‍ത്താവ് രമേഷ് അര്‍ബുദം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് മകളെ തിരികെ വേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു. മകളെ നല്‍കാന്‍ സത്യ തയ്യാറാകാതെ വന്നതോടെ തര്‍ക്കമാകുകയും കുട്ടിയെ അധികൃതര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ശരണ്യ മദ്രാസ് ഹൈക്കോടതിയിയെ സമീപിച്ചു.
സത്യയും കോടതിയില്‍ ഹര്‍ജി നല്‍കി. ഇരുഭാഗത്തെയും വാദം കേട്ട കോടതി ഇത്രയും നാള്‍ വളര്‍ത്തിയ പോറ്റമ്മയ്‌ക്കൊപ്പം കുട്ടി കഴിയട്ടേയെന്ന് ഉത്തരവിടുകയായിരുന്നു. പോറ്റമ്മെയും പെറ്റമ്മയെയും വേണമെന്ന കുട്ടിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് പെറ്റമ്മയെ കാണാന്‍ അനുവാദം നല്‍കിയത്.
അനുപമക്ക് കുഞ്ഞിനെ മടക്കിക്കിട്ടിയത് മാധ്യമങ്ങളുടെ സജീവമായ ഇടപെടല്‍ കാരണമാണ്. മാധ്യമങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ കുഞ്ഞിനെ കിട്ടില്ലായിരുന്നു എന്നു തന്നെ പറയാം. മാധ്യമ വിചാരണ വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ ഭയപ്പെട്ടു. നിരന്തരം പ്രതിസന്ധികളില്‍ അകപ്പെട്ട സര്‍ക്കാരിന് എങ്ങനെയെങ്കിലും തലയൂരിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ ചിന്ത. അതുകൊണ്ടാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്.
കോടതിയും മാധ്യമങ്ങളും ഒരുമിച്ച് നിന്നപ്പോള്‍ അനുപമക്ക് കുഞ്ഞിനെ കിട്ടി. എന്നാല്‍ ഹൈ കോടതിയില്‍ കേസ് എത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ചെന്നൈ ആവര്‍ത്തിച്ചേനെ!
"
https://www.facebook.com/Malayalivartha

























