ഇടുക്കി ജില്ലയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു, നിലവിലെ മഴയ്ക്ക് കാരണം ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി ജില്ലയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടായിരിക്കും .മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെ ഇത് അറബിക്കടലിലേക്ക് എത്തും.
നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും പ്രഭാവത്തിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.
വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.65 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മഴ ഇനിയും പെയ്ത് നീരൊഴുക്ക് ശക്തമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ വലച്ചു. ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി. പ്രളയ സമാനമായ സ്ഥിതിവിശേഷമാണ് പല സ്ഥലങ്ങളിലും. നേരത്തെ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തൂത്തുക്കുടി, തിരുനെല്‍വേലി, ചെന്നൈ തുടങ്ങിയ 14 ജില്ലകളിലെ 11,000-ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. തിരുനെല്‍വേലി, തിരുവാരൂര്‍ ജില്ലകളിലെ ചില ഗ്രാമങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha

























