ശബ്ദമില്ലാത്തവന്റെ ശബ്ദം!! ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്തുന്ന പ്രവൃത്തി: മധു വധക്കേസിന്റെ നടത്തിപ്പിനുവേണ്ടി സഹായ വാഗ്ദാനം ചെയ്ത നടൻ മമ്മുട്ടിയെ പ്രശംസിച്ച് എം എ നിഷാദ്

അട്ടപ്പാടി മധു വധക്കേസിന്റെ നടത്തിപ്പിനുവേണ്ടി സഹായ വാഗ്ദാനം ചെയ്ത നടൻ മമ്മുട്ടിയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് സംവിധായകന്‍ എം എ നിഷാദ്. ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി വെളിപ്പെടുത്തിയിരുന്നു.
ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്തുന്ന പ്രവൃത്തിയാണ് മമ്മൂട്ടി ചെയ്തതെന്ന് എം എ നിഷാദ് വ്യക്തമാക്കുന്നത്. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മമ്മൂട്ടി മാറുന്നുവെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു തന്റെ അഭിപ്രായം അറിയിച്ചത്.
'ഒരു കലാകാരന്റ്റെ സാമൂഹിക, പ്രതിബദ്ധതയുടെ അര്‍പ്പണ ബോധത്തിന്റെ മകുടോദാഹരണം.മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നു. അഭിനന്ദിനീയം, എന്നൊരൊറ്റ വാക്കില്‍ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി. മറിച്ച് ഇനിയും ഉണരാത്ത ഞാനുള്‍പ്പടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ്.
വെളളിത്തിരയിലെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് കൈയ്യടിക്കുന്ന ആരാധകര്‍ അവര്‍ക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണര്‍ക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം. അതൊരു പ്രചോദനമാകട്ടെ എല്ലാവര്‍ക്കും', എം എ നിഷാദ് തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
'മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് കേസിനു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു.
നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും'- എന്നായിരുന്നു മധുവിന്റെ സഹോദരി പറഞ്ഞത്.
https://www.facebook.com/Malayalivartha
























