ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു... അനവസരത്തില്‍ ഉണ്ടായ ഹിജാബ് വിഷയം കര്‍ണാടകയില്‍ വിവാദമാകുമ്പോള്‍ ചര്‍ച്ചയാക്കി കേരളവും; പലരും അഭിപ്രായം ഉണ്ടെങ്കിലും പറയാന്‍ മടിച്ചപ്പോള്‍ തുറന്ന് പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഗവര്‍ണറുടെ വാക്കുകള്‍ ദേശീയ തലത്തിലും ശ്രദ്ധനേടുന്നു

ഹിജാബ് വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചയാകുകയാണ്. പഠിക്കുന്ന സ്ഥാപനങ്ങളില്‍ ഹിജാബ് വേണമോ വേണ്ടയോ എന്ന ശക്തമായ ചര്‍ച്ച നടക്കുകയാണ്. ഈ വിഷയം കോടതിയുടെ സജീവ പരിഗണനയിലാണ്. സൂക്ഷിച്ച് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ പൊള്ളുന്ന വിഷയമായതിനാല്‍ പലരും വിട്ടു നിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ചെയ്തത്.
ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു, ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ വാക്കുകള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന് പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂളുകളും കോളേജുകളും സര്‍ക്കാര്‍ അടക്കുകയായിരുന്നു.
അതേസമയം, കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ നിര്‍ദേശം നല്‍കി. ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് ഇന്നലെ ഇടക്കാല ഉത്തരവിലൂടെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കുമ്പോള്‍ ഭരണഘടനയുടെ ഇരുപത്തി അഞ്ചാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ നടക്കുന്നത് തങ്ങള്‍ വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
പതിനഞ്ചാം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും അതിനാല്‍ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാല്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ടാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് സിഖ് മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിയില്‍ ഉടന്‍ വാദംകേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.
ഹിജാബ് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കാനുള്ള മുസ്ലിം സ്ത്രീകളുടെയും വിദ്യാര്‍ഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ്സും സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha