മാറുന്ന കല്യാണങ്ങള്‍... വിവാഹ ദിവസം ഏച്ചൂര്‍ സംഘം വന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്; കയ്യില്‍ 3 ബോംബ് കരുതിയിരുന്നു; മൂന്ന് ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയത് ഒന്നു മാത്രം; പൊട്ടിക്കഴിഞ്ഞും കുലുക്കമില്ലാതെ സംഘം

ജീവിതത്തിന്റെ നിര്‍ണായക ദിവസമായ വിവാഹത്തിന് കലാപമുണ്ടാക്കുക എന്ന് വച്ചാല്‍ അതിന്റെ ദുരന്തം ഒന്നു വേറെയാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസമുണ്ടായതും അങ്ങനെയൊരു സംഭവമാണ്. സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയില്‍ ഏച്ചൂര്‍ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ എന്നു പൊലീസിന്റെ കണ്ടെത്തല്‍.
ഏച്ചൂര്‍ സംഘം 3 ബോംബുകളാണു രാവിലെ മുതല്‍ കൈയില്‍ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് വീണ്ടെടുത്തിരുന്നു.
ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ ബോംബില്‍ ലോഹച്ചീളുകളുണ്ടായിരുന്നുവെങ്കില്‍ പൊട്ടാത്ത ബോംബില്‍ ലോഹത്തിന്റെ അംശമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ബോംബ് പൊട്ടിയെങ്കിലും ഇതില്‍ ലോഹച്ചീളുകളില്ലാത്തതു കൊണ്ടാണ് ആര്‍ക്കും സാരമായി പരുക്കേല്‍ക്കാതിരുന്നതെന്നും പൊലീസ് കരുതുന്നു.
വിവാഹ വീട്ടില്‍ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തില്‍പ്പെട്ടയാള്‍ തല്ലിയെന്നും മിഥുന്‍ അയാളെ വാഹനത്തിന്റെ താക്കോല്‍ കൊണ്ട് കുത്തിയെന്നുമുളള വിവരവുമുണ്ട്. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാല്‍ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂര്‍ സംഘം കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. 3 ബോംബുകളും സംഘം തന്നെയാണ് ഉണ്ടാക്കിയതെന്നാണ് ഇതുവരെ ലഭിച്ച മൊഴികളില്‍ നിന്നുള്ള സൂചന.
പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂര്‍ സംഘം തേടിയതായും വിവരമുണ്ട്. കല്യാണവീട്ടിലേക്കു കയറാന്‍ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘര്‍ഷമുണ്ടായെന്നും ബോംബ് എറിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.
അതിനിടെ ഇത്തരം സംഭവത്തിനെതിരെ പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനും രംഗത്തെത്തി. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ സംഭവമാണു വിവാഹം. ഒരു പുതിയ ജീവിതം വരനും വധുവുംകൂടി കെട്ടിപ്പടുക്കാന്‍ ആരംഭിക്കുന്ന നിമിഷം. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂര്‍, തലശ്ശേരി പ്രദേശങ്ങളില്‍ വിവാഹാഘോഷങ്ങളുടെ അനുബന്ധമായി അത്യന്തം മലിനകരമായ ഒരു ചടങ്ങുകൂടി നടന്നുവരുന്നുണ്ട്. വരന്റെ കല്യാണപ്പാര്‍ട്ടിയില്‍ വരുന്ന ചെറുപ്പക്കാര്‍ ആഭാസകരമായ നൃത്തങ്ങളും പാട്ടുകളും അവതരിപ്പിക്കുക എന്നതാണത്. ഈ രംഗങ്ങള്‍ അവര്‍ കല്യാണവേദിയിലും ആവര്‍ത്തിക്കുന്നു. എന്തിനധികം, കല്യാണരാത്രിയില്‍ വരനെ നിര്‍ബന്ധമായിത്തന്നെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. വധു നിസ്സഹായയായി മണിയറയില്‍ ഇരിക്കുമെന്നും പറയുന്നു.
ഇത്തരം സംഭവങ്ങള്‍ വളരെ വര്‍ധിച്ചപ്പോള്‍ സമുദായത്തിന്റെ പല കോണുകളില്‍നിന്ന് എതിര്‍പ്പുകളുയരുകയും ഇവ തെല്ല് അടങ്ങുകയും ചെയ്തു. പക്ഷേ, പൂര്‍ണമായും ഇല്ലാതായില്ല. ഇപ്പോള്‍ നൃത്തവും പാട്ടുമൊക്കെപ്പോയി, മാരകശേഷിയുള്ള ബോംബുകള്‍ കൊണ്ടുള്ള താണ്ഡവങ്ങളാണു നടക്കുന്നത്. ഇന്നലെ രാവിലെ പത്രങ്ങളില്‍ വായിച്ച റിപ്പോര്‍ട്ടുകള്‍ ഭീതിജനകമായിരുന്നു. കണ്ണൂരിന്റെ പരിസരത്തുള്ള ഒരു പ്രദേശത്തു കല്യാണദിവസം ആഭാസനൃത്തത്തിനും പാട്ടിനും പകരം ബോംബേറാണു നടന്നത്.
ബോംബേറു കൊണ്ട ഹതഭാഗ്യന്റെ തല തത്സമയം പൊട്ടിച്ചിതറിപ്പോയി. എന്തോ ഭാഗ്യത്തിനു പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ച്, കുറ്റകൃത്യത്തിലേര്‍പ്പെട്ട ഏതാനുംപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഗ്ഭടാനന്ദ ഗുരുദേവനെപ്പോലുള്ള മഹാപുരുഷന്മാരുടെ ജന്മംകൊണ്ടു പവിത്രമായ നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സങ്കടവും അപമാനവും അനുഭവപ്പെടുന്നു.
ഒരു വിവാഹവും ഇവിടെ രഹസ്യമായി നടക്കുന്നില്ല. മുന്‍കൂട്ടിത്തന്നെ പൊലീസ് മേലധികാരികള്‍ വരനെയോ വരന്റെ രക്ഷിതാക്കളെയോ വിളിച്ചു താക്കീത് ചെയ്താല്‍ ഇത് ആവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഇതിനു മുന്‍പായി ചെയ്യേണ്ടത് ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കു മാതൃകാപരമായ കഠിന ശിക്ഷ നല്‍കുക എന്നതാണെന്നും ടി പത്മനാഭന്‍ പറയുന്നു.
"
https://www.facebook.com/Malayalivartha






















