ഹിജാബില്‍ കാര്യമുണ്ടോ... കര്‍ണാടകയില്‍ ഹിജാബ് വിഷയത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു; പല വിദ്യാര്‍ത്ഥിനികള്‍ക്കും പരീക്ഷ മുടങ്ങുന്നു; ഹിജാബ് വിഷയത്തില്‍ ഒറ്റയാള്‍ പോരാട്ടമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കര്‍ണാടകയില്‍ ഹിജാബ് വിഷയം തണുക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പല വിദ്യാര്‍ത്ഥിനികള്‍ക്കും ഹിജാബിന്റെ പേരില്‍ പരീക്ഷ പോലും മുടങ്ങുന്നു.
ശിവമൊഗ്ഗയിലെ പബ്ലിക് സ്‌കൂളില്‍ ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 3 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മോഡല്‍ പരീക്ഷ എഴുതാതെ മടങ്ങി. ചിക്കമഗളൂരുവിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചവരെ ക്ലാസില്‍ കയറ്റാത്തതു ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുമക്കൂരുവിലും രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
ഇതിനിടെ, ഉഡുപ്പി കാപ്പ് ഫക്കീരനക്കട്ടെ ഗവ. കോംപസിറ്റ് ഉറുദു ഹൈസ്‌കൂളില്‍ 8 വിദ്യാര്‍ഥിനികളെ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അധികൃതര്‍ അനുവദിച്ചു. അതേസമയം, അന്തിമവിധി വരും വരെ വിദ്യാലയങ്ങളില്‍ മതവസ്ത്രങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
എന്നാല്‍ യൂണിഫോം ചട്ടമുള്ള വിദ്യാലയങ്ങളെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുണ്ടെന്നും ഇതു തെറ്റായി വ്യാഖ്യാനിച്ച് എല്ലായിടത്തും കുട്ടികളെ തടയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹിജാബ് വിലക്കിനെതിരെ കോണ്‍ഗ്രസിലെ മുസ്‌ലിം സാമാജികര്‍ മുഖ്യമന്ത്രിയെ കണ്ടു. ഹിജാബ് വിലക്കിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ച കോളജുകള്‍ ഇന്നു തുറക്കും.
കര്‍ണാടകത്തിലെ ഹിജാബ് വിഷയത്തില്‍ ഒറ്റയാള്‍ പോരാട്ടമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് പോകുകയാണ്. ഹിജാബ് സ്ത്രീകളുടെ പുരോഗതി തടയാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ല. വിലക്കുകള്‍ സ്ത്രീകളുടെ പുരോഗതി തടയാനാണ്. വിദ്യാലയങ്ങള്‍ക്ക് യൂണിഫോം തീരുമാനിക്കാം. ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടുംപിടിത്തം ഉപേക്ഷിക്കണം.
ഹിജാബ് മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന വാദം ശരിയല്ലെന്നും ഖുര്‍ആനില്‍ അത്തരം കാര്യങ്ങള്‍ പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തെ ന്യൂനപക്ഷമെന്നു വിളിച്ചു മാറ്റിനിര്‍ത്തിയതു വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ന്യൂനപക്ഷക്കാരനായി അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ പൗരനായാണു ചിന്തിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. മുത്തലാഖ് നിരോധിച്ചതില്‍ വിഷമിക്കുന്നവരാണു ഹിജാബ് വിവാദമാക്കുന്നത്. ഇത്തരം വിലക്കുകള്‍ സ്ത്രീകളുടെ പുരോഗതിയെ തടയുമെന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു യൂണിഫോം തീരുമാനിക്കാന്‍ അവകാശമുണ്ട്. ഹിജാബ് ധരിക്കണമെന്നുള്ളവര്‍ക്ക്, ഹിജാബ് അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വീട്ടിലും പൊതു ഇടങ്ങളിലും ഇഷ്ടമുള്ള വേഷം ധരിക്കാം. പക്ഷേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതു പാടില്ല. അവിടെ യൂണിഫോം നിര്‍ബന്ധമാക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ ഇന്ന രീതിയില്‍ വേഷം ധരിക്കണമെന്നോ ഹിജാബ് എന്ന പദം സ്ത്രീകളുടെ വേഷവുമായി ബന്ധപ്പെടുത്തിയോ ഖുര്‍ആനില്‍ പറയുന്നില്ല. ഇതു സ്ത്രീകളുടെ വേഷവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ പ്രധാന തൊഴില്‍ മേഖലകളിലേക്കുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ കടന്നുവരവ് തടസപ്പെടും. പെണ്‍കുട്ടികള്‍ ന്യൂനപക്ഷ സമുദായത്തിലെയോ ഭൂരിപക്ഷ സമുദായത്തിലെയോ മകളായല്ല, ഇന്ത്യയുടെ മകളായാണു വളരേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















